
വാർഡ് കമ്മിറ്റി തള്ളിക്കളഞ്ഞയാളെ മുകളിൽ നിന്ന് നൂലിൽ കെട്ടിയിറക്കാൻ ശ്രമം: എരുമേലി പഞ്ചായത്തിൽ സി.പി.എമ്മിൽ കൂട്ടയടി; തർക്കം അതിരൂക്ഷമാകുന്നതോടെ സി.പി.എമ്മിൽ പരാതി പ്രളയം
തേർഡ് ഐ ബ്യൂറോ
എരുമേലി: കോൺഗ്രസ് നേതാവിന്റെ സഹോദരനായ സി.പി.എം നേതാവിനു വേണ്ടി നടത്തുന്ന രഹസ്യനീക്കങ്ങൾ ഒടുവിൽ സി.പി.എമ്മിൽ പൊട്ടിത്തെറിയിലേയ്ക്ക്. എരുമേലി പഞ്ചായത്തിലെ ഇരുപതാം വാർഡിൽ നിന്ന് പ്രവർത്തകർ തള്ളിക്കളഞ്ഞ സ്ഥാനാർത്ഥിയെ ടൗൺ വാർഡിൽ കെട്ടിയിറക്കാനുള്ള നീക്കമാണ് ഇപ്പോൾ പൊട്ടിത്തെറിയിലെത്തിയിരിക്കുന്നത്.
എരുമേലി പഞ്ചായത്തിലേയ്ക്കു നടന്ന സ്ഥാനാർത്ഥി നിർണ്ണയത്തിലാണ് ഇപ്പോൾ കൂട്ടക്കുഴപ്പവും തമ്മിലടിയുമുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടെ കോൺഗ്രസ് സംസ്ഥാന ഭാരവാഹിയായ നേതാവിന്റെ സഹോദരനെ സ്ഥാനാർത്ഥിയാക്കുന്നതിനെച്ചൊല്ലി തർക്കം ഉടലെടുത്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു പിന്നാലെയാണ് ബ്രാഞ്ച് കമ്മിറ്റി അംഗീകരിക്കാത്ത നേതാവിനെ മുകളിൽ നിന്ന് കെട്ടിയിറക്കാൻ ശ്രമം നടക്കുന്നത്. ഈ നേതാവിനെ വാർഡ് കമ്മിറ്റിയിലേയ്ക്കു ഇറക്കാൻ ശ്രമിക്കുന്നത് സഹോദരൻ തന്നെയാണ്.
ഇതെല്ലാം വിവാദമായ സാഹചര്യത്തിലാണ് പ്രദേശത്തെ പാർട്ടി നേതാക്കൾ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. പുറത്തു നിന്നുള്ള ആളെ വാർഡിൽ സ്ഥാനാർത്ഥിയാക്കുന്നതിന് എതിരെയാണ് ഇപ്പോൾ പ്രവർത്തകർ തന്നെ രംഗത്ത് എത്തിയിരിക്കുന്നത്. ഇത്തരത്തിൽ പുറത്തു നിന്നുള്ള ആളുകളെ പാർട്ടിയുടെ സ്ഥാനാർത്ഥിയാക്കിയാൽ അംഗീകരിക്കില്ലെന്ന നിലപാട് പ്രദേശത്തു നിന്നുള്ള ഭാരവാഹികൾ അറിയിക്കുന്നു.സി പി എം കാരനായ സഹോദരന് സീറ്റ് ഉറപ്പിച്ചതിന് ശേഷം ഇദ്ദേഹത്തിൻ്റെ എതിർ സ്ഥാനാർത്ഥിയായി കോൺഗ്രസിൽ നിന്ന് ബലഹീനനായ സ്ഥാനാർത്ഥിക്ക് സീറ്റ് നല്കുന്നതിനായി കോൺഗ്രസിൻ്റെ സീറ്റ് ധാരണ സംസ്ഥാന നേതാവായ സഹോദരൻ വച്ച് താമസിപ്പിക്കുകയാണെന്നും ആരോപണമുണ്ട്.