
കൊച്ചി: വൈറ്റില മേല്‍പ്പാലത്തിന് താഴെയുള്ള റെയില്‍വേ ട്രാക്കില്‍ സ്ത്രീയുടെ മൃതദേഹം കണ്ട സംഭവത്തില്‍ പ്രതി പിടിയില്‍. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് പൊലീസ് പ്രതിയിലേക്കെത്തിയത്.
ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് റെയില്‍വേ ട്രാക്കിന് സമീപമുണ്ടായിരുന്ന മൃതദേഹം അമൃത എക്‌സ്പ്രസിന്റെ ലോക്കോപൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. കോട്ടയം ചിങ്ങവനം സ്വദേശിനിയാണ് കൊല്ലപ്പെട്ടത് എന്നാണ് പൊലീസ് സംശയിക്കുന്നത്. ഷാജി എന്നയാളാണ് പിടിയിലായത്. കാക്കനാട് നിന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതിയും യുവതിയും ഉള്‍പ്പെട്ട സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിർണായകമായത്. പ്രതിയും യുവതിയും കാറില്‍ വന്നിറങ്ങുന്നതും നടന്നു പോകുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ആദ്യം ലഭിച്ചത്. അല്പസമയത്തിന് ശേഷം പ്രതി കാറില്‍ കയറി പോകുമ്പോൾ ഷർട്ടില്‍ രക്തക്കറയുണ്ടെന്ന് പൊലീസ് കണ്ടെത്തി. റെയില്‍വേ ട്രാക്കിന് സമീപത്ത് വെച്ചാണ് കൊലപാതകം നടന്നത് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹത്തിന് അടുത്തുനിന്ന് ലഭിച്ച ഫോണിലെ സിം കാർഡ് സ്ത്രീയുടെ പേരിലുള്ളതാണ്. വൈറ്റില ഫ്‌ളൈഓവറിന് താഴെയുള്ള റെയില്‍വെ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.
മൃത്ദേഹം കണ്ട ലോക്കോപൈലറ്റ് ആദ്യം റെയില്‍വേയിലും തുടർന്ന് പൊലീസിലും വിവരമറിയിച്ചു. ആത്മഹത്യാ സൂചന ആദ്യം തന്നെ പൊലീസ് തള്ളികളഞ്ഞിരുന്നു. മൃതദേഹത്തില്‍ മുറിവുകള്‍ കണ്ടെത്തിയത്തോടെ കൊലപാതമാണെന്നാണ് പൊലീസിൻ്റെ നിഗമനം.
തല ട്രാക്കിനോട് ചേർന്നും ശരീരഭാഗങ്ങള്‍ പുറത്തുമായുമാണ് കണ്ടെത്തിയത്. സ്ത്രീയുടെ മുഖത്തടക്കം പാടുകള്‍ ഉണ്ടെങ്കിലും ട്രെയിനിടിച്ച രീതിയിലുള്ള പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. ഇതായിരുന്നു കൊലപാതകമാണെന്ന് പൊലീസ് സംശയിക്കാനുണ്ടായ കാരണം.



