
ബംഗളൂരു: നാല്‍പ്പത്തേഴുകാരിയായ വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ മുൻ ജെഡി(എസ് ) എം പി പ്രജ്വല്‍ രേവണ്ണയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത് അടുത്തിടെയാണ്.
ബംഗളൂവിലെ പരപ്പന അഗ്രഹാര ജയിലില്‍ 15528-ാം നമ്പർ തടവുകാരനായി സാദാ തടവുകാർക്കൊപ്പം ജയിലിലെ ജോലികള്‍ ചെയ്യുകയാണ് മുപ്പത്തിമൂന്നുകാരനായ പ്രജ്വല്‍. ഒരുദിവസം എട്ടുമണിക്കൂർ നിർബന്ധമായും ജോലിചെയ്യണം. ഇതിന് ലഭിക്കുന്ന ശമ്പളമാകട്ടെ വെറും 524 രൂപയും. ഒരുകാലത്ത് വിവിഐപിയായിരുന്നുവെങ്കിലും ജയിലില്‍ അയാള്‍ക്ക് ഒരു പ്രത്യേക പരിഗണനയും ലഭിക്കുന്നില്ല.
രാജ്യമാകെ കോളിളക്കം സൃഷ്ടിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥർ പ്രജ്വലിനെ കുടുക്കിയ വഴികള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഒരിക്കലും പിടിക്കപ്പെടില്ലെന്ന് ഉറപ്പിക്കാൻ പ്രജ്വല്‍ ചെയ്ത ചില കാര്യങ്ങളാണ് വൻ കുരുക്കായതും. അതിലൊന്നായിരുന്നു താൻ ബലാത്സംഗത്തിനിരയാക്കിയ ജോലിക്കാരിയുടെ സാരി സൂക്ഷിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2021ലായിരുന്നു ജോലിക്കാരിയെ പീഡിപ്പിച്ചത്. വീട്ടില്‍ വച്ചും ഹാസനിലെ ഫാം ഹൗസില്‍ വച്ചും രണ്ടുതവണയായിരുന്നു പീഡനം. അധികാരത്തിന്റെ ബലത്തില്‍ വിരാജിച്ചിരുന്ന പ്രജ്വലിനെതിരെ ആ പാവം വീട്ടുജോലിക്കാരിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. സംഭവം കഴിഞ്ഞ് വർഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് പ്രജ്വലിന്റെ ബലാത്സംഗ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇത് കോളിളക്കം സൃഷ്ടിച്ചതോടെ 2024 മേയ് രണ്ടിന് പ്രജ്വലിനും പിതാവിനും എതിരെ ജോലിക്കാരി പീഡനപരാതി കൊടുത്തു. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ വിവരങ്ങള്‍ ഒന്നൊന്നായി മറനീക്കി പുറത്തുവന്നു.
സാരിയും ബീജവും
ജോലിക്കാരിയെ പീഡിപ്പിച്ചതിനുശേഷം പ്രജ്വല്‍ അവരുടെ സാരി സൂക്ഷിച്ചു. ഒരുപക്ഷേ, ജോലിക്കാരി തനിക്കെതിരെ പരാതി നല്‍കിയാല്‍ തെളിവുകിട്ടാതെ കേസ് തള്ളിപ്പോകാനായിരുന്നു ഇത്. ഫാം ഹൗസിലെ തട്ടിനുമുകളിലായിരുന്നു സാരി പ്രജ്വല്‍ സൂക്ഷിച്ചിരുന്നത്. ഇത് നശിപ്പിക്കാൻ മറന്നുപോവുകയും ചെയ്തു. തെളിവുകള്‍ ശേഖരിക്കാൻ ജോലിക്കാരിയുമായി അന്വേഷണ ഉദ്യോഗസ്ഥർ ഫാം ഹൗസിലെത്തി.
അതിക്രമം ഉണ്ടാകുമ്പോള്‍ എന്താണ് ധരിച്ചിരുന്നതെന്നായിരുന്നു ജോലിക്കാരിയോട് പൊലീസ് ചോദിച്ചത്. സാരിയായിരുന്നു എന്നും അത് പ്രജ്വല്‍ തിരികെ തന്നില്ലെന്നും അവർ പറഞ്ഞു. അതോടെ ഫാം ഹൗസ് മുഴുവൻ പരിശോധിച്ചു. തട്ടിൻമുകളില്‍ പൊടിപിടിച്ചുകിടക്കുന്ന സാരി കണ്ടെത്തി. ഇത് തന്റേതാണെന്ന് ജോലിക്കാരി പറഞ്ഞതോടെ സാരി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.
സംഭവം നടന്നിട്ട് വർഷങ്ങള്‍ കഴിഞ്ഞതിനാല്‍ അതില്‍നിന്ന് തെളിവുകള്‍ എന്തെങ്കിലും കിട്ടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഒരുറപ്പും ഉണ്ടായിരുന്നില്ല.
എന്നാല്‍ പരിശോധനയില്‍ അതില്‍ പുരുഷ ബീജത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ഡിഎൻഎ പരിശോധനയില്‍ അത് പ്രജ്വലിന്റേതാണെന്ന് ഉറപ്പിക്കുകയും ചെയ്തു. വിചാരണവേളയില്‍ പ്രജ്വലിനെതിരെയുള്ള ഏറ്റവും പ്രധാന തെളിവായി ഇത് മാറുകയും ചെയ്തു.
ഫാം ഹൗസിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ജോലിക്കാരിയുടെ പൊടിപിടിച്ച അടിവസ്ത്രത്തിലും പുരുഷ ബീജത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.