
കോട്ടയം: 2025ലെ തദ്ദേശപൊതുതെരഞ്ഞെടുപ്പിന് വേണ്ടി വോട്ടർപട്ടികയില്‍ പേരു ചേർക്കുന്നതുള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകളെ കുറിച്ചുള്ള ബോധവല്ക്കരണപരിപാടിയുമായി സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷൻ.
വോട്ടർമാർക്കും രാഷ്ട്രീയപാർട്ടി പ്രതിനിധികള്‍ക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും വോട്ടർപട്ടിക പുതുക്കലുള്‍പ്പെടെയുള്ള തദ്ദേശതെരഞ്ഞെടുപ്പു പ്രക്രിയകളില്‍ അവബോധമുണ്ടാക്കുകയാണ് ലീപ്-കേരള (Localbody Election Awareness Programme-Kerala) എന്ന ബോധവല്ക്കരണപരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
ഇതാദ്യമായാണ് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടർ ബോധവല്‍ക്കരണത്തിനായി പ്രത്യേക പ്രചാരണപരിപാടി സംഘടിപ്പിക്കുന്നത്. ഇതിന് വേണ്ടി ജില്ലാ കളക്ടർ അദ്ധ്യക്ഷനായി ജില്ലാതലസമിതികള്‍ രൂപീകരിച്ചു കഴിഞ്ഞു. ഇലക്ഷൻ ഡപ്യൂട്ടി കളക്ടർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എന്നിവർ അംഗങ്ങളായ കമ്മിറ്റിയുടെ കണ്‍വീനർ തദ്ദേശവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറാണ്.
വോട്ടർപട്ടികയില്‍ പേരു ചേർക്കുന്നതിന്റെ നടപടിക്രമങ്ങള്‍, ലോക്സഭ, നിയമസഭതിരഞ്ഞെടുപ്പും വോട്ടർപട്ടികയുമായി തദ്ദേശതിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും വോട്ടർപട്ടികയ്ക്കുമുള്ള വ്യത്യാസങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം വ്യാപകമായ പ്രചാരണമാണ് ലീപ്-കേരളയിലൂടെ ലക്ഷ്യമിടുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോളേജ് വിദ്യാർത്ഥികള്‍, യുവജനങ്ങള്‍ എന്നിവരെ പരമാവധി വോട്ടർപട്ടികയില്‍ ചേർക്കുകയാണ് ലീപ്-കേരളയുടെ ലക്ഷ്യം.ലീപ് -കേരളയുടെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസർമാർക്കും മാധ്യമപ്രവർത്തകർക്കുമായി ഏകദിന ശില്പശാല സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് നടന്നു .
പത്രക്കുറിപ്പുകള്‍ക്കു പുറമേ, സമൂഹമാധ്യമങ്ങളിലൂടെ ലഘുവീഡിയോകള്‍, റീലുകള്‍, പോസ്റ്ററുകള്‍, ചോദ്യോത്തരപംക്തി എന്നിവ വോട്ടർബോധവല്‍ക്കരണത്തിനായി പ്രചരിപ്പിക്കാനാണ് ഉദ്ദേശ്യം.
അർഹരായ മുഴുവൻ പേരെയും വോട്ടർപട്ടികയില്‍ ഉള്‍പ്പെടുത്തുക, വോട്ടർപട്ടികയില്‍ ഉള്‍പ്പെട്ട മുഴുവൻപേരും വോട്ടു ചെയ്യുക എന്നതാണ് കമ്മിഷന്റെ ലക്ഷ്യം. വോട്ടിനായി പേരു ചേർത്തിടാം, നാടിനായി വോട്ടു ചെയ്തിടാം എന്നതാണ് ലീപ്-കേരളയുടെ മുദ്രാവാക്യം. ലീപ്-കേരള പ്രചാരണപരിപാടിക്കായി ആകർഷകമായ ലോഗോയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.