
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: വിജയാരവം മുഴക്കി ഏറ്റുമാനൂരിലെ എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവൻ നാമനിർദേശ പത്രിക സമർപ്പിച്ചു.
നീണ്ടൂർ രക്തസാക്ഷികളുടെയും അനശ്വര രക്തസാക്ഷി കറ്റോട് ബാബുജോർജിന്റെയും വീരസ്മരണകൾ നെഞ്ചേറ്റിയാണ് വി എൻ വാസവൻ പത്രിക സമർപ്പിക്കാനെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടതുപക്ഷ തരംഗം അലയടിക്കുന്ന ഏറ്റുമാനൂർ മണ്ഡലത്തിലാകെ ആവേശം നിറയുന്ന കരുത്തുറ്റ പ്രകടനത്തോടെയായിരുന്നു സ്ഥാനാർഥിയുടെ വരവ്. നീണ്ടൂർ രക്തസാക്ഷികളായ ആലി, വാവ, ഗോപി എന്നിവരുടെയും ബാബുജോർജിന്റെയും സ്മൃതിമണ്ഡപങ്ങളിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി.
തുടർന്ന് പേരൂർ കവലയിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയ വാസവനെ നേതാക്കളും പ്രവർത്തകരും വരവേറ്റു. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വൻ ചുവപ്പ് ഷാളണിയിച്ച് സ്വീകരിച്ചു. വാദ്യമേളങ്ങളും വർണബലൂണുകളുമായി ഉത്സവാന്തരീക്ഷത്തിലായിരുന്നു പ്രകടനം. വി എൻ വാസവന്റെ ചിത്രം പതിപ്പിച്ച് കൂറ്റൻപ്ലക്കാർഡുകളും പ്രവർത്തകർ കൈകളിലേന്തിയിരുന്നു.
മുൻനിരയിൽ നീങ്ങിയ സ്ഥാനാർഥി പുഞ്ചിരിതൂകി ഏവരെയും കൈവീശി അഭിവാദ്യം ചെയ്തു. പേരൂർ കവല മുതൽ വഴിയരികിൽ കാത്തുനിന്നവർ പ്രിയ സ്ഥാനാർഥിയെ മാലയണിയിച്ച് സ്വീകരിച്ചു. ഡിവൈഎഫ്ഐ ജില്ലാഭാരവാഹികളുടെ നേതൃത്വത്തിലും വിവിധ സംഘടനകളുടെ നേതൃത്വത്തിലും വഴിനീളെ അഭിവാദ്യമർപ്പിച്ച് മുദ്രാവാക്യമുയർന്നു.
അനൗൺസ്മെന്റ് കേട്ട് വ്യാപാരസ്ഥാപനങ്ങളിലുള്ളവർ പുറത്തേക്ക് വന്ന് അഭിവാദ്യമർപ്പിച്ചത് എൽഡിഎഫ് പ്രവർത്തകരിലും ആവേശം പകർന്നു. സിപിഐ എം ജില്ലാസെക്രട്ടറി എ വി റസൽ, കെ സുരേഷ്‌കുറുപ്പ് എംഎൽഎ, ടി ആർ രഘുനാഥൻ, കെ എം രാധാകൃഷ്ണൻ, മറ്റ് നേതാക്കളായ കെ എൻ രവി, തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് ബിനുബോസ്, കെ എൻ വേണുഗോപാൽ, പി ജെ വർഗീസ്, അഡ്വ. റജി സഖറിയ, എം എസ് സാനു, കെ ഐ കുഞ്ഞച്ചൻ, മനോജ് ചെമ്മുണ്ടവള്ളി, ഷാജിഫിലിപ്പ്, ഇ എസ് ബിജു, രാജീവ് നെല്ലിക്കുന്നേൽ, ജയിംസ് കുര്യൻ, ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാപ്രസിഡന്റ് കെ വി ബിന്ദു തുടങ്ങിയവർ പ്രകടനം നയിച്ചു.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ ബി ധനേഷ് മുമ്പാകെയായിരുന്നു പത്രികാസമർപ്പണം. കെ സുരേഷ്‌കുറുപ്പ് എംഎൽഎ, ബിനുബോസ് എന്നിവർ ഒപ്പമുണ്ടായിരുന്നു. ഉച്ചയ്ക്കുശേഷം വിവിധ തെരഞ്ഞെടുപ്പ് പരിപാടികളിലും വി എൻ വാസവൻ പങ്കെടുത്തു.