
ഏറ്റുമാനൂർ: ഏറ്റുമാനൂർ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചു വർഷം സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് നടന്നതെന്ന് എല്‍ഡിഎഫ് സ്ഥാനാർഥി വി.എൻ. വാസവൻ.
നല്‍കിയ വാഗ്ദാനങ്ങളെല്ലാം നിറവേറ്റിയെന്നും പറഞ്ഞതിലേറെ നടപ്പാക്കിയെന്നുമുള്ള അഭിമാന ബാേധത്താേടെയും ആത്മവിശ്വാസത്തോടെയുമാണ് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
ഏറ്റവും മികച്ച പശ്ചാത്തല സൗകര്യമുള്ള മണ്ഡലമായി ഏറ്റുമാനൂർ മാറിക്കഴിഞ്ഞു. നിരവധി പദ്ധതികള്‍ സമയ ബന്ധിതമായി പൂർത്തിയാക്കി. ചില പദ്ധതികളുടെ പ്രവർത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്ലാവർക്കും കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ നിർമാണഘട്ടത്തിലാണ്. കിഫ്ബി, ജല്‍ജീവൻ പദ്ധതികളിലൂടെയാണ് ഇത് യാഥാർഥ്യമാക്കുന്നത്. ഏറ്റുമാനൂർ നിയോജകമണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള എല്ലാ റോഡുകളും ബിഎം ബിസി നിലവാരത്തിലായിക്കഴിഞ്ഞു.
ഗ്രാമീണ റോഡുകളും ഇതേ നിലവാരത്തിലാക്കാനുള്ള പ്രവർത്തനങ്ങള്‍ നടന്നുവരുന്നു. കുമരകം കോണത്താറ്റ് പാലം, കാരിത്താസ് റെയില്‍വേ മേല്‍പ്പാലം, അതിരമ്പുഴ ടൗണ്‍ ജംഗ്ഷൻ വികസനം തുടങ്ങി പതിറ്റാണ്ടുകളായി കാത്തിരുന്ന പദ്ധതികള്‍ യാഥാർഥ്യമാക്കി. മെഡിക്കല്‍ കോളജിലേക്ക് ഭൂഗർഭപാത തുറന്നു.
പരിപ്പ് – തൊള്ളായിരം റോഡിന്റെ നിർമാണം ആരംഭിച്ചു. ഏറ്റുമാനൂർ മിനി സിവില്‍സ്റ്റേഷൻ, പുന്നത്തുറ കമ്പനിക്കടവ് പാലം എന്നിവയുടെ നിർമാണം പുരോഗമിക്കുന്നു. ഏറ്റുമാനൂർ കോടതി സമുച്ചയവും യാഥാർഥ്യമാകുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ഒമ്പതു വർഷത്തിനുള്ളില്‍ 1165 കോടി രൂപയുടെ വികസന പ്രവർത്തനങ്ങള്‍ നടത്തി.
സൂസൻ മേബിള്‍ അന്താരാഷ്ട്ര സ്റ്റേഡിയവും സ്പോർട്സ് കോംപ്ലക്സും താമസിയാതെ യാഥാർഥ്യമാകുന്നതോടെ കായികരംഗത്ത് ഏറ്റുമാനൂർ ശ്രദ്ധിക്കപ്പെടും. നവോഥാന നായകരില്‍ പ്രധാനിയായ വിശുദ്ധ ചാവറയച്ചന്റെ പ്രധാന കർമസ്ഥലമായിരുന്ന മാന്നാനത്ത് ചാവറ മ്യൂസിയം യാഥാർഥ്യമാകുകയാണെന്ന് വി.എൻ. വാസവൻ പറഞ്ഞു.



