കോട്ടയം വല്യാട് ജലോത്സവത്തിൽ ചീറ്റയും കോട്ടപ്പറമ്പനും വിജയികൾ:വനിത വിഭാഗത്തിൽ രാജമ്മ ക്യാപ്റ്റനായ കളമ്പുകാട്ടുശേരി വിജയിച്ചു.
സ്വന്തം ലേഖകൻ
വല്യാട്: ഡ്രീം ക്യാച്ചേഴ്സ് ക്ലബ്ബ് സംഘടിപ്പിച്ച 4-ാമത് ജലോത്സവത്തിൽ 11 ആൾ തുഴഞ്ഞ വിഭാഗത്തിൽ ചീറ്റയും ഏഴര പൂട്ട് വിഭാഗത്തിൽ കോട്ടപ്പറമ്പനും വിജയികളായി. അദ്വൈത് അനൂപ് ക്യാപ്റ്റനായ പരിപ്പ് ചീറ്റ ബോട്ട് ക്ലബ്ബിന്റെ ഉടമസ്ഥതത്തിലുള്ള വള്ളമാണ് ചീറ്റ.
വള്ളംകളി പ്രേമികളായ 15 ആളുകൾ ചേർന്ന് ഈ വർഷം നീറ്റിലിറക്കിയതാണ് 11 ആൾ തുഴയുന്ന ഈ കളിവള്ളം. സാജൻ ആചാരിയാണ് ശില്പി. ഫൈനൽ മത്സരത്തിൽ കാശി വള്ളത്തെ
പിന്നിലാക്കിയാണ് ചീറ്റ കപ്പടിച്ചത്. 10,001 രൂപയും വാസു കൊച്ചുപറമ്പിൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും ആണ് സമ്മാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏഴര പൂട്ട് വിഭാഗത്തിൽ കോട്ടപ്പറമ്പൻ വള്ളം വിജയിച്ചു. ഇത്തവണ ആദ്യമായാണ് ഏഴര പൂട്ട് വിഭാഗത്തിൽ മത്സരം സംഘടിപ്പിച്ചത്. തെക്കേക്കരിയിൽ പുന്നച്ചൻ & ഗ്രേസി മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 12,001 രൂപയുമാണ് വിജയികൾക്ക് ലഭിച്ചത്.
വനിതകൾ തുഴഞ്ഞ ഏഴ് ആൾ വിഭാഗത്തിൽ രാജമ്മ ക്യാപ്റ്റനായ കളമ്പുകാട്ടുശേരി വള്ളം വിജയിച്ചു. ഒരാൾ തുഴയുന്ന വിഭാഗത്തിൽ സാബു ആറ്റുചിറ വിജയിച്ചു.
മൂന്ന് മണിക്ക് നടന്ന ഉദ്ഘാടന സമ്മേളനം രജിസ്ട്രേഷൻ, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി. ബിന്ദു ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.
അയ്മനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മനോജ് കരീമഠം, മെമ്പർ രാധാകൃഷ്ണൻ നെല്ലിപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു. പി.പി. ബിജോഷ് അദ്ധ്യക്ഷത വഹിച്ചു. കോട്ടയം വെസ്റ്റ് സിഐ സമ്മാനദാനം നിർവഹിച്ചു.