
തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‍സി ഐറീന ഇന്ന് വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്യും. രാവിലെ എട്ട് മണിയോടെയാണ് ബർത്തിംഗ്. കഴിഞ്ഞ 3ന് രാത്രി 7ഓടെയാണ് വിഴിഞ്ഞം തുറമുഖത്തിന് സമീപത്തെ പുറംകടലിൽ കപ്പലെത്തിയത്.
ചരക്ക് നീക്കത്തിനായി രണ്ട് ദിവസംകൂടി തുറമുഖത്തുണ്ടാകുമെന്നാണ് വിവരം. ഇതിൽനിന്നും നാലായിരത്തോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തിറക്കിയശേഷം ഏതാനും കണ്ടെയ്നറുകളുമായി മടങ്ങും. നിലവിൽ ഫീഡർ കപ്പലിൽനിന്ന് തുറമുഖത്ത് കണ്ടെയ്നർ നീക്കം നടക്കുന്നതിനാലാണ് ഇത്രയും ദിവസം എം.എസ്.സി ഐറിനയ്ക്ക് പുറംകടലിൽ കാത്തുകിടക്കേണ്ടി വന്നത്. ഐറിനയെ കൂടാതെ 49കപ്പലുകളാണ് ഈ മാസം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
തൃശ്ശൂർ സ്വദേശിയായ ക്യാപ്റ്റൻ വില്ലി ആന്‍റണിയാണ് എംഎസ്‍സി ഐറീനയുടെ കപ്പിത്താൻ.400 മീറ്റർ നീളവും 61 മീറ്റർ വീതിയുമുണ്ട് എംഎസ്‍സി ഐറീനയ്ക്ക്. 24,000 മീറ്റർ ഡെക്ക് ഏരിയയുള്ള കപ്പലിൽ 24,346 ടി.ഇ.യു കണ്ടെയ്നറുകൾ വഹിക്കാനാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2023ൽ നിർമ്മിച്ച കപ്പലിൽ 35 ജീവനക്കാരുണ്ട്. സൗത്ത് ഏഷ്യൻ തുറമുഖങ്ങളിൽ ഐറീനയെത്തുന്നത് ഇതാദ്യമാണ്. ക്യാപ്റ്റനെ കൂടാതെ ക്രൂവിൽ മറ്റൊരു മലയാളി കൂടിയുണ്ട്. വിഴിഞ്ഞത്ത് ബർത്ത് ചെയ്യുന്ന 347ആമത് കപ്പലാണ് എംഎസ്‍സി ഐറീന.
മെഡിറ്റേറിയൻ ഷിപ്പിംഗ് കമ്പനിയുടെ ഐറീന സീരീസിലുള്ള കപ്പലുകളാണ് ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകൾ. ഇതേ സീരിസിലുള്ള എംഎസ്‍സി തുർക്കിയും മിഷേൽ കപ്പലിനിയും നേരത്തെ വിഴിഞ്ഞം തുറമുഖത്തെത്തിയിരുന്നു. സിംഗപ്പൂരിൽ നിന്നു യാത്രതിരിച്ച് ചൈനയിലും കൊറിയയിലും പോയി സിംഗപ്പൂരിൽ തിരികെ എത്തിയ ശേഷമാണ് എം എസ് സി ഐറീന വിഴിഞ്ഞത്ത് എത്തിയത്.