ഇന്റർലോക്ക് പണി നടക്കുന്നിടത്ത് വാഹനം തടഞ്ഞു; സ്ത്രീകൾ അടക്കമുള്ളവരെ ആക്രമിച്ചു; മദ്യലഹരിയിലായിരുന്ന ഏഴംഗ സംഘത്തെ അറസ്റ്റ് ചെയ്ത് വിഴിഞ്ഞം പോലീസ്

Spread the love

തിരുവനന്തപുരം: വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട് അടിമലത്തുറയിൽ സ്ത്രീയടക്കമുള്ളവരെ ആക്രമിച്ച സംഭവത്തിൽ ഏഴു പേരെ വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തു. ഇന്‍റർ ലോക്ക് സ്ഥാപിക്കുന്ന പണി നടക്കുന്ന സ്ഥലത്ത് ഇരുചക്ര വാഹനം തടഞ്ഞുവെന്ന പേരിലായിരുന്നു ആക്രമണം. ലൂർദുപുരം ഉണ്ടവിളാകം സ്വദേശി ജിമ്മി(25), കൊച്ചുപള്ളി സ്വദേശി ജിനോ(24), കരിങ്കുളം സ്വദേശികളായ അനീഷ് (24) ആർട്ടിൻ (23), പുല്ലുവിള സ്വദേശികളായ ക്രിസ്തുദാസ്(24), ഔസേഫ് (21), ഇമ്മാനുവേൽ (23) എന്നിവരാണ് അറസ്റ്റിലായതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം വാഹനം തടഞ്ഞെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ അടിമലത്തുറ ഭാഗത്തെത്തിയ ഇവർ പ്രദേശവാസികളോട് തർക്കിക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. അടിമലത്തുറയിൽ കടലിലേക്കിറങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ രാത്രി മദ്യപിച്ചെത്തിയ ഇവർ നാട്ടുകാരുമായി ബഹളമുണ്ടാക്കുകയും ആക്രമിക്കുകയുമായിരുന്നു.പ്രതികളുടെ പരാതിയിലും കേസെടുത്തതായും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.