വിതുര പീഡനക്കേസില്‍ നാലാംഘട്ട തുടര്‍വിചാരണ ജൂലൈ 16-ന് ആരംഭിക്കും

Spread the love

കോട്ടയം: വിതുര പീഡനക്കേസില്‍ നാലാംഘട്ട തുടര്‍വിചാരണ അടുത്തമാസം 16ലേക്കു മാറ്റി. ജൂണ്‍ 16നു നടത്താനിരുന്ന വിചാരണ അടുത്തമാസത്തേക്കു മാറ്റുകയായിരുന്നു

ഒന്നാം സാക്ഷിയായ അതിജീവിതയുടെ പ്രോസിക്യൂഷന്‍ ഭാഗം വിചാരണയാണു നടക്കുന്നത്. നേരത്തെ സാക്ഷിവിസ്താരം തുടങ്ങിയപ്പോള്‍ ഒന്നാംപ്രതി കൊല്ലം ജുബൈറ മന്‍സിലില്‍ സുരേഷ് (ഷംസുദ്ദീന്‍ മുഹമ്മദ് ഷാജഹാന്‍-52)നെ ഓണ്‍ലൈനായി കോടതിയില്‍ ഹാജരാക്കിയിരുന്നു.

വിചാരണവേളയില്‍ അതിജീവിത പ്രതിയെ തിരിച്ചറിയുന്ന ഘട്ടത്തിലെത്തിയപ്പോള്‍ കോടതിയില്‍ നേരില്‍ ഹാജരാക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടതിനാല്‍ കേസ് മാറ്റിവച്ചു. പിന്നീട് ജഡ്ജി സ്ഥലംമാറിപ്പോകുകയും പുതിയ ജഡ്ജി ചുമതലയേല്‍ക്കുകയും ചെയ്തതോടെയാണ് സാക്ഷിവിചാരണ അടുത്ത 16നു പുനരാരംഭിക്കുന്നത്. ഒന്നാംപ്രതി സുരേഷിനെ വിചാരണദിവസം കോടതിയില്‍ ഹാജരാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിതുര പീഡനക്കേസായി രജിസ്റ്റര്‍ ചെയ്ത 24 കേസുകളില്‍ 23 എണ്ണവും വിചാരണഘട്ടത്തിലാണ്. ഒരു കേസില്‍ മാത്രമാണ് ശിക്ഷ വിധിച്ചത്. ഇതില്‍ ജീവപര്യന്തം ശിക്ഷ സെന്‍ട്രല്‍ ജയിലില്‍ അനുഭവിച്ചുവരികയാണ് ഒന്നാംപ്രതി സുരേഷ്. 24 കേസുകളിലെയും ഒന്നാംപ്രതി ഇയാള്‍ തന്നെയാണ്. വിചാരണയിലുള്ള എല്ലാക്കേസുകളിലും കുറ്റം സമ്മതിക്കാന്‍ തന്നെ അനുവദിക്കണമെന്നും ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഒന്നാം പ്രതി സുരേഷ് വിചാരണക്കോടതിയില്‍ നല്‍കിയ അപേക്ഷ പ്രോസിക്യൂഷന്‍റെ എതിര്‍പ്പിനെത്തുടര്‍ന്ന് പ്രതിഭാഗം പിന്‍വലിച്ചിരുന്നു.

1995ല്‍ വിതുര സ്വദേശിനിയായ പെണ്‍കുട്ടിയെ അകന്ന ബന്ധുവായ യുവതി വീട്ടില്‍നിന്നിറക്കിക്കൊണ്ടുവന്ന് ഒന്നാം പ്രതി സുരേഷിന് കൈമാറുകയും 1996 ജൂലൈ വരെ എട്ട് മാസത്തിലേറെ സംസ്ഥാനത്തിനകത്തും പുറത്തും നിരവധിപേര്‍ക്ക് കൈമാറി പീഡിപ്പിക്കുകയും ചെയ്തെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഇതില്‍ ആദ്യ കേസിലാണ് ഇപ്പോള്‍ വിചാരണ തുടങ്ങിയത്. മറ്റ് 18 കേസുകളിലെ 45 പ്രതികളെയാണ് ഇതുവരെ കോടതി കുറ്റവിമുക്തരാക്കിയത്.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. രാജഗോപാല്‍ പടിപ്പുരയ്ക്കല്‍ ഹാജരാകും. കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ആണ് കേസ് പരിഗണിക്കുന്നത്.