
സ്വന്തം ലേഖഖന്‍
കോട്ടയം: 1995 ഒക്ടോബര്‍ 21 മുതല്‍ 1996 ജൂലൈ 10 വരെ പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞത് ശരീരദാഹികളായ പുരുഷന്മാരുടെ മാത്രം ഇടയിലാണ്. വിതുര പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടി കോടതിക്ക് മുന്‍പില്‍ നല്‍കിയ മൊഴികള്‍ ഹൃദയമുള്ളവരുടെയെല്ലാം മനസ്സുലയ്ക്കുന്നതാണ്. താന്‍ നേരിട്ട പീഡനപരമ്പര കോടതിക്കു മുന്‍പില്‍ അക്കമിട്ടു നിരത്തിയതോടെയാണ് ഒന്നാം പ്രതി കൊല്ലം ജുബൈറ മന്‍സിലില്‍ സുരേഷിനു മേല്‍ കുരുക്കു മുറുകിയത്.
അന്തരിച്ച പ്രിയ കവയത്രി സുഗതകുമാരി ടീച്ചര്‍ വനിത കമ്മിഷന്‍ അധ്യക്ഷയായിരിക്കെയാണ് കേരളമനഃസാക്ഷിയെ നടുക്കിയ വിതുര പീഡനക്കേസിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്. ‘ഇനി എനിക്കു വയ്യ. ഒരു നഷ്ടപരിഹാരവും ആരും തരേണ്ട. ആരെയും ശിക്ഷിക്കാന്‍ എനിക്കു മോഹമില്ല. അവരൊക്കെ സുഖമായിരിക്കട്ടെ. എന്നെ ഇനിയും കോടതിയിലേക്കു വിളിക്കല്ലേ.. കൂട്ടില്‍ കയറ്റി നിര്‍ത്തി പൊള്ളിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കരുതേ.. ഒരു തെളിവും കൊടുക്കാനില്ലെനിക്ക്. മതിയായി….’ ഒരു ഘട്ടത്തില്‍ കോടതിയിലേക്ക് ഇനി വരില്ലെന്നു പോലും നിറകണ്ണുകളോടെ പെണ്‍കുട്ടി പറഞ്ഞു. സുഗതകുമാരി ടീച്ചറോടാണ് അന്ന് പെണ്‍കുട്ടി തന്റെ നിസ്സഹായാവസ്ഥ വിവരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒന്നാം പ്രതി സുരേഷ് പല സ്ഥലത്തും മുറിയില്‍ പൂട്ടിയിട്ടെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. പൊലീസ് അറസ്റ്റ് ചെയ്ത് ഏഴു ദിവസത്തിനു ശേഷം ജാമ്യം ലഭിച്ചു പുറത്തുവന്നപ്പോള്‍ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ സ്വന്തം പിതാവിനെപ്പോലും തിരിച്ചറിയാതെ അലറിക്കരഞ്ഞതായും കോടതിയില്‍ അവര്‍ വെളിപ്പെടുത്തിയിരുന്നു.
കേസില്‍ സാക്ഷിയായതിനാല്‍ കോടതി വിളിക്കുമ്പോള്‍ ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ ‘അറസ്റ്റ് ചെയ്യട്ടെ, ജയിലില്‍ അടയ്ക്കട്ടെ. എനിക്കാരെയും വിശ്വാസമില്ല..’ എന്നായിരുന്നു മറുപടി. കേസിനു നിര്‍ബന്ധിച്ചാല്‍ ചത്തുകളയുമെന്ന മുന്നറിയിപ്പും അന്ന് സുഗതകുമാരി ടീച്ചറിന് പെണ്‍കുട്ടി നല്‍കി.
പതിനാറുകാരിയെ ബന്ധുവായ സ്ത്രീ തൊഴില്‍ വാഗ്ദാനം ചെയ്ത് കൊച്ചിയിലെത്തിക്കുകയായിരുന്നു. പക്ഷേ അവള്‍ അകപ്പെട്ടത് പെണ്‍വാണിഭക്കാരുടെ കയ്യിലായിരുന്നു. ഒരു ഘട്ടത്തില്‍ കോടതിയിലുയര്‍ന്ന ചോദ്യം അവള്‍ക്കു രക്ഷപ്പെട്ടുകൂടായിരുന്നോ എന്നായിരുന്നു. എന്നാല്‍ മാംസദാഹികളായ കഴുകന്മാര്‍ ശ്രദ്ധയോടെ എപ്പോഴും കാവലുണ്ടായിരുന്നു. ചിലപ്പോള്‍ കരഞ്ഞു ബഹളമുണ്ടാക്കും. അപ്പോള്‍ മുഖമടച്ച് അടിക്കും, അടിവയറ്റത്ത് ആഞ്ഞ് തൊഴിക്കും, കഴുത്തില്‍ പിടിച്ചു മുറുക്കും, കണ്ണുതള്ളി വരുന്നത് വരെ…
വരുന്നവരോടെല്ലാം ഒന്നും ചെയ്യല്ലേ എന്ന് അപേക്ഷിക്കും, രക്ഷപ്പെടുത്താന്‍ കെഞ്ചും. നിലവിളി കുറയുന്നില്ലെന്ന് കണ്ടതോടെ അവര്‍ ഗുളിക തരാന്‍ തുടങ്ങി. മൂന്നുനാലു ഗുളിക പൊടിച്ച് വായിലിട്ട് വെള്ളമൊഴിച്ച് പൊത്തിപ്പിടിച്ച് വിഴുങ്ങിക്കും…’ പിന്നെപ്പിന്നെ അവള്‍ മിണ്ടാതെയായി.
പീഡന പരമ്പര പുറത്ത് വന്നതോടെ കേസില്‍ വനിതാ കമ്മിഷന്‍ ശക്തമായി ഇടപെട്ടു. മൊഴിയെടുക്കുന്ന സമയം മുതല്‍ പെണ്‍കുട്ടിക്ക് വേണ്ടി രണ്ടു വനിതാ അഭിഭാഷകരെ മുഴുവന്‍ സമയവും ഏര്‍പ്പാടുചെയ്തു. അവളുടെ സുരക്ഷ ഉറപ്പാക്കി. അന്വേഷണ ഉദ്യോഗസ്ഥരും ആത്മാര്‍ത്ഥമായി പഴുതടച്ച് കേസ് തെളിയിച്ചപ്പോള്‍, ഒന്നാം പ്രതി സുരേഷ് കുറ്റക്കാരനാണെന്നു തെളിയുകയും ശിക്ഷ വിധിക്കുകയും ചെയ്തു.
ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന മുഹമ്മദ് റഫീഖാണു കേസില്‍ അന്വേഷണത്തിനു നേതൃത്വം നല്‍കിയത്. സിഐമാരായ ആര്‍. രാജേഷ്‌കുമാര്‍, രാജീവ് കുമാര്‍, ബൈജു പൗലോസ്, എസ്‌ഐ ബിനുലാല്‍, എഎസ്‌ഐ കെ.എസ്.രാജീവ് തുടങ്ങിയവരാണു പ്രതിയെ ഹൈദരാബാദില്‍നിന്ന് അറസ്റ്റ് ചെയ്തത്.