
വിതുര: വിതുര ചേന്നൻപാറ റോഡിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിനു സമീപം വയോധികൻ കാറിടിച്ചു മരിച്ചു. അപകടത്തിനിടയാക്കിയ കാർ പോലീസ് സ്റ്റേഷനു സമീപം ഉപേക്ഷിച്ചനിലയിൽ. പനയ്ക്കോട് ചെറുവക്കോണം സ്വദേശിയും ആര്യനാട് വില്ലേജോഫീസറുമായ പ്രമോദിന്റെ പേരിലാണ് കാർ എന്ന് പോലീസ് പറഞ്ഞു. വേളാങ്കണ്ണി പള്ളിക്ക് എതിർവശത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ അന്തിയുറങ്ങിയിരുന്ന വിതുര സ്വദേശി മണിയൻ സ്വാമി(85)യാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. പതിവായി കിടന്നുറങ്ങുന്ന കാത്തിരിപ്പുകേന്ദ്രത്തിനു സമീപം നിൽക്കുകയായിരുന്ന ഇദ്ദേഹത്തെ ചേന്നൻപാറയിൽ നിന്ന് വിതുരയിലേക്കു വരുകയായിരുന്ന കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു എന്ന് കണ്ടുനിന്നവർ പറഞ്ഞു. തുടർന്ന് കാർ നിർത്താതെപോയി. സ്ഥലത്തെത്തിയ പോലീസ് ആദ്യം വിതുര താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം.
അപകടത്തിനിടയാക്കിയ കാർ പോലീസ് സ്റ്റേഷനു സമീപം ഉപേക്ഷിച്ചനിലയിലാണ് കണ്ടത്. തുടർന്നുനടന്ന അന്വേഷണത്തിലാണ് കാറിന്റെ ഉടമസ്ഥനെ തിരിച്ചറിഞ്ഞത്. സ്വന്തമായി വീടോ ബന്ധുക്കളോ ഇല്ലാത്തതിനെത്തുടർന്ന് വർഷങ്ങളായി കാത്തിരിപ്പുകേന്ദ്രത്തിലും സമീപത്തെ കട വരാന്തയിലുമായിട്ടായിരുന്നു മണിയൻസ്വാമി അന്തിയുറങ്ങിയിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാളുടെ സഹോദരി നഗരത്തിൽ താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് ബന്ധപ്പെട്ട് ഇവരെ മരണം അറിയിക്കുകയായിരുന്നു. കാറിന്റെ ഉടമസ്ഥനായ പ്രമോദിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായതിനാൽ സാധിച്ചില്ല. ..



