വിസ്മയ കേസിലെ പ്രതി കിരണിനെ കോടതിയിൽ എത്തിച്ചപ്പോൾ നടന്നത്  നാടകീയ സംഭവങ്ങൾ; പ്രതിയെ വിലങ്ങണിയിച്ച്‌ കോടതിയിലെത്തിച്ച പൊലീസിനെ തടഞ്ഞും, തർക്കിച്ചും അഭിഭാഷകര്‍; ഒടുവില്‍ നിർബന്ധത്തിനു മുന്നിൽ വഴങ്ങി വിലങ്ങും ഊരി സിനിമാസ്റ്റൈലിൽ കൂളായി കിരൺ കോടതിയിലേക്ക്!!

വിസ്മയ കേസിലെ പ്രതി കിരണിനെ കോടതിയിൽ എത്തിച്ചപ്പോൾ നടന്നത് നാടകീയ സംഭവങ്ങൾ; പ്രതിയെ വിലങ്ങണിയിച്ച്‌ കോടതിയിലെത്തിച്ച പൊലീസിനെ തടഞ്ഞും, തർക്കിച്ചും അഭിഭാഷകര്‍; ഒടുവില്‍ നിർബന്ധത്തിനു മുന്നിൽ വഴങ്ങി വിലങ്ങും ഊരി സിനിമാസ്റ്റൈലിൽ കൂളായി കിരൺ കോടതിയിലേക്ക്!!

സ്വന്തം ലേഖകൻ

കൊല്ലം: വിസ്മയാകേസിന്റെ വാദം കൊല്ലം ജില്ലാ കോടതിയില്‍ നടക്കുന്നതിനിടയില്‍ കോടതിക്ക് മുന്നില്‍ നാടകീയസംഭവങ്ങള്‍.പ്രതി കിരണിനെ വിലങ്ങണിയിച്ച്‌ കോടതിയിലെത്തിച്ച പൊലീസിനെ കിരണിന്റെ അഭിഭാഷകര്‍ തടഞ്ഞു. വിലങ്ങ് ഊരിയിട്ട് കോടതിക്കുള്ളില്‍ പ്രവേശിപ്പിച്ചാല്‍ മതിയെന്ന് അഭിഭാഷകര്‍ പറഞ്ഞതോടെ പൊലീസും അഭിഭാഷകരും തമ്മില്‍ തര്‍ക്കമായി. ഒടുവില്‍ കിരണിന്റെ അഭിഭാഷകരുടെ നിര്‍ബന്ധത്തിന് മുന്നില്‍ വഴങ്ങി പൊലീസിന് വിലങ്ങ് ഊരേണ്ടി വന്നു.

വിലങ്ങണിയിച്ച്‌ കോടതിയിലേയ്ക്ക് കൊണ്ടുവരുകയായിരുന്ന കിരണിനെ വണ്ടിയില്‍ നിന്ന് ഇറക്കിയപ്പോള്‍ പ്രതിഭാഗം അഭിഭാഷകനായ അഡ്വ. സി പ്രതാപചന്ദ്രന്‍ പിള്ളയുടെ നേതൃത്വത്തില്‍ തടയുകയായിരുന്നു. തുടര്‍ന്ന് അവിടെയാകെ ബഹളമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണയായി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ സാധ്യതയുള്ളതോ അപകടകാരികളോ ആയ പ്രതികളെയാണ് സുരക്ഷാകാരണങ്ങളാല്‍ വിലങ്ങണിയിച്ച്‌ കോടതിയിലെത്തിക്കുന്നത്. കിരണിനെ വിലങ്ങണിയിക്കാനുള്ള കാരണമെന്താണെന്ന് അവര്‍ ചോദിച്ചു. കിരണിനെ വിലങ്ങില്ലാതെ കോടതിയില്‍ പ്രവേശിപ്പിച്ചാല്‍ മതിയെന്ന് അഭിഭാഷകര്‍ നിര്‍ബന്ധം പിടിച്ചതോടെ പൊലീസിന് മറ്റ് വഴികളില്ലാതെയായി. തുടര്‍ന്നാണ് അവര്‍ കിരണിനെ വിലങ്ങൂരി കോടതിയില്‍ പ്രവേശിപ്പിക്കാന്‍ തയ്യാറായത്.

2021 ജൂണ്‍ 21നാണ് വിസ്മയയെ ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചപ്പോള്‍ പ്രതി കിരണ്‍കുമാര്‍ കുറ്റം നിഷേധിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304 ബി-സ്ത്രീധനപീഡനംകൊണ്ടുള്ള മരണം, 498 എ-സ്ത്രീധനപീഡനം, 306-ആത്മഹത്യാപ്രേരണ, 323-പരിക്കേല്‍പ്പിക്കുക, 506 (1) ഭീഷണിപ്പെടുത്തുക എന്നീ വകുപ്പുകളും സ്ത്രീധനനിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും പ്രകാരമുള്ള കുറ്റങ്ങളാണ് കുറ്റപത്രത്തില്‍ ആരോപിച്ചിട്ടുള്ളത്.

ഐ.ജി. ഹര്‍ഷിത അത്തല്ലൂരിയുടെ നേതൃത്വത്തില്‍ 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 10-ന് പൊലീസ് കുറ്റപത്രം ഹാജരാക്കി. 2019 മെയ് 31-ന് വിവാഹിതയായ വിസ്മയയെ സ്ത്രീധനത്തിനുവേണ്ടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവ് കിരണ്‍കുമാര്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

സ്ത്രീധനമായി നല്‍കിയ കാര്‍ മാറ്റി വേറേ നല്‍കണമെന്നുപറഞ്ഞ് 2020 ഓഗസ്റ്റ് 29-ന് ചിറ്റുമലയില്‍ പൊതുജനമധ്യത്തിലും 2021 ജനുവരി മൂന്നിന് വിസ്മയയുടെ നിലമേലുള്ള വീട്ടില്‍വെച്ചും പരസ്യമായി പീഡിപ്പിച്ചെന്നും പറയുന്നു. മാനസികപീഡനം സഹിക്കാനാകാതെ വിസ്മയ ആത്മഹത്യ ചെയ്തെന്നാണ് പ്രോസിക്യൂഷന്‍ കേസ്.