‘സുഹൃത്തിനൊപ്പം ബൈക്കിൽ വിഷ്ണുപ്രിയ, കോഴിക്കോട് വരെ പിന്തുടർന്നു’; തന്നെ തള്ളിപ്പറഞ്ഞതോടെ കൊലയ്ക്ക് പദ്ധതിയിട്ടെന്ന് ശ്യാംജിത്ത്.കേസിൽ വിഷ്ണുപ്രിയയുടെ സുഹൃത്തിനെ പോലീസ് സാക്ഷിയാക്കും. ഇയാളുടെ മൊഴി രേഖപ്പെടുത്താനാണ് നീക്കം.

‘സുഹൃത്തിനൊപ്പം ബൈക്കിൽ വിഷ്ണുപ്രിയ, കോഴിക്കോട് വരെ പിന്തുടർന്നു’; തന്നെ തള്ളിപ്പറഞ്ഞതോടെ കൊലയ്ക്ക് പദ്ധതിയിട്ടെന്ന് ശ്യാംജിത്ത്.കേസിൽ വിഷ്ണുപ്രിയയുടെ സുഹൃത്തിനെ പോലീസ് സാക്ഷിയാക്കും. ഇയാളുടെ മൊഴി രേഖപ്പെടുത്താനാണ് നീക്കം.

വയനാട്ടിൽ വിനോദയാത്രയ്ക്ക് പോയപ്പോഴാണ് വിഷ്ണുപ്രിയ പൊന്നാനി സ്വദേശിയായ ഫോട്ടോഗ്രാഫറുമായി പരിചയത്തിലായത്. പിന്നീട് സോഷ്യൽ മീഡിയയിലൂടെ ഇരുവരും കൂടുതൽ അടുക്കുകയായിരുന്നു.തന്നെ തള്ളിപ്പറഞ്ഞതോടെയാണ് വിഷ്ണുപ്രിയയെയും സുഹൃത്തിനെയും കൊല്ലാൻ പദ്ധതിയിട്ടതെന്ന് പോലീസിനോട് ശ്യാംജിത്ത് പറഞ്ഞു. കഴിഞ്ഞ മാസം 28നാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്നാണ് യുവാവ് പറയുന്നത്. വിഷ്ണുപ്രിയ പൊന്നാനിക്കാരനായ സുഹൃത്തിന്‍റെ കൂടെ ബൈക്കിൽ പോകുന്നത് താൻ കണ്ടിരുന്നെന്നും തുടർന്ന് കോഴിക്കോട് വരെ പിന്തുടർന്നുവെന്നുമാണ് ശ്യാംജിത്ത് പോലീസിനോട് വെളിപ്പെടുത്തിയതെന്ന് സൂചനയുണ്ട്. അന്ന് നടന്ന തർക്കത്തിനൊടുവിലാണ് താൻ കൊലപാതക പദ്ധതി തയ്യാറാക്കിയതെന്നാണ് ഇയാൾ പറയുന്നത്. വിഷ്ണുപ്രിയ ഇയാളുമായി സോഷ്യൽമീഡിയയിലൂടെയാണ് അടുപ്പത്തിലായതെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം കേസിൽ വിഷ്ണുപ്രിയയുടെ സുഹൃത്തിനെ പോലീസ് സാക്ഷിയാക്കും. ഇയാളുടെ മൊഴി രേഖപ്പെടുത്താനാണ് നീക്കം.
സുഹൃത്തിനൊപ്പം ബൈക്കിൽ വിഷ്ണുപ്രിയ
കഴിഞ്ഞ 28ന് വിഷ്ണുപ്രിയ പാനൂരിൽ നിന്ന് സുഹൃത്തിനൊപ്പം ബൈക്കിൽ പോകുന്നത് താൻ കണ്ടെന്നാണ് ശ്യാംജിത്ത് പറയുന്നത്. തുടർന്ന് കോഴിക്കോടുവരെ ഇയാൾ ഇവരെ ബൈക്കിൽ പിന്തുടർന്നു. കോഴിക്കോടുവെച്ച് മൂന്നുപേരും കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്തു. സംസാരം ഒടുവിൽ വാക്കേറ്റത്തിലാണ് അവസാനിച്ചത്. വിഷ്ണുപ്രിയ തന്നെ തള്ളിപ്പഫഞ്ഞുവെന്നും ഇതോടെയാണ് കൊലപ്പെടുത്താൻ പദ്ധതി ഇടുന്നതെന്നുമാണ് പ്രതി പറയുന്നതെന്നാണ് റിപ്പോർട്ട്. ആദ്യം പദ്ധതിയിട്ടത് വിഷ്ണുപ്രിയയുടെ സുഹൃത്തിനെ കൊല്ലാനാണെന്നും ഇദ്ദേഹം പറയുന്നു.

​പൊന്നാനിക്കാരനെ പരിചയപ്പെട്ടത് വയനാട്ടിൽനിന്ന്
വിഷ്ണുപ്രിയ പൊന്നാനി സ്വദേശിയായ ഫോട്ടോഗ്രാഫറുമായി പരിചയത്തിലായത് വയനാട്ടിൽ വിനോദയാത്രയ്ക്ക് പോയപ്പോഴാണെന്നാണ് പോലീസ് മനസിലാക്കിയത്. പിന്നീട് സോഷ്യൽ മീഡിയയിലൂടെ കൂടുതൽ അടുക്കുകയായിരുന്നു. ഇയാളുമായി വീഡിയോ കോൾ ചെയ്യുന്നതിനിടെയാണ് ശ്യാംജിത്ത് വള്ള്യായിലെ വീട്ടീലെത്തി വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത്. കേസിൽ ഇയാൾ പ്രധാന സാക്ഷിയാകുമെന്നാണ് റിപ്പോർട്ട്. ഇയാളുടെ മൊഴി വരുംദിവസങ്ങളിൽ രേഖപ്പെടുത്തും.

​ശ്യാംജിത്തിനെ വീഡിയോ കോളിനിടെ കണ്ടു
കൊല്ലപ്പെടുന്ന സമയത്ത് പൊന്നാനി സ്വദേശിയായ സുഹൃത്തുമായി വീഡിയോ കോള്‍ വഴി സംസാരിക്കുകയായിരുന്നു വിഷ്ണുപ്രിയ. യുവതിയുടെ പുറകിലൂടെ പിന്‍വശത്തൂടെ ഗ്രില്‍സ് തുറന്ന് എത്തിയ ശ്യാംജിത്ത് നില്‍ക്കുന്നത് പൊന്നാനി സ്വദേശിയായ യുവാവ് വീഡിയോയിലൂടെ തന്നെ കണ്ടിരുന്നു. വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് തിരിഞ്ഞുനോക്കിയ യുവതി ഇയാള്‍ അപ്രതീക്ഷിതമായി എത്തിയതിന്‍റെ ഞെട്ടലില്‍ ശ്യാംജിത്തെന്ന് വിളിച്ചു പോവുകയും ചെയ്തു. അപ്പോഴേക്കും തലയക്ക് ചുറ്റിക കൊണ്ടു അടിവീണിരുന്നു. ഇതോടെ ഫോണ്‍ കൈയ്യില്‍ നിന്നും തെറിച്ചു പോവുകയും വീഡിയോ കട്ടാവുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

​പ്രതി എത്തിയത് കൃത്യമായ ആസൂത്രണത്തിലൂടെ
വിഷ്ണുപ്രിയയെ കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കുന്നതിനുമുള്ള എല്ലാ ഒരുക്കവും നടത്തിയാണ് ശ്യാംജിത്ത് എത്തിയത്. വിഷ്ണുപ്രിയയോട് സംസാരിച്ച പരിചയത്തിൽ നിന്ന് വീടും പരിസരവും ശ്യാംജിത്തിന് വ്യക്തമായി അറിയാമായിരുന്നു. മൊബൈൽ ഫോൺ എടുക്കാതെയാണ് ഇയാൾ കൃത്യം നടത്താൻ എത്തിയത്. സംഭവത്തിനുശേഷം നാടുവിടുകയോ പിടിക്കപ്പെടുമെന്ന് ഉറപ്പായാൽ ആത്മഹത്യ ചെയ്യുകയോ ആയിരുന്നു ഉദ്ദേശ്യമെന്ന് ശ്യാംജിത്ത് പോലീസിനോട് പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.

​കൊലയ്ക്ക് പിന്നാലെ വസ്ത്രം മാറി
ക്രൂരമായ കൊലപാതക കൃത്യം നടത്തിയ ശ്യാംജിത്ത് പിന്നീട് ഇതേ വീട്ടില്‍ വെച്ച് തന്നെ വസ്ത്രം മാറി. കൈയ്യുറയും മാസ്‌കും സോക്‌സും ഷൂസും അടക്കമുള്ളവ തന്‍റെ കൈയ്യിലുണ്ടായിരുന്ന ബാഗിലാക്കി. കൊല്ലാന്‍ ഉപയോഗിച്ച കത്തിയും ചുറ്റികയും ഇരുമ്പ് കമ്പിയും അറ്റകൈ പ്രയോഗത്തിനായി കൈയ്യില്‍ കരുതിയ മുളകുപൊടിയും അടക്കമുള്ളവ ബാഗില്‍വച്ചതിനു ശേഷം ഒന്നും സംഭവിക്കാത്തതു പോലെ ഇടവഴിയിലൂടെ നടന്നു പോയി മെയിന്‍ റോഡില്‍ വെച്ച തന്‍റെ ബൈക്കില്‍ കയറി മാനന്തേരിയിലുള്ള വീട്ടിലേക്ക് പോവുകയായിരുന്നു. കൊല്ലാനുപയോഗിച്ച ഇതേ ബാഗില്‍ ഒരു ബാര്‍ബര്‍ ഷോപ്പില്‍ നിന്നെടുത്ത തലമുടിയും വെച്ചിരുന്നു. അഥവാപിടിക്കപ്പെടുകയാണെങ്കില്‍ മുടിയിലെ ഡിഎന്‍എ വെച്ച് താനല്ല കുറ്റവാളിയെന്ന് സമര്‍ത്ഥിക്കാനും പോലീസിനെ വഴിതിരിച്ചുവിടാനുമായിരുന്നു ഇങ്ങനെ ചെയ്തത്.

​എല്ലാം പോലീസിനോട് വിവരിച്ചു
കൊലയ്ക്ക് ശേഷം ബൈക്കുമായി നേരെ മാനന്തേരിയിലേക്കാണ് ശ്യാംജിത് പോയത്. വീടിനടുത്തുള്ള ഒരു കുഴിയില്‍ ബാഗ് വെച്ച് അതിന് മീതെ ഒരു കല്ലും ശ്യാംജിത്ത് എടുത്ത് വെച്ചു. ഇതിനു ശേഷം ഉച്ചയോടെ സ്വന്തം വീട്ടില്‍ പോയി. അവിടെ നിന്നും കുളിച്ച് വസ്ത്രം മാറിയ ശേഷം മാനന്തേരി സത്രത്തില്‍ അച്ഛന്‍റെ ഹോട്ടലിലേക്കാണ് ഇയാള്‍ പോയത്. ഇവിടെ വെച്ച് ഭക്ഷണം കഴിക്കാനത്തെിയവര്‍ക്ക് ഭക്ഷണം വിളമ്പി കൊടുത്തു ഒന്നും സംഭവിക്കാത്തതു പോലെ നിന്നു. എന്നാല്‍ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചറിഞ്ഞ പോലിസ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ മനസിലാക്കി മാനന്തേരിയിലെത്തിയപ്പോള്‍ ഇയാള്‍ എതിര്‍പ്പു പ്രകടിപ്പിക്കാതെ പോലിസ് ജീപ്പില്‍ കയറി. പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച ശ്യാംജിത്ത് വള്ളിപുള്ളി തെറ്റാതെ നടന്നതൊക്കെ പറഞ്ഞ് കുറ്റസമ്മത മൊഴി നല്‍കുകയായിരുന്നു. ഇതോടെയാണ് പൊലിസ് ഇയാളുടെ അറസ്റ്റു രേഖപ്പെടുത്തിയത്.