വയോധികരെ ലക്ഷ്യമിട്ട് ഓണ്‍ലൈൻ തട്ടിപ്പുശൃംഖല; 1930 മറക്കരുതെന്ന് പോലീസ്
കൊല്ലം: സിറ്റി പോലീസ് പരിധിയില്‍ ഒരുമാസത്തിനിടെ സൈബർ തട്ടിപ്പിലൂടെ കൊട്ടിയം, കൊല്ലം വെസ്റ്റ്, അഞ്ചാലുംമൂട് സ്വദേശികളില്‍ നിന്ന് മൂന്നുകോടിയോളം രൂപ തട്ടിയെടുത്തിട്ടുണ്ട്. തനിച്ച് താമസിക്കുന്ന കൊട്ടിയം സ്വദേശിയായ 62 വയസ്സുകാരിയെ മുംബൈ സൈബർ പോലീസെന്ന വ്യാജേനയാണ് വിളിച്ചത്. അവരുടെ പേരില്‍ അയച്ചുകിട്ടിയ പാർസലില്‍ എം.ഡി.എം.എ. ഉണ്ടെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വെർച്വല്‍ അറസ്റ്റിലാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി.വെർച്വല്‍ അറസ്റ്റില്‍ തുടരുന്നതിനാല്‍ ബാങ്കിങ് ട്രാൻസാക്ഷൻ സമയത്തും വീഡിയോ കാള്‍ കട്ട് ചെയ്യരുതെന്നും തട്ടിപ്പുകാർ നിർദേശിച്ചു. രണ്ടുദിവസം കഴിഞ്ഞ് ഒരു ബന്ധു വീട്ടിലെത്തി ഇവരുടെ അവസ്ഥ കണ്ട് കാര്യം അന്വേഷിച്ചപ്പോഴാണ് തട്ടിപ്പിനിരയായത് അറിയുന്നതും ബന്ധു ഇടപെട്ട് ഇക്കാര്യം പോലീസില്‍ അറിയിക്കുകയും ചെയുന്നത്. പോലീസ് എത്തി അവരെ രക്ഷപ്പെടുത്തുകയുമായിരുന്നു. അപ്പോഴേക്കും 92 ലക്ഷത്തോളം രൂപ അവർക്ക് നഷ്ടമായിരുന്നു.
സമാനമായ അനുഭവമാണ് കൊല്ലം വെസ്റ്റ് സ്വദേശിയായ വയോധികയ്ക്കും ഉണ്ടായത്. ഇവരുടെ നമ്പറിലേക്ക് ക്വറിയർ കമ്പനിയില്‍നിന്നാണെന്നു പറഞ്ഞ് വിളിക്കുകയും ഭർത്താവിന്റെ ഐ.ഡി. ഉപയോഗിച്ച് മുംബൈയില്‍നിന്ന് ബെയ്ജിങ്ങിലേക്ക് ഒരുപാഴ്സല്‍ പോയിട്ടുണ്ടെന്നും ഈ പാഴ്സലില്‍ അഞ്ച് ലാപ്ടോപ്പ്, പാസ്പോർട്ട്, ബാങ്ക് രേഖകള്‍ എന്നിവ കൂടാതെ 400 ഗ്രാം എംഡി.എം.എ.യും കണ്ടെത്തിയെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. വിവിധ ബാങ്ക് അക്കൗണ്ടുകളില്‍നിന്നായി ഒരുകോടി അഞ്ചുലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.
ഓണ്‍ലൈൻ ട്രേഡിങ്ങിലൂടെ വൻ ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ചാണ് അഞ്ചാലുംമൂട് സ്വദേശിയില്‍നിന്ന് തട്ടിപ്പുസംഘം പണം തട്ടിയത്. വിവിധ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് ഒരുകോടിയോളം രൂപ തട്ടിയെടുത്തു. സർക്കാർ സർവീസിലുള്ള ഒരു ഉന്നതവ്യക്തിയെ കൊല്ലത്തെ പ്രമുഖ ഹോട്ടലില്‍ വെർച്വല്‍ അറസ്റ്റ് ചെയ്തിരിക്കുന്നെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കൊല്ലം സിറ്റി സൈബർ പോലീസെത്തി ഇത് തട്ടിപ്പാണെന്ന് അവരെ ബോധ്യപ്പെടുത്തിയത് അടുത്തിടെയാണ്. മുണ്ടയ്ക്കല്‍ സ്വദേശിയായ ഡോക്ടറെ അറസ്റ്റ് ചെയ്തു വച്ചിരിക്കുന്നെന്ന വിവരം ഡോക്ടറുടെ മാതാവ് പോലീസിനെ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ബലംപ്രയോഗിച്ച് വാതില്‍ തുറന്നാണ് സത്യാവസ്ഥ ബോധ്യപ്പെടുത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓണ്‍ലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഒരു മണിക്കൂറിനകം വിവരം 1930 എന്ന നമ്പറില്‍ സൈബർ പോലീസിനെ അറിയിക്കുക. എത്രയും നേരത്തേ റിപ്പോർട്ട് ചെയ്താല്‍ തട്ടിപ്പിനിരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ച് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.