
അരുംകൊലകളുടെ രാക്ഷസന്‍; വായില്‍ തുണി തിരുകും; തൊണ്ടയില്‍ തുരുതുരെ കത്തി പായിക്കും; ചെടിവില്‍പ്പനക്കടയിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്‌റ്റിലായ പ്രതി കൊല നടത്തിയിരുന്നത് അതിക്രൂരമായി
സ്വന്തം ലേഖിക
തിരുവനന്തപുരം : അമ്പലമുക്കില്‍ ചെടിവില്‍പ്പനക്കടയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസില്‍ അറസ്‌റ്റിലായ തോവാള താഴക്കുടി സ്വദേശി രാജേന്ദ്രന്‍ കൊല നടത്തിയിരുന്നത് അതിക്രൂരമായി.
തൊണ്ടയുടെ പ്രത്യേക ഭാഗത്തായി മിന്നല്‍ വേഗത്തില്‍ രണ്ടും മൂന്നും തവണ കത്തി പായിച്ചായിരുന്നു കൊലപാതകങ്ങള്‍.
മൂര്‍ച്ചയുള്ള കത്തി തുണിയില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്ന രാജേന്ദ്രന്‍, ശബ്‌ദം പുറത്തുവരാതിരിക്കാന്‍ ആ തുണി ഇരയുടെ വായില്‍ തിരുകിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളമഠത്ത് വാടകയ്‌ക്ക് താമസിക്കുന്ന സമയത്ത് 2014 ഡിസംബര്‍ 19നായിരുന്നു ആദ്യ കൊലപാതകം. തൊട്ടടുത്ത് താമസിച്ചിരുന്ന കസ്‌റ്റംസ് ഉദ്യോഗസ്‌ഥന്‍ സുബ്ബയ്യന്‍ (53), ഭാര്യ വാസന്തി (48), വളര്‍ത്തുമകള്‍ അഭിശ്രീ (13) എന്നിവരെയാണ് അന്ന് നിര്‍ദയം കൊലപ്പെടുത്തിയത്.
സുബ്ബയ്യന്റെ വീട്ടില്‍ ഒരുപാട് സ്വര്‍ണവും പണവുമുണ്ടെന്ന് സംശയിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്‌തത്. തനിക്ക് ഓഹരി നിക്ഷേപത്തില്‍ നിന്നു 35 കോടിയോളം ലഭിച്ചിട്ടുണ്ടെന്നും വീട്ടില്‍ സുരക്ഷയില്ലാത്തതിനാല്‍ ആരുവാമൊഴിയില്‍ ഒരിടത്ത് ഒളിപ്പിച്ചിട്ടുണ്ടെന്നും ഇയാള്‍ സുബ്ബയ്യനെയും ഭാര്യയെയും ധരിപ്പിച്ചു.
തുക സുബ്ബയ്യന്റെ വീട്ടില്‍ സൂക്ഷിക്കണമെന്ന രാജേന്ദ്രന്റെ ആവശ്യം കുടുംബം അംഗീകരിച്ചു. തിരുനെല്‍വേലിയില്‍ നിന്നു ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയില്‍ കാവല്‍ക്കിണറില്‍ ഇറങ്ങാനും അവിടെ നിന്ന് തുക ഒളിപ്പിച്ചിരിക്കുന്ന സ്‌ഥലത്തെത്തി പണവുമായി മടങ്ങാമെന്നും ഇയാള്‍ സുബ്ബയ്യനോട് പറഞ്ഞു.
ഇതിനിടെ, താഴക്കുടി സ്വദേശിയായ സുഹൃത്തുമായി നാഗര്‍കോവിലില്‍ നിന്ന് ഇയാള്‍ കൊലയ്‌ക്കുള്ള കത്തി, കൈയുറ എന്നിവ വാങ്ങി സൂക്ഷിച്ചു. കൊലയ്‌ക്കു കൂട്ടുനില്‍ക്കാമെന്ന് ഏറ്റ സുഹൃത്ത് അവസാനനിമിഷം പിന്മാറി. ഇതോടെ രാജേന്ദ്രന്‍ ഒറ്റയ്‌ക്കാണ് കൊലയ്‌ക്കെത്തിയത്.
സുബ്ബയ്യനുമായി സന്ധ്യയ്‌ക്ക് ബൈക്കില്‍ ആരുവാമൊഴിയിലെ വിജനമായ സ്‌ഥലത്തെത്തിയ ഇയാള്‍ അവിടെവച്ച് സുബ്ബയ്യനെ പിന്നില്‍ നിന്ന് കുത്തിവീഴ്‌ത്തി. തുടര്‍ന്ന് സുബ്ബയ്യന്റെ മൊബൈല്‍ ഫോണുമായി ബൈക്കില്‍ അയാളുടെ വീട്ടിലെത്തി.
സുബ്ബയ്യന്‍ പണവുമായി ഓട്ടോറിക്ഷയില്‍ എത്തുമെന്ന് ഭാര്യ വാസന്തിയോട് പറഞ്ഞു. സുബ്ബയ്യന്റെ വളര്‍ത്തുമകളോട് വെള്ളം കൊണ്ടുവരാന്‍ പറഞ്ഞ രാജേന്ദ്രന്‍ വാസന്തിയോട് വീടിന് പുറകിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. അവിടെവച്ച് വാസന്തിെയ കുത്തിക്കൊലപ്പെടുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ പിടിച്ചുയര്‍ത്തി നിലത്തടിച്ച് വകവരുത്തി.
വീട്ടില്‍ നിന്ന് സ്വര്‍ണമാല കവര്‍ന്നശേഷം സുബ്ബയ്യന്റെയും വാസന്തിയുടെയും മൊബൈല്‍ ഫോണുകള്‍ വഴിയില്‍ വലിച്ചെറിഞ്ഞു. ബൈക്ക് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. കേസില്‍ രാജേന്ദ്രനെ ആരുവാമൊഴി പോലീസ് അറസ്‌റ്റ് ചെയ്‌തെങ്കിലും ചാര്‍ജ് ഷീറ്റ് നല്‍കിയിരുന്നില്ല. ജാമ്യം ലഭിച്ച ഇയാള്‍ പിന്നീട് വിവിധയിടങ്ങളില്‍ ജോലി ചെയ്യുകയായിരുന്നു.