
കൊച്ചി: നടി വിൻസി അലോഷ്യസിൻ്റെ പരാതിയിൽ നേരിട്ട് വിശദീകരണം നൽകാനൊരുങ്ങി നടൻ ഷൈൻ ടോം ചാക്കോ. തിങ്കളാഴ്ച ഫിലിം ചേംബർ ആസ്ഥാനത്ത് നേരിട്ട് എത്തി കാര്യങ്ങൾ വിശദീകരിക്കുമെന്ന് ഷൈനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. പൊലീസ് അന്വേഷണവുമായും ഷൈൻ സഹകരിക്കും.
വിൻസിയുടെ പരാതിയിൽ തന്റെ വിശദീകരണം അറിയിക്കാനാണ് ഷൈൻ്റെ നീക്കം. തിങ്കളാഴ്ചയാണ് പരാതി അന്വേഷിക്കുന്ന മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേരുന്നത്. ഷൈന് ഇ-മെയിൽ വഴി സിനിമയുടെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയുടെ കത്ത് വന്നെന്ന് ഷൈന്റെ കുടുംബം പറഞ്ഞു. തിങ്കളാഴ്ച ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഷൈൻ അന്വേഷണവുമായി സഹകരിക്കുമെന്ന് ഷൈന്റെ കുടുംബവും സ്ഥിരീകരിച്ചു. അതേസമയം, നടി വിന്‍സി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷൂട്ടിംഗിനിടയിൽ ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ അന്വേഷിക്കുമെന്നും മന്ത്രി സജി പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കുകയും ധൈര്യപൂർവ്വം നിലപാട് സ്വീകരിക്കുകയും ചെയ്ത നടിയുടെ സമീപനം സ്വാഗതാർഹമാണെന്നും മന്ത്രി പറഞ്ഞു. ഇത്തരം പ്രവണതകള്‍ വെച്ചു പൊറുപ്പിക്കാനാവില്ല.
രാജ്യത്തിന് തന്നെ മാതൃകയാണ് നമ്മുടെ സിനിമാ മേഖല. അതിന് മങ്ങലേല്‍പ്പിക്കുന്ന യാതൊരു നിയമവിരുദ്ധ പെരുമാറ്റവും അംഗീകരിക്കാന്‍ സാധിക്കില്ല. അത്തരക്കാര്‍ക്ക് എതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സിനിമാ മേഖലയിലെ നിയമവിരുദ്ധ ലഹരി ഉപയോഗം സംബന്ധിച്ച് ശക്തമായ പ്രതിരോധം സിനിമാ മേഖലയ്ക്ക് ഉള്ളില്‍ നിന്നു തന്നെ ഉണ്ടാവണം.
ഇത്തരം ചില വിഷയങ്ങൾ നേരത്തെ ഉയർന്നു വന്നപ്പോൾ സിനിമ സംഘടനകളുടെ യോഗം ചേരുകയും സർക്കാരിന്റെ ഇക്കാര്യത്തിലെ ശക്തമായ നിലപാട് അറിയിക്കുകയും സംഘടനകൾ അത് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ഇനി നടക്കാൻ പോകുന്ന സിനിമ കോൺക്ലെവിലും ഈ വിഷയം ചർച്ച ചെയ്യും. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ ശക്തമായ നടപടിയിലേക്ക് സിനിമ സംവിധായകരും നിര്‍മാതാക്കളും മുന്‍കൈ എടുക്കണം. ഒറ്റക്കെട്ടായി മാത്രമേ ഇതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.