
കോട്ടയം: പാലായിലെ അധ്യാപകരിൽ നിന്ന് പുനർനിയമനത്തിന്റെ പേരിൽ കൈക്കൂലി വാങ്ങിയ കേസില്‍ സെക്രട്ടേറിയറ്റിലെ ഫയലുകള്‍ പരിശോധിക്കാൻ അനുമതി തേടി വിജിലൻസ്.
വിജിലൻസ് ഡയറക്ടർ പൊതുഭരണ വകുപ്പിന് കത്ത് നല്‍കും.
അറസ്റ്റിലായ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ സുരേഷ് ബാബുവിനായി കസ്റ്റഡി അപേക്ഷയും നല്‍കും. കോട്ടയം വിജിലൻസ് യൂണിറ്റിന്റെ ശിപാർശയെ തുടർന്നാണ് നടപടി.
സെക്രട്ടേറിയറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയലുകളാണ് പരിശോധിക്കുക. ഒന്നാം പ്രതി വടകര സ്വദേശിയായ മുൻ അധ്യാപകൻ വിജയനും വിജിലൻസ് പിടിയിലായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലാ ഉപജില്ലയിലെ മൂന്ന് അധ്യാപകരുടെ പുനർ നിയമനം സംബന്ധിച്ച ഫയലുകള്‍ ശരിയാക്കി നല്‍കാമെന്നു പറഞ്ഞാണ് പ്രതി കെ.പി വിജയൻ ഒന്നര ലക്ഷം രൂപ കൈകൂലി ആവശ്യപ്പെട്ടത്. നിയമന നടപടികള്‍ പൂർത്തിയാകുമ്പോള്‍ ഓരോരുത്തരും രണ്ട് ലക്ഷം രൂപ വീതം നല്‍കണമെന്നായിരുന്നു ധാരണ.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് ഒന്നര ലക്ഷം രൂപ കൈമാറുന്നതിനിടെ കോട്ടയം വിജിലൻസ് ഡിവൈഎസ്പി രവികുമാറും സംഘവും വിജയനെ പിടികൂടി. മുൻ ഹെഡ്മാസ്റ്റർ ആയ വിജയൻ സംഘത്തിലെ ചെറിയൊരു കണ്ണി മാത്രമാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
അന്വേഷണം സെക്രട്ടറിയേറ്റിലേക്ക് നീളുന്നതോടെ കേസിൽ ഉൾപ്പെട്ട വമ്പൻമാർ കുടുങ്ങുമെന്നാണ് കരുതുന്നത്.