
കോൺഗ്രസിന് നെഞ്ചിടിപ്പ് കൂട്ടി ബിജെപിയിലേക്ക് കൊഴിഞ്ഞുപോക്ക് ; രാമൻ നായർക്ക് പുറമെ വിജയൻ തോമസും ബിജെപിയിലേക്ക്
സ്വന്തം ലേഖകൻ
തിരുവനന്തപുരം : കോൺഗ്രസിന് നെഞ്ചിടിപ്പ് കൂട്ടി വീണ്ടും ബിജെപിയിലേക്ക് കൊഴിഞ്ഞുപോക്ക്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കെ പി സി സി എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന ജി.രാമൻ നായർക്ക് പുറമെ കെ.ടി.ഡി.സി മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ വിജയൻതോമസും ബി.ജെ.പിയിലേക്കെന്ന് സൂചന. ബി.ജെ.പിയിൽ ചേരുന്നത് സംബന്ധിച്ച് ദേശീയ നേതൃത്വവുമായി വിജയൻ തോമസ് ചർച്ച നടത്തിയതോടെ അനുനയിപ്പിക്കാനുള്ള ശ്രമം കോൺഗ്രസിലും തുടങ്ങി. എന്നാൽ ആർക്കും ഒരു ഉറപ്പും ഇതുവരെ നൽകിയിട്ടില്ലെന്ന് വിജയൻ തോമസ് പറഞ്ഞു.
കോവളത്ത് നിന്നുള്ള കെ.പി.സി.സി അംഗമായ വിജയൻ തോമസ് ഡൽഹിയിലെത്തിയാണ് ബി.ജെ.പി ദേശീയ നേതാക്കളുമായി ചർച്ച നടത്തിയത്. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തിന് പുറമെ ദേശീയ നിർവാഹസമിതിയംഗം, മിസോറാമിന്റെ ചുമതല എന്നിവ വിജയൻ തോമസിന് ബി.ജെ.പി വാഗ്ദാനം ചെയ്‌തെന്നാണ് സൂചന. എന്നാൽ വിജയൻ തോമസ് അന്തിമ തീരുമാനം അറിയിച്ചിട്ടില്ല. ബി.ജെ.പിയുമായി ചർച്ച നടത്തിയ കാര്യം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ കഴിഞ്ഞയാഴ്ച വിജയൻ തോമസ് നേരിട്ട് കണ്ട് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രമേശ് ചെന്നിത്തല ഇടപെട്ട് അനുനയിപ്പിക്കാൻ ശ്രമം തുടങ്ങിയത്. ബി.ജെ.പിയിൽ പോകുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വിജയൻ തോമസ് പറഞ്ഞു. 2011 നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചത് മുതൽ കോൺഗ്രസ് നേതൃത്വവുമായി അനിഷ്ടം തുടങ്ങിയതാണ്. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം നൽകി അനുനയിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
