
സ്വന്തം ലേഖകൻ
കൊല്ലം: ജില്ലയിലെ തിങ്കൾകരിക്കകം വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. വില്ലേജ് അസിസ്റ്റന്റ് സുജി മോൻ സുധാകരനെ 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് കൈയോടെ പിടികൂടിയത്.
കൊല്ലം ജില്ലയിലെ തിങ്കൾകരിക്കകം സ്വദേശിയായ പരാതിക്കാരന്റെ സഹോദരിയുടെ പേരിലുള്ള 30 സെന്റ് വസ്തുവിന്റെ പട്ടയം അനുവദിച്ചു കിട്ടുന്നതിന് ഈ വർഷം ജനുവരി മാസത്തിൽ പുനലൂർ താലൂക്ക് ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
താലൂക്ക് ഓഫീസിൽ നിന്ന് റിപ്പോർട്ട് ലഭിക്കുന്നതിനായി തിങ്കൾകരിക്കകം വില്ലേജ് ഓഫീസിൽ അയച്ചു നൽകിയ അപേക്ഷയിൽ മാസങ്ങളോളം നടപടിയുണ്ടായില്ല. തുടർന്ന് വില്ലേജ് ഓഫീസിൽ അന്വേഷിച്ചപ്പോൾ 15,000 രൂപ കൈക്കൂലിയുമായി വരാൻ സുജി മോൻ സുധാകരൻ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് പരാതിക്കാരൻ ഈ വിവരം വിജിലൻസ് കൊല്ലം യൂണിറ്റ് പോലീസ് ഡപ്യൂട്ടി സൂപ്രണ്ട് സജാദിനെ അറിയിക്കുകയും, തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി ഇന്ന് വൈകുന്നേരം 04:15 മണിയോടെ സുജി മോൻ സുധാകരനെ കുടുക്കുകയായിരുന്നു.
ഇയാളുടെ വീട് നിർമ്മാണത്തിലിരിക്കുന്ന ഏരൂരിൽ വച്ച് പരാതിക്കാരനിൽ നിന്നും 15,000 രൂപ കൈക്കൂലി വാങ്ങവെയാണ് വിജിലൻസ് കൈയോടെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും. വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്.പി യെ കൂടാതെ ഇൻസ്പെക്ടർമാരായ ജോഷി, ജയകുമാർ, ബിജു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷിബു സക്കറിയ, ഷാജി, സുനിൽകുമാർ, ദേവപാൽ, അജീഷ്, സുരേഷ്, നവാസ്, സാഗർ എന്നിവർ ഉണ്ടായിരുന്നു.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ശ്രീ. ടി.കെ വിനോദ്കുമാര്‍ ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.