ഭൂമിയുടെ അവകാശരേഖ ശരിയാക്കി നൽകാൻ ലക്ഷങ്ങൾ കൈക്കൂലി അവകാശപ്പെട്ടു; തൃശൂർ പുന്നയൂർക്കുളത്ത് കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യല്‍ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയില്‍

Spread the love

തൃശ്ശൂർ: തൃശൂർ പുന്നയൂർക്കുളത്ത് ഭൂമിയുടെ അവകാശരേഖ ശരിയാക്കി നല്‍കാൻ അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യല്‍ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയില്‍. തടിക്കാട് വില്ലേജ് ഓഫീസിലെ സ്പെഷ്യല്‍ വില്ലേജ് ഓഫീസർ എൻ പി വിനോദാണ് തൃശൂർ വിജിലൻസിന്റെ പിടിയിലായത്.

video
play-sharp-fill

പുന്നയൂർക്കുളം സ്വദേശിയായ പരാതിക്കാരന് നികുതി അടയ്ക്കുന്നതിനായി ഭൂമിയുടെ അവകാശരേഖ വേണമായിരുന്നു. അവകാശരേഖ ശരിയാക്കി നല്‍കാൻ 5 ലക്ഷം രൂപ സ്പെഷ്യല്‍ വില്ലേജ് ഓഫീസർ വിനോദ് ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു . ഇക്കാര്യം സ്വന്തം മൊബൈല്‍ ഫോണില്‍ പരാതിക്കാരൻ റെക്കോർഡ് ചെയ്തതാണ് . 5 ലക്ഷം രൂപ കൈയില്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ മൂന്ന് ലക്ഷം നല്‍കണമെന്നായി വില്ലേജ് ഓഫീസർ. അതും ഇല്ലെന്ന് പറഞ്ഞപ്പോള്‍ രണ്ടര ലക്ഷത്തിന് കാര്യം നടത്താം എന്നായി. പണം ചാക്കിലോ പേപ്പറിലോ പൊതിഞ്ഞ സീറ്റിന് പുറകിലേക്ക് ഇടാനും വിനോദ് പറയുന്നുണ്ട്. ഗത്യന്തരമില്ലാതെയാണ് പരാതിക്കാരൻ തൃശ്ശൂർ വിജിലൻസിനെ സമീപിച്ചത്. രണ്ടര ലക്ഷം എന്ന് തോന്നിക്കാൻ നൂറിന്റെ നോട്ട് കെട്ടുകളാണ് വിജിലൻസിന്റെ സഹായത്തോടെ പരാതിക്കാരൻ പൊതിഞ്ഞു കൊണ്ടുപോയത്.

രണ്ടര ലക്ഷം ഉണ്ടെന്ന് പറഞ്ഞ് നോട്ട് കെട്ടുകള്‍ കൈമാറുകയായിരുന്നു. തൃശ്ശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘം കയ്യോടെ പ്രതിയെ പിടികൂടുകയും ചെയ്തു. ഇക്കൊല്ലം തൃശൂർ വിജിലൻസ് പിടികൂടുന്ന ആദ്യത്തെ കൈക്കൂലി കേസാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group