
സ്വന്തം ലേഖകൻ
കാസര്‍ഗോഡ്: കരിന്തളം ഗവണ്‍മെന്‍റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ എസ് എഫ് ഐ മുൻ നേതാവ് കെ.വിദ്യ ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമെന്ന് സ്ഥിരീകരിച്ചു. മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ച കേസ് അഗളി പൊലീസിന് കൈമാറും. കുറ്റകൃത്യം നടന്നത് അഗളി പോലീസ് സ്റ്റേഷൻ പരിധിയിലായതിനാനാലാണ് കേസ് കൈമാറുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.
മഹാരാജാസ് കോളജ് അധികൃതരാണ് സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് സ്ഥിരീകരിച്ചത്. വ്യജസർട്ടിഫിക്കറ്റ് കാട്ടി നിയമനം നേടിയതിൽ കരിന്തളം കോളജ് അധികൃതർ വിദ്യക്കെതിരെ പൊലീസിൽ പരാതി നൽകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേ സമയം താന്‍ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടില്ലെന്ന് കെ വിദ്യ പറഞ്ഞു. മഹാരാജാസ് കോളജിന്റെ പേരിൽ എവിടെയും സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. മാധ്യമങ്ങളില്‍ കാണുമ്പോഴാണ് ഈ വിഷയം അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് ആരും ഇതുവരെ തന്നെ ഔദ്യോഗികമായി വിളിച്ചിട്ടില്ലെന്നും തന്റെ കയ്യിൽ അങ്ങനെയൊരു സർട്ടിഫിക്കറ്റ് ഇല്ലെന്നും വിദ്യ പറഞ്ഞു.
പാലക്കാട് പത്തിരിപ്പാല ഗവ. കോളജ്, കാസർകോട് കരിന്തളം ഗവ. കോളജ് എന്നിവിടങ്ങളും വിദ്യ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിട്ടുണ്ട്. വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകാൻ എസ്എഫ്‌ഐ നേതൃത്വം സഹായം നൽകി എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. 2017-18 കാലത്ത് മഹാരാജാസ് കോളജിൽ എസ്എഫ്‌ഐ പാനലിൽ പിജി റെപ് ആയിരുന്നു വിദ്യ. കാലടി സർവകലാശാലയിലെ എംഫിൽ പഠനക്കാലത്ത് എസ്എഫ്‌ഐ പാനലിൽ വിജയിച്ച് സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്നു.
വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തെ ചൊല്ലിയും വിവാദമുയര്‍ന്നിട്ടുണ്ട്. വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംവരണം അട്ടിമറിച്ചാണ് എന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നു.



