വെയർഹൗസ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് വിദേശത്തെത്തിച്ച മലയാളി യുവാക്കളെ സെക്സ് റാക്കറ്റിന് കൈമാറി: ഏജൻസി തട്ടിയത് ലക്ഷങ്ങൾ ; പെരുമ്പാവൂർ, ആലുവ, എറണാകുളം സ്വദേശികളാണ് കുടുങ്ങിയത്: പോലീസ് കേസെടുത്തു.

Spread the love

കൊച്ചി: കേരളത്തില്‍ നിന്നും യുവാക്കളെയും അന്താരാഷ്ട്ര സെക്സ് റാക്കറ്റ് റിക്രൂട്ട് ചെയ്തെന്ന് റിപ്പോർട്ട്.
ഹോങ്കോംഗില്‍ ജോലി വാഗ്ദാനം ചെയ്ത് ഇടപ്പള്ളിയിലെ ഒരു റിക്രൂട്ട്മെന്റ് ഏജൻസിയാണ് യുവാക്കളെ കുടുക്കിയത്. ഇവരില്‍ നിന്നും ലക്ഷങ്ങള്‍ സർവീസ് ചാർജ്ജായി വാങ്ങിയ ശേഷമായിരുന്നു ചതി. ഹോങ്കോംഗില്‍ പ്രതിമാസം രണ്ടു ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ജോലിയെന്ന് വാഗ്ദാനം ചെയ്ത റിക്രൂട്ടിംഗ് ഏജൻസി യുവാക്കളെ ബാങ്കോക്കിലെ ഓണ്‍ലൈൻ സെക്സ് റാക്കറ്റിന് കൈമാറുകയായിരുന്നു.

സെക്സ് റാക്കറ്റിന് മോചനദ്രവ്യം നല്‍കി രക്ഷപെട്ട് നാട്ടിലെത്തിയ പെരുമ്പാവൂർ, ആലുവ, എറണാകുളം സ്വദേശികളാണ് ഇതു സംബന്ധിച്ച്‌ പരാതി നല്‍കിയിരിക്കുന്നത്. യുവാക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കോടതി നിർദ്ദേശപ്രകാരമാണ് കഴിഞ്ഞ ദിവസം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. റിക്രൂട്ട്മെന്റ് ഏജൻസി ഉടമയും ജീവനക്കാരുമടക്കം ആറുപേരെയാണ് കേസില്‍ പ്രതിചേർത്തിട്ടുള്ളത്.

കഴിഞ്ഞവർഷം മേയിലാണ് യുവാക്കളെ ബാങ്കോക്കില്‍ എത്തിച്ചത്. ഹോങ്കോംഗിലും ന്യൂസിലാൻഡിലും വെയർഹൗസ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്തതാണ് യുവാക്കളെ വീഴ്ത്തിയത്. പ്രതിമാസം രണ്ടു ലക്ഷം രൂപ ശമ്പളം ലഭിക്കുമെന്നും ഓവർ ടൈം എടുത്ത് മൂന്നു ലക്ഷം വരെ സമ്പാദിക്കാമെന്നുമായിരുന്നു വാഗ്ദാനം. ഒരാളില്‍ നിന്ന് ഒൻപതു മുതല്‍ ഏഴേ മുക്കാല്‍ ലക്ഷം വീതം കൈക്കലാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിലെ മൂന്നും നാലും പ്രതികളാണ് യുവാക്കളെ ബാങ്കോക്കില്‍ എത്തിച്ചത്. ഹോങ്കോംഗിലേക്കും ന്യൂസിലാൻഡിലേക്കും പോകുന്നതിന് നിയമതടസമുണ്ടെന്നും ബാങ്കോക്കില്‍ ഇതേ ജോലി തരപ്പെടുത്തി നല്‍കാമെന്നും വിശ്വസിപ്പിച്ച്‌ സെക്സ് റാക്കറ്റിന് യുവാക്കളെ കൈമാറുകയായിരുന്നു. റാക്കറ്റിന് വേണ്ടി ജോലി ചെയ്യാൻ വിസമ്മതിച്ചതോടെ ക്രൂരമായി തല്ലിച്ചതച്ചു.

ഇവരുടെ നഗ്‌നചിത്രങ്ങളും റാക്കറ്റ് പകർത്തി. ഇവ ബന്ധുക്കള്‍ക്ക് കൈമാറുമെന്നും ഭീഷണിപ്പെടുത്തി. അതിക്രൂര മർദ്ദനവും മാനസിക പീഡനവും സഹിക്കാനാകാതെ വന്നതോടെ മോചനദ്രവ്യം നല്‍കാൻ ഇവർ തയ്യാറാകുകായിരുന്നു. ഒന്നര ലക്ഷം രൂപയും സ്വർണമോതിരവും വരെ മോചനദ്രവ്യം നല്‍കി. ഏതാനും മാസം മുമ്പ് ഇവർ നാട്ടിലെത്തിയെങ്കിലും നേരിട്ട ദുരിതം ഇവർ പുറത്തുപറഞ്ഞിരുന്നില്ല. റിക്രൂട്ട്‌മെന്റ് ഏജൻസി പണം തിരികെ നല്‍കാതിരുന്നതോടെ കോടതിയെ സമീപിക്കുകയായിരുന്നു.

തമിഴ്‌നാട് സ്വദേശിക്കായാണ് ഏജൻസി റിക്രൂട്ടിംഗ് നടത്തിയത്. പണം കൈക്കലാക്കിയശേഷം ഇയാള്‍ മുങ്ങിയെന്നാണ് യൂറോ സ്‌കൈ വേള്‍ഡ് ഏജൻസി ഉടമ എം.സി. ജേക്കബിന്റെ മൊഴി. തങ്ങള്‍ക്ക് ലഭിച്ച തുക യുവാക്കള്‍ക്ക് തിരികെ നല്‍കിയെന്നാണ് ഏജൻസിയുടെ വിശദീകരണം. എന്നാല്‍ പൊലീസ് ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല. ഏജൻസി പൂട്ടിപ്പോയിരുന്നു. സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തുമെന്ന് എളമക്കര പൊലീസ് പറഞ്ഞു. പ്രതികളുടെ മൊഴികള്‍ വൈകാതെ രേഖപ്പെടുത്തും