
ലക്നൗ: മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റിൽ കേരളത്തെ കീഴടക്കി വീണ്ടും വിദര്‍ഭ.ആദ്യം ബാറ്റ് ചെയ്ത കേരളം 19.2 ഓവറില്‍ 164 റണ്‍സിന് പുറത്തായപ്പോള്‍ 18.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ വിദര്‍ഭ ലക്ഷ്യത്തിലെത്തി.
അര്‍ധസെഞ്ചുറി നേടിയ രോഹന്‍ കുന്നുമ്മലും വിഷ്ണു വിനോദിനും പുറമെ അബ്ദുള്‍ ബാസിത് മാത്രമാണ് കേരളത്തിനായി രണ്ടക്കം കടന്നത്. അവസാന ആറ് വിക്കറ്റുകള്‍ 16 റണ്‍സിനിടെ കേരളം വലിച്ചെറിഞ്ഞപ്പോള്‍ ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റൻ സഞ്ജു സാംസണ്‍ നാലു പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത് മടങ്ങി.
165 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ വിദര്‍ഭക്കായി ഓപ്പണര്‍ അഥര്‍വ ടൈഡെ 36 പന്തില്‍ 54 റണ്‍സടിച്ചപ്പോള്‍ ധ്രൂവ് ഷോറെ 16 പന്തില്‍ 22 റണ്‍സടിച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ 4.2 ഓവറില്‍ 48 റണ്‍സടിച്ച അഥര്‍വ ടൈഡെ അമാൻ മൊഖാഡെ സഖ്യം വിദര്‍ഭക്ക് മികച്ച തുടക്കമാണ് നല്‍കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
8 റണ്‍സെടുത്ത അമാന്‍ മൊഖാഡെയെ ഷറഫുദ്ദീന്‍ മടക്കിയെങ്കിലും ആധ്യയാന്‍ ദാഗയെ(15 പന്തില്‍ 16) കൂട്ടുപിടിച്ച് ടൈഡെ പൊരുതി. സ്കോര്‍ 112ല്‍ നില്‍ക്കെ ധ്രുവ് ഷോറെയെയും(16 പന്തില്‍ 22) അഥര്‍വ ടൈഡെയെയും നഷ്ടമായെങ്കിലും ശിവം ദേശ്മുഖും(18 പന്തില്‍ 29*) വരുണ്‍ ബിഷ്ടും(20 പന്തില്‍ 22*) ചേര്‍ന്ന് വിദര്‍ഭയെ വിജയവര കടത്തി.
നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കേരളം വിഷ്ണു വിനോദിന്‍റെയും രോഹന്‍ കുന്നുമ്മലിന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവിലാണ് മികച്ച സ്കോര്‍ കുറിച്ചത്. രോഹന്‍ കുന്നുമ്മല്‍ 35 പന്തില്‍ 58 റണ്‍സടിച്ചപ്പോള്‍ വിഷ്ണു വിനോദ് 37 പന്തില്‍ 65 റണ്‍സെടുത്തു.
16 റണ്‍സെടുത്ത അബ്ദുള്‍ ബാസിത് മാത്രമാണ് കേരള നിരയില്‍ രണ്ടക്കം കടന്ന മറ്റൊരു താരം. പതിനാറാം ഓവറില്‍ 148-4 എന്ന മികച്ച നിലയില്‍ നിന്ന് കേരളം 16 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ 19.2 ഓവറില്‍ 164 റണ്‍സിന് പുറത്താവുകയായിരുന്നു. വിദര്‍ഭക്കായി യാഷ് താക്കൂര്‍ 16 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ആധ്യയാന്‍ ദാഗ 22 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.



