video
play-sharp-fill

ആഗോളതലത്തിൽ 23 കോടി സ്ത്രീകൾ ചേലാകർമത്തിന്റെ ഇരകൾ; കടന്നുപോകുന്നത് കടുത്ത മാനസിക-ശാരീരിക ആരോഗ്യ പ്രശ്നങ്ങളിലൂടെ; മരണം വരെ സംഭവിച്ചേക്കാമെന്ന് ലോകാരോഗ്യസംഘടന

ആഗോളതലത്തിൽ 23 കോടി സ്ത്രീകൾ ചേലാകർമത്തിന്റെ ഇരകൾ; കടന്നുപോകുന്നത് കടുത്ത മാനസിക-ശാരീരിക ആരോഗ്യ പ്രശ്നങ്ങളിലൂടെ; മരണം വരെ സംഭവിച്ചേക്കാമെന്ന് ലോകാരോഗ്യസംഘടന

Spread the love

ചേലാകർമത്തിന് വിധേയരായ സ്ത്രീകൾ( female genital mutilation) കടന്നുപോകുന്നത് കടുത്ത മാനസിക-ശാരീരിക ആരോഗ്യ പ്രശ്നങ്ങളിലൂടെയെന്ന് ലോകാരോഗ്യസംഘടന.

ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ, മൂത്രാശയരോഗങ്ങൾ, വേദനാജനകമായ ലൈംഗികബന്ധം, വിഷാദം, ഉത്കണ്‌ഠ പോലുള്ള മാനസിക പ്രശ്‌നങ്ങൾ തുടങ്ങിയവയിലൂടെയാണ് ചേലാകർമത്തിന് വിധേയരായ സ്ത്രീകൾ കടന്നുപോകുന്നതാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ പഠനറിപ്പോർട്ട് വ്യക്തമാക്കുന്നത്. ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്ര സഭയ്ക്കു കീഴിലുള്ള ഹ്യൂമൻ റീപ്രൊഡക്ഷൻ പ്രോഗ്രാമും ചേർന്ന് നടത്തിയ പഠനത്തിലാണ് ഇതേക്കുറിച്ച് പരാമർശിക്കുന്നത്.

ബിഎംസി പബ്ലിക് ഹെൽത്ത് എന്ന ജേർണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുപ്പതോളം രാജ്യങ്ങളിൽനിന്ന് ശേഖരിച്ച എഴുപത്തിയഞ്ചോളം പഠനങ്ങളെ ആധാരമാക്കിയാണ് വിലയിരുത്തലിലെത്തിയത്. എഫ്‌ജിഎം( female genital mutilation) എന്നറിയപ്പെടുന്ന ചേലാകർമത്തിന് വിധേയരാകുന്ന പെൺകുട്ടികളും സ്ത്രീകളും അനുഭവിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ നിരവധിയാണെന്ന് പഠനത്തിൽ കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈദ്യശാസ്ത്രസംബന്ധമായ കാരണങ്ങളില്ലാതെ സ്ത്രീയുടെ ബാഹ്യ ജനനേന്ദ്രിയഭാഗം ഭാഗികമായോ പൂർണമായോ നീക്കംചെയ്യുന്ന പ്രക്രിയയാണ് എഫ്ജിഎം. ഇത് മനുഷ്യാവകാശ ലംഘനം ആണെന്ന് മാത്രമല്ല, ആജീവനാന്തം വേദനയും ആഘാതവും പകരുന്ന അവസ്ഥയാണെന്നും ആഗോളതലത്തിൽ 23 കോടി സ്ത്രീകൾ ഇതുസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

എഫ്‌ജിഎമ്മിന്റെ പ്രത്യാഘാതങ്ങളേക്കുറിച്ച് കുടുംബങ്ങൾക്ക് അവബോധം പകരേണ്ടതും ലിംഗഛേദത്തിനുശേഷം ആരോ ഗ്യപ്രശ്‌നങ്ങൾ നേരിടുന്നവർക്ക് പിന്തുണ നൽകേണ്ടതും പ്രധാനമാണെന്ന് ലോകാരോഗ്യ സംഘടനയുടെ സെക്ഷ്യൽ&റീപ്രൊഡക്റ്റീവ് ഹെൽത്ത്& റിസർച്ച് വിഭാഗം ഡയറക്‌ടറായ ഡോ. പാസ്‌കെയ്ൽ അല്ലോട്ടി പറഞ്ഞു.

ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുൾപ്പെടെയുള്ള മുപ്പതോളം രാജ്യങ്ങളിൽ ലിംഗഛേദം സാധാരണമായി നടന്നുവരുന്നുണ്ട്. സാംസ്കാരിക സംബന്ധമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പലയിടങ്ങളിലും ഇന്നും ഈ രീതി അനുവർത്തിച്ചുവരുന്നത്. എന്നാൽ യഥാർഥത്തിൽ ഇതിലൂടെ കടന്നുപോയ പെൺകുട്ടികൾ ആജീവനാന്തം ആരോഗ്യപ്രശ്‌നങ്ങൾ അനുഭവിക്കേണ്ടി വരികയാണെന്ന് പഠനത്തിൽ പറയുന്നു.

പ്രസവസംബന്ധമായ സങ്കീർണതകളും ഇക്കൂട്ടരിൽ വ്യാപകമായി കണ്ടുവരുന്നുണ്ടെന്ന് പഠനം സൂചിപ്പിക്കുന്നു. അണുബാധകളും മറ്റും അടിക്കടി വരികയും സാധാരണക്കാരെ അപേക്ഷിച്ച് വിഷാദം, ഉത്കണ്ഠ എന്നിവ വരാനുള്ള സാധ്യത മൂന്നുമടങ്ങ് കൂടുതലാണെന്നും പഠനത്തിലുണ്ട്. നവജാതശിശുക്കൾ മുതൽ പതിനഞ്ചു വയസ്സ് പ്രായമുള്ളവരിലാണ് എഫ്ജിഎം ചെയ്തുവരുന്നത്.

ഈ പ്രക്രിയ സുരക്ഷിതമാണെന്ന വിശ്വാസത്തിൽ ആരോഗ്യപ്രവർത്തകർ ചെയ്‌തുകൊടുക്കാൻ തയ്യാറാകുന്നു എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളുടെയും പെൺകുട്ടികളുടെയും മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് എഫ്‌ജിഎം എന്നും ലോകാരോഗ്യ സംഘടന അടിവരയിടുന്നു. സ്ത്രീകൾക്ക് നേരെയുള്ള വിവേചനമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ഒരു വ്യക്തിയുടെ ആരോഗ്യം, സുരക്ഷിതത്വം, ക്രൂരതകളിൽ നിന്നും പീഡനങ്ങളിൽ നിന്നും മോചനം നേടാനുള്ള അവകാശം തുടങ്ങിയവയുടെ ലംഘനമാണെന്നും ലോകാരോഗ്യസം ഘടന വ്യക്തമാക്കി.

ഒരുതരത്തിലുള്ള എഫ്‌ജിഎം പ്രക്രിയയും സുരക്ഷിതമല്ലെന്നും എല്ലാവിധവും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും ലോകാരോ ഗ്യസംഘടന പറയുന്നുണ്ട്. എഫ്‌ജിഎം പ്രക്രിയയുടെ ഉടനടിയുള്ള ആരോ ഗ്യപ്രശ്‌നങ്ങളും കാലങ്ങളോളം നീണ്ടുനിൽക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും ലോകാരോഗ്യസംഘടന എടുത്തുപറയുന്നുണ്ട്.

എഫ്‌ജിഎമ്മിൻ്റെ ഉടനടിയുള്ള സങ്കീർണതകൾ

. കടുത്ത വേദന
. അമിത രക്തസ്രാവം
. പനി
. അണുബാധകൾ
. മൂത്രാശയസംബന്ധമായ പ്രശ്‌നങ്ങൾ
. മുറിവുണങ്ങാൻ കാലതാമസം
. ആഘാതം
. മരണം

നീണ്ടുനിൽക്കുന്ന സങ്കീർണതകൾ

. മൂത്രമൊഴിക്കുമ്പോൾ വേദന, മൂത്രാശയ അണുബാധ
. വജൈനൽ ഡിസ്‌ചാർജ്, ബാക്‌ടീരിയൽ വജൈനോസിസ്
. ജനനേന്ദ്രിയഭാഗത്ത് ചൊറിച്ചിൽ
. വേദനാജനകമായ ആർത്തവം, ആർത്തവരക്തം പുറംതള്ളുന്നതിൽ പ്രയാസം
. ലൈംഗികബന്ധത്തിനിടെയുള്ള വേദന
. പ്രസവസംബന്ധമായ സങ്കീർണതകൾ
. പിൽക്കാലത്ത് ചെയ്യേണ്ടിവരുന്ന സർജറികൾ
. മാനസികാരോഗ്യപ്രശ്‌നങ്ങൾ (വിഷാദം, ഉത്ണ്‌ഠ, ആത്മവിശ്വാസക്കുറവ്, പിടിഎസ്‌ഡി)