
തലയോലപ്പറമ്പ്: വെട്ടിക്കാട്ട്മുക്ക് പാലത്തിൽ നിന്നും സ്കൂട്ടർ യാത്രക്കാരൻ ആറ്റിൽ ചാടിയതായി സംശയത്തെ തുടർന്ന് പോലീസും അഗ്നിരക്ഷാസേനയും പുഴയിൽ
തിരച്ചിൽ ആരംഭിച്ചു. കടുത്തുരുത്തിയിൽ നിന്നും ഇന്നലെ വൈകിട്ട് മുതൽ കാണാതായ
വസ്തു ബ്രോക്കർ സഞ്ചരിച്ചിരുന്ന സ്കൂട്ടറും ഇയാളുടെ ചെരുപ്പും പാലത്തിൽ നിന്നും ലഭിച്ചു. വെള്ളിയാഴ്ച പുലർച്ചെ പാലത്തിൽ ലൈറ്റിട്ട് പാർക്ക് ചെയ്തിരുന്ന നിലയിലായിരുന്നു സ്കൂട്ടർ. ഇതിന് സമീപത്ത് നിന്നും ഇയാൾ ഉപയോഗിച്ചിരുന്ന ചെരുപ്പും കണ്ടെത്തിയതോടെയാണ് ആറ്റിൽ ചാടിയതാകാമെന്ന സംശയം ഉയർന്നത്.
മാന്നാർ പൂഴിക്കോൽ കരോട്ട് പുത്തൻപുരയ്ക്കൽ കെ.എൻ ബൈജു (56) വിനെ വ്യാഴാഴ്ച വൈകിട്ട് മുതൽ കാൺമാനില്ലെന്ന് കാട്ടി ബന്ധുക്കൾ കടുത്തുരുത്തി പോലീസിൽ പരാതി നൽകിയിരുന്നു. വീടും സ്ഥലവും വിൽക്കുന്ന കാര്യത്തെക്കുറിച്ച് സംസാരിക്കാൻ കൊടുങ്ങല്ലൂരിലുള്ള സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ ആളെ പിന്നീട് കാണാതാവുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫോണിൽ വിളിച്ചിട്ടും ഇയാളെ ലഭിച്ചിരുന്നില്ല. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാൾ സഞ്ചരിച്ച സ്കൂട്ടർ വെട്ടിക്കാട്ട് മുക്ക് പാലത്തിൽ നിന്നും കണ്ടെത്തിയത്. ഇതെ തുടർന്ന് തലയോലപ്പറമ്പ്, കടുത്തുരുത്തി പോലീസും അഗ്നിരക്ഷാസേനയും ആറ്റിൽ തിരച്ചിൽ നടത്തുകയാണ്.
ഇന്ന് രാവിലെ മുതൽ ആരംഭിച്ച തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. ഇതുവരെ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല