
പ്രസവത്തെത്തുടര്‍ന്ന് ഗര്‍ഭപാത്രം പുറത്തേക്കു തള്ളി ; മൂന്നു മണിക്കൂറിലേറെ പരിചരിച്ചു രക്ഷപ്പെടുത്തി ; അപകടത്തിലായ ഗീര്‍ പശുവിനെ രക്ഷപ്പെടുത്തി കടുത്തുരുത്തിയിലെ വെറ്റനറി ഡോക്ടര്‍
സ്വന്തം ലേഖകൻ
കടുത്തുരുത്തി: പ്രസവത്തെത്തുടര്‍ന്ന് ഗര്‍ഭപാത്രം പുറത്തേക്കു തള്ളി അപകടത്തിലായ ഗീര്‍ പശുവിനെ രക്ഷപ്പെടുത്തി കടുത്തുരുത്തി മൃഗാശുപത്രിയിലെ വെറ്റനറി ഡോക്ടര്‍ അഖില്‍ ശ്യാം. രാത്രി മൂന്നു മണിക്കൂറിലേറെ പരിചരിച്ചു രക്ഷപ്പെടുത്തിയ ഡോക്ടറെ സഹായിക്കാൻ ഒപ്പം കൂടിയത് തപാല്‍ വകുപ്പില്‍ പോസ്റ്റ് മാസ്റ്ററായി ജോലി നോക്കുന്ന, പീഡിയാട്രിക് ദന്ത ഡോക്ടര്‍കൂടിയായ ഭാര്യ ഡോ. ശരണ്യാ പി. തങ്കച്ചനുമാണ്.
മണിക്കൂറുകള്‍ നീണ്ടപ്രയത്നത്തില്‍ പശുവിനെ രക്ഷപ്പെടുത്തിയ ഇരുവരും നാട്ടുകാരുടെ അഭിനന്ദനത്തിനര്‍ഹരായി. സംസ്ഥാനത്തെ മികച്ച ക്ഷീര കര്‍ഷകയ്ക്കുള്ള അവാര്‍ഡ് നേടിയിട്ടുള്ള മുട്ടുചിറ അരുകുഴുപ്പില്‍ വിധു രാജീവിന്‍റെ പശുവിനെയാണ് ദമ്പതികള്‍ രക്ഷപ്പെടുത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച ഉച്ചയോടെ പ്രസവിച്ച വിധുവിന്‍റെ ഗീര്‍ പശു വൈകുന്നേരത്തോടെയാണ് അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങിയത്. രാത്രിയായതോടെ പശുവിന്‍റെ ഗര്‍ഭപാത്രം പുറത്തേക്കു തള്ളി, ബ്ലീഡിഗും തുടര്‍ന്നു. ഇതോടെ പശു തളര്‍ന്നു തുടങ്ങി.
ഇതേത്തുടര്‍ന്നാണ് വിധു വൈക്കം ചെമ്മനാകരിയില്‍ താമസിക്കുന്ന കടുത്തുരുത്തിയിലെ വെറ്ററിനറി ഡോക്‌ടറായ അഖില്‍ ശ്യാമിനെ വിളിക്കുന്നത്. രാത്രി 9.45 ഓടെ മുട്ടുചിറ മയിലാടുപാറയിലെ വിധുവിന്‍റെ വീട്ടിലെത്തിയ ഡോക്‌ടര്‍ ദമ്പതികള്‍ പശുവിനു വേണ്ട ശുശ്രൂഷകള്‍ നല്‍കി.
പുലര്‍ച്ചെ ഒന്നോടെ തളര്‍ച്ച മാറിയ പശു എഴുന്നേറ്റ ശേഷമാണ് ഡോക്ടര്‍ ദമ്പതികള്‍ മടങ്ങിയത്. ഇതിനിടെ ആശുപത്രിയില്‍ പോയി മരുന്നുള്‍പ്പെടെ ആവശ്യമായവ എടുത്തുകൊണ്ടുവരാനും ഡോ. അഖില്‍ തയാറായി.
മൂന്ന് മാസം മുൻപ് മാത്രമാണ് ഡോക്‌ടര്‍ കടുത്തുരുത്തിയിലെത്തിയത്. അഖിലിനെ പോലുള്ള ഡോക്ടര്‍മാരുണ്ടെങ്കില്‍ ക്ഷീരകര്‍ഷകര്‍ക്ക് ധൈര്യമായി ഈ മേഖലയില്‍ മുന്നോട്ടു പോകാനാവുമെന്ന് വിധു രാജീവ് സാക്ഷ്യപ്പെടുത്തുന്നു