ഒരു നാട് ഒന്നാകെ ഒരു വിവാഹത്തില്‍ സന്തോഷിക്കുകയാണ്;കല്യാണം വിളിച്ചതും, അമ്പലപ്പറമ്പിൽ അതിഥികളെ സ്വീകരിച്ചതും, പന്തലൊരുക്കി സദ്യ വിളമ്പിയതും മനാട്ടിപ്പറമ്പിലെ മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍;ഗിരിജയുടെ കല്യാണം നടത്തിയത് വേങ്ങര ഒറ്റക്കെട്ടായ്…

Spread the love


സ്വന്തം ലേഖിക

പാലക്കാട് :ഒരു നാട് ഒന്നാകെ ഒരു വിവാഹത്തില്‍ സന്തോഷിക്കുകയാണ്. അച്ഛനാല്‍ ഉപേക്ഷിക്കപ്പെട്ട് അമ്മയ്‌ക്കും അനിയത്തിക്കുമൊപ്പം അഗതി മന്ദിരത്തിലെത്തിയ ഗിരിജയെ സന്തോഷത്തോടെ രാകേഷിനൊപ്പം പറഞ്ഞയയ്ക്കുമ്ബോള്‍ യഥാര്‍ത്ഥ്യമാകുന്നത് നാടിന്റെ സ്വപ്നമാണ്.

വേങ്ങര പറമ്ബില്‍പടി ശ്രീ അമ്മാഞ്ചേരി ക്ഷേത്ര പരിസരത്തെ പന്തലില്‍ ഇന്ന് രാവിലെ 8.30 നും 9 മണിക്കും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തില്‍ എളമ്ബിലക്കാട് ആനന്ദ് നമ്ബൂതിരിയുടെ കാര്‍മ്മികത്വത്തിലാണ് എടയൂരിലെ രാകേഷ് ഗിരിജയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്ത് വര്‍ഷം മുമ്ബ് അച്ഛന്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് അമ്മക്കും അനിയത്തിക്കുമൊപ്പം വലിയോറ മനാട്ടിപ്പറമ്ബിലെ റോസ് മനാര്‍ അഗതി മന്ദിരത്തില്‍ എത്തിയതാണ് പാലക്കാട് സ്വദേശിയായ ഗിരിജ. പിന്നെ ഒരു നാട് മുഴുവന്‍ അവര്‍ക്ക് താങ്ങും തണലുമായി.

ദിവസങ്ങളായി തങ്ങളുടെ വളര്‍ത്ത് മകളുടെ കല്യാണത്തിനുള്ള ഒരുക്കത്തിലായിരുന്നു നാട്ടുകാര്‍. സുമനസ്സുകളുടെ സഹായത്തോടെ കല്യാണത്തിനുള്ള എല്ലാ ഒരുക്കങ്ങളും 600 പേര്‍ക്കുള്ള വിവാഹ സദ്യയും ഒരുക്കി.

കല്യാണം വിളിച്ചതും, അമ്ബലപ്പറമ്ബില്‍ അതിഥികളെ സ്വീകരിച്ചതും, വലിയ പന്തലൊരുക്കി സദ്യ വിളമ്ബിയതും വേങ്ങര മനാട്ടിപറമ്ബിലെ മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. എല്ലാത്തിനും ചേര്‍ന്ന് നിന്ന് ക്ഷേത്ര ഭാരവാഹികള്‍ സാഹോദര്യത്തിന്റെ പുതു സന്ദേശം ഓതി.

വിവാഹത്തിന് പി.കെ കുഞ്ഞാലിക്കുട്ടി എത്തി വധുവിനും വരനും ആശംസകള്‍ നേര്‍ന്നു. കുഞ്ഞാലിക്കുട്ടി വിവാഹ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ രൂപം.

ഇന്നത്തെ ദിവസത്തെ സന്തോഷത്തിന് സമാനതകളില്ല.

വേങ്ങര മനാട്ടിപ്പറമ്ബ് റോസ് മനാര്‍ ഷോര്‍ട്ട് സ്റ്റേ ഹോമിലെ പാലക്കാട്ടുകാരി ഗിരിജയുടെ കഴുത്തില്‍ വേങ്ങര അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്ര സന്നിധിയില്‍ വെച്ച്‌ എടയൂരിലെ ബാലന്റെ മകന്‍ രാകേഷ് മിന്ന് ചാര്‍ത്തി.

വളരെ ചെറുപ്പത്തില്‍ അമ്മയോടൊപ്പം റോസ് മനാറിലെത്തിയ ഗിരിജക്ക് പിന്നേ സ്വന്തക്കാരും, ബന്ധുക്കളുമൊക്കെ ഈ നാട്ടുകാരായിരുന്നു. അവളുടെ കല്യാണം അവര്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന കാഴ്ചക്ക് ക്ഷേത്ര സന്നിധിയില്‍ സാക്ഷ്യം വഹിക്കാനായത് ജീവിതത്തിലെ ഏറ്റവും ധന്യമായ അനുഭവങ്ങളിലൊന്നായി.

കല്യാണം വിളിച്ചതും, ഒരുക്കിയതും, അമ്ബലപ്പറമ്ബില്‍ അതിഥികളെ സ്വീകരിച്ചതും, വലിയ പന്തലൊരുക്കി സദ്യ വിളമ്ബിയതും വേങ്ങര മനാട്ടിപറമ്ബിലെ മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. എല്ലാത്തിനും ചേര്‍ന്ന് നിന്ന് ക്ഷേത്ര ഭാരവാഹികള്‍. സ്‌നേഹവും, പിന്തുണയുമായി ഒരു നാട് മുഴുവന്‍ കൂടിയപ്പോള്‍ കല്യാണം ഗംഭീരമായി.

എന്റെ നാടിന്റെ നന്മ മുഴുവന്‍ തെളിഞ്ഞു കണ്ട സുന്ദര മുഹൂര്‍ത്തത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷവും, അഭിമാനവുമുണ്ട്.
സ്‌നേഹത്തോടെ രാകേഷ് ഗിരിജ ദമ്ബതികള്‍ക്ക് മംഗളാശംസകള്‍ നേരുന്നു. ഒപ്പം എന്റെ പ്രിയപ്പെട്ട മുസ്ലിം ലീഗ് പ്രവര്‍ത്തകരോടൊപ്പം അഭിമാനത്തോടെ ചേര്‍ന്ന് നില്കുന്നു.