
ആലപ്പുഴ: വേമ്പനാട് കായൽ പുനരുജ്ജീവനം പ്ലാസ്റ്റിക് മുക്ത മെഗാ കാമ്പയിൻ’ രണ്ടാം ഘട്ടത്തിന് തുടക്കമായി
വേമ്പനാട് കായൽ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനും കായൽ ആവാസവ്യവസ്ഥ വീണ്ടെടുക്കുന്നതിനും 1700 കോടി രൂപയുടെ ബൃഹത് പദ്ധതി ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് പറഞ്ഞു. വേമ്പനാട് കായൽ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് ‘പ്ലാസ്റ്റിക് മുക്ത മെഗാ കാമ്പയിൻ’ രണ്ടാം ഘട്ടത്തിൻ്റെ ഉദ്ഘാടനവും മാലിന്യ ശേഖരണത്തിന് സജ്ജമാക്കിയ വള്ളത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മവും തണ്ണീർമുക്കം ബോട്ട് ജെട്ടിയിൽ സംഘടിപ്പിച്ച ചടങ്ങിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയുടെ ഭാഗമായി ഫിഷറീസ്, കൃഷി, ഇറിഗേഷൻ വകുപ്പുകൾക്കായി തയ്യാറാക്കിയ 702 കോടിയുടെ പദ്ധതികൾ നിലവിൽ സർക്കാരിന്റെ സജീവ പരിഗണനയിലാണ്. 1000 കോടി രൂപയുടെ അധിക പ്രൊജക്റ്റുകൾ ഉടൻ സമർപ്പിക്കും. കായലിന്റെ അടുത്തപ്രദേശങ്ങളിലുള്ള 28 പഞ്ചായത്തുകളിൽനിന്നും മുൻസിപ്പാലിറ്റികളിൽ നിന്നും ഇതിനോടകം 28 ടൺ മാലിന്യങ്ങൾ നീക്കം ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന്റെ രണ്ടാം ഘട്ടമെന്ന നിലയിൽ കൂടുതൽ ശാസ്ത്രീയമായ ഇടപെടലുകൾ നടത്തും. പ്ലാസ്റ്റിക് മാലിന്യങ്ങൾ മൈക്രോ പ്ലാസ്റ്റിക്കുകളായി മാറി മത്സ്യങ്ങളിലൂടെ മനുഷ്യശരീരത്തിൽ എത്തുന്നത് കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും അതിനാൽ കായൽ ശുചീകരണം അതീവ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി സർക്കാർ സംവിധാനങ്ങൾക്കൊപ്പം കോർപ്പറേറ്റുകളെയും ജനങ്ങളെയും പങ്കാളികളാക്കുന്ന രീതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. 38 ഓളം കോർപ്പറേറ്റുകൾ സി.എസ്.ആർ ഫണ്ട് വഴി ഈ ദൗത്യത്തിൽ സഹകരിക്കും. കായലിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് കിലോയ്ക്ക് 25 രൂപ നിരക്കിൽ പ്രതിഫലം നൽകുന്ന പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികളെയും ഹരിതകർമ്മസേനയെയും ഇതിന്റെ ഭാഗമാക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
വേമ്പനാട് കായലിനെ പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യത്തിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വേമ്പനാട് കായൽ തീരത്തെ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന കാമ്പയിനിൻ്റെ ഒന്നാംഘട്ടം വിജയം കൈവരിച്ചിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് രണ്ടാംഘട്ട പ്രവർത്തനങ്ങൾ മാർച്ച് രണ്ടാം തീയതി മുതൽ മാർച്ച് 31 വരെ നടത്തുന്നത്.
പൈലറ്റ് പദ്ധതിയായി തണ്ണീർമുക്കം, മുഹമ്മ, മണ്ണഞ്ചേരി, ആര്യാട്, രാമങ്കരി എന്നീ അഞ്ച് പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭ പരിധിയിലുമാണ് നടത്തുന്നത്. മത്സ്യം, കക്ക തൊഴിലാളികളും സന്നദ്ധപ്രവർത്തകരും ഹരിതകർമ്മസേന പ്രവർത്തകരുമെല്ലാം കാമ്പയിനിന്റെ ഭാഗമാകും.
ചടങ്ങിൽ തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ് എ. കെ. പ്രസന്നൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം വിജയശ്രീ സുനിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി ലിജി, സ്ഥിരംസമിതി അധ്യക്ഷരായ എസ് സുമേഷ്, ജി ശശികല, പ്രവീൺ ജി പണിക്കർ, കെ ആർ യമുന, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എൻ കെ ഹരിഹരപ്പണിക്കർ, റെജി പ്രകാശൻ, പഞ്ചായത്ത് സെക്രട്ടറി ജി അനിൽകുമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഹരിതകർമ്മസേന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.



