
ടെഹ്റാൻ: ഇന്ധനമായി പെട്രോളോ ഡീസലോ ആവശ്യമില്ല, പകരം വെള്ളത്തില്‍ ഓടുന്ന ഒരു കാർ. ഇറാനിയൻ ശാസ്ത്രജ്ഞനായ അലാവുദ്ദീൻ കസെമി പങ്കുവച്ച വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
വെള്ളത്തെ ഹൈഡ്രജനും ഓക്സിജനുമായി വേർതിരിച്ച് ഊർജ്ജം ഉല്‍പാദിപ്പിച്ച് വാഹനം ഓടിക്കാമെന്നാണ് അദ്ദേഹം പറയുന്നത്.
വൈറലായ വീഡിയോയില്‍ ചെടി നനയ്ക്കാൻ ഉപയോഗിക്കുന്ന സാധാരണ ഹോസ് ഉപയോഗിച്ച് കസെമി തന്റെ കാറിന്റെ ടാങ്കില്‍ വെള്ളം നിറയ്ക്കുന്നത് കാണാം. വാഹനത്തിന്റെ എഞ്ചിൻ, ഈ വെള്ളത്തെ ഹൈഡ്രജനും ഓക്സിജനുമായി മാറ്റി ലഭിക്കുന്ന ഊർജ്ജം ഉപയോഗിച്ച് വാഹനം മുന്നോട്ട് ചലിപ്പിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
60 ലിറ്റർ വെള്ളം ഉള്‍ക്കൊള്ളുന്ന കാർ ഒരു തുള്ളി ഇന്ധനമോ ബാഹ്യ ഊർജ്ജസ്രോതസ്സുകളോ ഇല്ലാതെ 900 കിലോമീറ്റർ വരെ സഞ്ചരിക്കുമെന്നും പറയുന്നു. ആ വാഹനം അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നില്ല. പുറത്തുവിടുന്നത് ജലബാഷ്പം മാത്രമാണെന്നും ഇത് പരിസ്ഥിതി സൗഹൃദപരമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍ ശാസ്ത്രലോകം ഈ കണ്ടുപിടിത്തം അത്യധികം ഊർജ്ജം ആവശ്യമുള്ള ഒരു പ്രക്രിയയാണെന്നാണ് പറയുന്നത്. വീഡിയോയ്ക്ക് താഴെ വിപ്ലവകരമായ കണ്ടുപിടുത്തമാണെന്നാണെന്ന് മിക്കവരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഈ വീഡിയോയുടെ ആധികാരികതയെക്കുറിച്ചുള്ള റിപ്പോർട്ടൊന്നും പുറത്തുവന്നിട്ടില്ല.
ഇതിനുമുമ്ബ്, ഒരു ഇന്ത്യൻ കണ്ടന്റ് ക്രിയേറ്റർ വെള്ളം ഒഴിച്ച് മോട്ടോർ സൈക്കിള്‍ പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്ന വീഡിയോ യൂട്യൂബില്‍ പങ്കുവെച്ചിരുന്നു. പല ശ്രമങ്ങള്‍ക്കും ശേഷം ബൈക്ക് ഓടിക്കാനായെങ്കിലും, ആ വീഡിയോയുടെയും വിശ്വാസ്യത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.