
സ്വന്തം ലേഖിക
ഇടുക്കി: അനച്ചാലിനു സമീപം ആമക്കണ്ടത്ത് ആറുവയസുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും 14 വയസുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് വധ ശിക്ഷ.
നാലു കേസുകളില്‍ മരണം വരെ തടവ് വിധിച്ചിട്ടുണ്ട്. ആകെ 92 വര്‍ഷമാണ് തടവ് ശിക്ഷ. ഇടുക്കി ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആനച്ചാല്‍ ആമക്കണ്ടം സ്വദേശിയായ കുട്ടിയെയാണ് ബന്ധു കൊലപ്പെടുത്തിയത്. കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ ഭര്‍ത്താവാണ് പ്രതി. കുട്ടികളുടെ അമ്മയെയും മുത്തശ്ശിയെയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.
ഇതിനു ശേഷമാണ് 14 വയസ്സുകാരിയായ സഹോദരിയെ ഏലത്തോട്ടത്തില്‍ വച്ച് ഇയാള്‍ ബലാത്സംഗം ചെയ്തതത്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
2021 ഒക്ടോബര്‍ രണ്ടിനു രാത്രിയാണ് സംഭവം നടന്നത്. വെള്ളത്തൂവല്‍ പൊലീസാണ് കേസില്‍ കുറ്റപത്രം സമപ്പിച്ചത്.
പ്രതി ലക്ഷ്യമിട്ടത് കൂട്ടക്കൊലപാതകമായിരുന്നു. കുടുംബത്തിലുണ്ടായിരുന്ന പ്രശ്നങ്ങളും അതിര്‍ത്തി തര്‍ക്കങ്ങളുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. പത്തുസെന്റ് ഭൂമിയിലെ മൂന്ന് ഷെഡ്ഡുകളിലാണ് ബന്ധുക്കളായ മൂന്ന് കുടുംബങ്ങള്‍ കഴിഞ്ഞിരുന്നത്. ഒരുവീട്ടില്‍ കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയും രണ്ട് മക്കളും, സമീപം അവരുടെ സഹോദരി, താഴെയുള്ള ഷെഡ്ഡില്‍ അമ്മ എന്നിങ്ങനെയാണ് താമസിച്ചിരുന്നത്.
മരിച്ച കുട്ടിയുടെ അച്ഛൻ മൂന്നുവര്‍ഷമായി മൂന്നാറിലാണ്. സഹോദരിമാര്‍ തമ്മിലുള്ള കലഹംമൂലം സഹോദരി അടുത്തിടെ ഇവിടെ നിന്ന് താമസംമാറി.
പ്രതി കുടുംബ കലഹത്തെത്തുടര്‍ന്ന് ഭാര്യയുമായി അകന്നുകഴിയുകയായിരുന്നു. ഈ അകല്‍ച്ചയ്ക്ക് കാരണം ഭാര്യയുടെ സഹോദരിയും മാതാവുമാണെന്ന് പ്രതി വിശ്വസിച്ചു. ഇതാണ് കൊലപാതകത്തിന് കാരണം.
ഇയാള്‍ ഭാര്യയുമായി ഒരുമിച്ച് ജീവിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ഫലംകണ്ടില്ല. ആദ്യവിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് ഇയാള്‍ വീണ്ടും വിവാഹം കഴിച്ചത്.
രണ്ടാമത്തെ വിവാഹബന്ധവും പ്രശ്നങ്ങളില്‍ കലാശിച്ചതോടെ പ്രതി ഏറെ അസ്വസ്ഥനായിരുന്നു. തുടര്‍ന്നാണ് തന്റെ കുടുംബജീവിതം തകരാൻ കാരണമായെന്ന് കരുതിയവരെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.