
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്വകാര്യ വാഹനങ്ങൾ അനധികൃതമായി വാടകയ്ക്കു നൽകിയാൽ കർശന നടപടിയെന്ന് ഗതാഗത കമ്മിഷണർ സി.എച്ച്. നാഗരാജു. വാഹനങ്ങളുടെ റജിസ്‌ട്രേഷൻ റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളുണ്ടാകുമെന്നാണ് ഗതാഗത കമ്മിഷണർ വ്യക്തമാക്കുന്നത്. അതേസമയം, വാഹന ഉടമയുടെ കുടുംബാംഗങ്ങൾ വാഹനം സ്ഥിരമായി ഉപയോഗിക്കാമെന്നും, ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അത്യാവശ്യഘട്ടങ്ങളിൽ പ്രതിഫലം കൂടാതെ വാഹനം ഉപയോഗിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കളർകോട് അപകടത്തിൽ മെഡിക്കൽ വിദ്യാർഥികൾ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് സ്വകാര്യ വാഹനങ്ങൾ വാടകക്ക് നൽകുന്ന സംഭവങ്ങളിൽ മോട്ടോർ വാഹന വകുപ്പ് നടപടി കടുപ്പിക്കുന്നത്. അപകടത്തിൽപെട്ട വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്നത് വാടകക്കെടുത്ത വാഹനത്തിലായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. സ്വകാര്യ വാഹനങ്ങൾ അനധികൃതമായി വാടകയ്ക്കു നൽകുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് വകുപ്പിനു ലഭിക്കുന്നതെന്നും ഗതാഗത കമ്മിഷണർ സി.എച്ച്. നാഗരാജു വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വകാര്യ വാഹനങ്ങൾ മറ്റു വ്യക്തികളുടെ ഉപയോഗത്തിനു പണമോ പ്രതിഫലമോ വാങ്ങി നൽകുന്നത് മോട്ടർ വാഹന നിയമപ്രകാരം ശിക്ഷാർഹമാണ്. സ്വകാര്യ വാഹനങ്ങൾ സ്ഥിരമായി മറ്റു വ്യക്തികളുടെ ഉപയോഗത്തിനായി വിട്ടു നൽകുന്നതും സ്ഥിരമായി പല വ്യക്തികളെ വിമാനത്താവളം, റെയിൽവേ സ്‌റ്റേഷൻ, വിനോദസഞ്ചാരകേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുവരികയോ കൊണ്ടുപോകുകയോ ചെയ്യുന്നതും ശിക്ഷാർഹമാണ്. അനധികൃതമായി വാടകയ്ക്കു നൽകുന്ന സ്വകാര്യ വാഹനങ്ങളുടെ റജിസ്‌ട്രേഷൻ റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ വകുപ്പ് സ്വീകരിക്കും.
സ്വകാര്യ വാഹനങ്ങൾ റെന്റ് എ കാർ എന്ന നിലയ്ക്കു വാടകയ്ക്കു നൽകാൻ നിയമം അനുവദിക്കുന്നില്ല. എന്നാൽ മോട്ടർ വാഹന നിയമപ്രകാരം ‘റെന്റ് എ കാബ്’ എന്ന നിയമാനുസൃത സംവിധാനം വഴി വാഹനങ്ങൾ വാടകയ്ക്കു നൽകാൻ അനുമതിയുണ്ട്. ഇത്തരത്തിൽ വാഹനങ്ങൾ വാടകയ്ക്കു നൽകാൻ ലൈസൻസിന് അപേക്ഷിക്കുന്ന വ്യക്തികൾക്കോ സ്ഥാപനത്തിനോ 50ൽ കുറയാത്ത ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള വാഹനങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഉണ്ടായിരിക്കണം.
മോട്ടർ ബൈക്ക് വാടകയ്ക്കു നൽകുന്നതിനായി ‘റെന്റ് എ മോട്ടർ സൈക്കിൾ’ എന്ന സ്‌കീം പ്രകാരമുള്ള ലൈസൻസും നിയമപ്രകാരം നേടാവുന്നതാണ്. ഈ ലൈസൻസിന് അപേക്ഷിക്കാൻ ചുരുങ്ങിയത് അഞ്ച് മോട്ടർ ബൈക്കുകൾ ട്രാൻസ്‌പോർട്ട് വാഹനമായി റജിസ്റ്റർ ചെയ്തിരിക്കണം എന്നാണ് വ്യവസ്ഥ. ഇത്തരം വാഹനത്തിൽ കറുപ്പിൽ മഞ്ഞ നിറത്തിലാണ് റജിസ്‌ട്രേഷൻ നമ്പർ എഴുതേണ്ടത്. റെന്റ് എ ക്യാബ് പദ്ധതിയിൽ ഉൾപ്പെട്ട ഇലക്ട്രിക്ക് വാഹനങ്ങളുടെ റജിസ്‌ട്രേഷൻ നമ്പർ പച്ച പ്രതലത്തിൽ കറുത്ത അക്ഷരത്തിൽ രേഖപ്പെടുത്തണം.
ഇത്തരം നിയമപരമായ സംവിധാനങ്ങളിൽ കൂടി അനുവദനീയമായ തരത്തിൽ വാടകയ്ക്കു നൽകുന്ന വാഹനങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ്, വാടകയ്ക്ക് വാഹനം ഉപയോഗിക്കുന്നവരുടെ സംരക്ഷണത്തിന് കൂടി കവർ ചെയ്തിട്ടുള്ള ഇൻഷുറൻസ് പരിരക്ഷ എന്നിവ ഉണ്ടായിരിക്കും. ഇത്തരത്തിൽ പരിശോധിച്ച് ഉറപ്പാക്കിയ വാഹനങ്ങൾ മാത്രമാണ് പൊതുജനങ്ങൾക്കു വാടകയ്ക്കു നൽകാൻ അനുവദിക്കപ്പെട്ടിട്ടുള്ളത്. ജനങ്ങുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരം നിയന്ത്രണങ്ങൾ എന്നും മോട്ടർ വാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
കള്ളടാക്‌സി വിഷയത്തിൽ ശക്തമായി നടപടിയെടുക്കുമെന്നു ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറും മുന്നറിയിപ്പു നൽകിയിരുന്നു. സ്വകാര്യ വാഹനങ്ങൾ പണം വാങ്ങി അനധികൃതമായി ഓടിക്കാൻ നൽകുന്നതു ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കും. ആർസി ഉടമയുടെ ഭാര്യയ്‌ക്കോ മക്കൾക്കോ സഹോദരങ്ങൾക്കോ കൂട്ടുകാർക്കോ വാഹനം ഓടിക്കാം. അതു പാടില്ലെന്നല്ല ഗതാഗത കമ്മിഷണർ പറഞ്ഞത്. ഒരു ബന്ധവുമില്ലാത്ത ആളുകൾക്ക് വാഹനം പണം വാങ്ങിച്ച് ഓടിക്കാൻ കൊടുക്കരുതെന്നാണ്. ഇക്കാര്യത്തിൽ ഇനി വിട്ടുവീഴ്ചയില്ലെന്നു ഗണേഷ് കുമാർ വ്യക്തമാക്കി.