സ്പീഡ് ഗവർണർ അഴിച്ചുവച്ചു സർവീസ് നടത്തുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കും; ട്രിപ്പിൾ റൈഡിങ്, സ്റ്റണ്ടിങ് എന്നിവ കാണുകയാണെങ്കിൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകും ; കളർ ലൈറ്റുകളും എൽഇഡി ലൈറ്റുകളും അഴിപ്പിക്കും ; ഗതാഗത നിയമലംഘനം തടയൽ ജനുവരി 15 വരെ കർശന വാഹന പരിശോധന

Spread the love

കൊച്ചി∙ ഗതാഗത നിയമലംഘനം തടയാൻ മോട്ടർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പൊലീസുമായി സഹകരിച്ച് വാഹന പരിശോധന ഊർജിതമാക്കുന്നു. വാഹനങ്ങളിൽ വേഗപ്പൂട്ട്, ജിപിഎസ്, അനധികൃതമായി സ്ഥാപിച്ച കളർ ലൈറ്റുകൾ, എൽഇഡി ലൈറ്റുകൾ, ഹൈ ബീം ലൈറ്റുകൾ, എയർഹോൺ, അമിത സൗണ്ട് ബോക്സുകൾ, അമിത ലോഡ് എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഗതാഗത കമ്മിഷണറുടെ നിർദേശപ്രകാരം ജനുവരി 15 വരെ പരിശോധന തുടരും.

റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും അനുവദനീയമല്ലാത്തതുമായ ലൈറ്റുകൾ ഫിറ്റ് ചെയ്തതും അമിത ശബ്ദം ഉണ്ടാക്കുന്ന എയർ ഹോണുകൾ ഘടിപ്പിച്ചതുമായ വാഹനങ്ങൾ കണ്ടെത്തിയാൽ ഫിറ്റ്നസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. അനധികൃത ഫിറ്റിങ് ആയി എയർഹോൺ ഉപയോഗിച്ചാൽ 5000 രൂപ വരെയാണ് പിഴ. വാഹനങ്ങളിൽ അനധികൃതമായി ലൈറ്റ് ഘടിപ്പിച്ചാലും 5000 രൂപ പിഴ ചുമത്തും.

സ്പീഡ് ഗവർണർ അഴിച്ചുവച്ചു സർവീസ് നടത്തുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കും. ട്രിപ്പിൾ റൈഡിങ്, സ്റ്റണ്ടിങ് എന്നിവ കാണുകയാണെങ്കിൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകും. വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന കളർ ലൈറ്റുകൾ, എൽഇഡി ലൈറ്റുകൾ എന്നിവ അഴിച്ചുമാറ്റിയതിനു ശേഷം മാത്രമേ സർവീസ് നടത്താൻ അനുവദിക്കുകയുള്ളൂവെന്ന് എറണാകുളം ആർടിഒ ടി.എം.ജേഴ്സൺ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group