
സ്വന്തം ലേഖകൻ
കൊച്ചി: ഗ്രേഡ് എസ്‌ഐമാര്‍ റോഡിലിറങ്ങി വാഹന പരിശോധന നടത്തേണ്ടതില്ലെന്ന് പൊലീസിന്റെ ഉത്തരവ്. സ്ഥാനക്കയറ്റം വഴി എസ്ഐമാരാവുന്നവര്‍ (ഗ്രേഡ് എസ്‌ഐ) വാഹന പരിശോധന നടത്തേണ്ടതില്ലെന്നും തുടര്‍നടപടികള്‍ കൈക്കൊള്ളണമെന്നും ചൂണ്ടിക്കാട്ടി ജില്ല പൊലീസ് മേധാവികള്‍ മുഖേന സബ് ഡിവിഷനല്‍ ഓഫിസര്‍മാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്കും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് കൂടുതലും വാഹനപരിശോധന നടത്തിവന്നത് ഗ്രേഡ് എസ്ഐ.മാരാണ്. ബൈക്കിലും മറ്റും പിഒഎസ്. മെഷീനു മായി കറങ്ങിനടന്നായിരുന്നു പിഴയീടാക്കല്‍. സ്റ്റേഷനുകളില്‍ ശരാശരി 2000 മുതല്‍ 5000 രൂപവരെ പ്രതിദിന കളക്ഷനും ഇതു വഴി ലഭിച്ചിരുന്നു. പിഒഎസ് മെഷീന്‍ സ്റ്റേഷന്‍ എസ്‌ഐയുടെയോ അല്ലെങ്കില്‍ എസ്എച്ച്ഒയുടെയോ പേരിലുള്ളതാണ്. പണം ഈടാക്കാന്‍ ഇനി ഇവരുടെ സാന്നിധ്യം വേണം. അല്ലെങ്കില്‍ എസ്‌ഐ ഉള്ളിടത്തേക്ക് നിയമലംഘകരു മായി പൊലീസിനു പോകേണ്ടി വരും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
1988ലെ മോട്ടോര്‍ വാഹന നിയമം 200 (1) വകുപ്പ് പ്രകാരം പൊലീസില്‍ സബ് ഇന്‍സ്‌പെക്ടര്‍ക്കും അതിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കുമാണ് വാഹന പരിശോധന നടത്തി പിഴ ഈടാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് അധികാരമുള്ളൂ. ഈ നിയമം ഭേദഗതി ചെയ്ത് ഗ്രേഡ് എസ്.ഐമാരെ കൂടി വാഹനം പരിശോധിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് മേധാവി ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.
എന്നാല്‍ ഇത് പുനഃപരിശോധിക്കാന്‍ കഴിയില്ലെന്ന് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി മറുപടിയും നല്‍കി. ഇങ്ങനെ പത്തോളം തവണയാണ് ഡിജിപി കത്ത് നല്‍കിയതും ആഭ്യന്തര വകുപ്പ് നിരസിച്ചതും. ഒടുവില്‍ നവംബര്‍ 23ന് അനുമതി നിഷേധിച്ച് ആഭ്യന്തര വകുപ്പ് ഡിജിപിക്ക് മറുപടി നല്‍കുകയായിരുന്നു.



