
ഡൽഹി: ഉത്തർപ്രദേശിലെ റാംപൂരില്‍, അഞ്ച് മക്കള്‍ക്ക് ഉറക്കഗുളിക നല്‍കിയ ശേഷം ഒരു യുവതി വീട് പുറത്ത് നിന്നും പുട്ടി 10 വയസ് കുറവുള്ള കാമുകനോടൊപ്പം ഒളിച്ചോടി.
ഭർത്താവിന്‍റെ പരാതിയെ തുടർന്ന് പോലീസ് ഇരുവരേയും പിടികൂടി.
അഞ്ച് കുട്ടികളുടെ അമ്മയായ യുവതി മക്കള്‍ക്ക് ഉറക്കഗുളിക നല്‍കിയ ശേഷം അവരെ ഉറക്കി കിടത്തി. പിന്നീട് കുട്ടികള്‍ പൂർണ്ണമായും അബോധാവസ്ഥയിലായെന്ന് ഉറപ്പിച്ച ശേഷം വീടിന്‍റെ മുൻവശത്തെ വാതില്‍ പുറത്ത് നിന്നും പൂട്ടിയ ശേഷം കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. 33 വയസ്സുള്ള മിതലേഷ് എന്ന യുവതിയാണ് 22 വയസ്സുള്ള കാമുകൻ സുരേന്ദ്ര എന്ന ഖന്നയോടൊപ്പം ഒളിച്ചോടിയത്. കാമുനൊപ്പം പോകുമ്പോള്‍ ഇവർ വീട്ടിലുണ്ടായിരുന്ന പണവും ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും കൊണ്ട് പോയതായി ഭർത്താവ് നല്‍കിയ പരാതിയില്‍ പറയുന്നു.
കുടുംബം പോറ്റാനായി ദില്ലിയില്‍ തയ്യല്‍ ജോലി ചെയ്യുകയാണ് യുവതിയുടെ ഭർത്താവായ രൂപ് കിഷോർ. സംഭവത്തെക്കുറിച്ച് അറിഞ്ഞെത്തിയ ഭർത്താവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു. പിന്നാലെ ഇരുവരെയും കണ്ടെത്തുകയായിരുന്നു. കുട്ടികള്‍ അബോധാവസ്ഥയിലായിരുന്നെങ്കിലും ജീവൻ അപകടത്തിലായിരുന്നില്ലെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വളരെ പെട്ടെന്ന് തന്നെ വൈറലായി. റാംപൂർ പോലീസ് സ്റ്റേഷനില്‍ ഇരിക്കുന്ന യുവതി, വീഡിയോയ്ക്ക് മുന്നില്‍ സംസാരിക്കുന്ന ദൃശ്യങ്ങളായിരുന്നു വൈറലായത്. ഒരമ്മയ്ക്ക്, അതും അഞ്ച് കുട്ടികളുള്ള ഒരു അമ്മയ്ക്ക് എങ്ങനെ ഇങ്ങനെ ചെയ്യാൻ തോന്നുന്നെന്ന് ചിലർ ചോദിച്ചപ്പോള്‍, അവർക്ക് സ്വന്തം ഭർത്താവില്‍ നിന്നും അത്രയേറെ പീഢനം ഏറ്റുവാങ്ങേണ്ടിവന്നതോ അയാളുടെ സ്ഥലത്തില്ലാത്തതോ ആവാം കാരണമെന്നായിരുന്നു മറ്റ് ചിലരുടെ പ്രതികരണം. അതേസമയം മറ്റ് ചിലർ ഇരുവരെയും ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും രംഗത്തെത്തി.


