
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ആരോഗ്യമന്ത്രി വീണ ജോർജിന് നേരെയുണ്ടായ ആക്രമണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഒന്നാം പ്രതി ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറണമെന്നാവശ്യപ്പെട്ടാണ് കേസിലെ ഒന്നാം പ്രതി എംഎസ് അതുൽ ഹൈക്കോടതിയെ സമീപിച്ചത്. റെയിൽവെ പൊലീസ് ഗുരുതര കുറ്റങ്ങൾ ചുമത്തിയത് തെറ്റായ രീതിയിലാണ്. മന്ത്രിയെ ആക്രമിച്ചിട്ടില്ലെന്നും പ്രതിഷേധം മാത്രമാണ് ഉണ്ടായതെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ സാഹചര്യത്തിൽ റെയിൽവെ പൊലീസ് നടത്തുന്ന അന്വേഷണം ഉന്നത ഉദ്യോഗസ്ഥന്‍റെ മേൽനോട്ടത്തിലേക്ക് മാറ്റണമെന്നാണ് ആവശ്യം. ഹർജിയിൽ സംസ്ഥാന പൊലീസ് മേധാവിക്ക് കോടതി നോട്ടീസ് അയച്ചു. കേസ് അവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി.


