
കൊച്ചി: ഇംഗ്ലീഷ്, മലയാളം ബിരുദവിദ്യാർഥികള്‍ക്കുള്ള പാഠ്യപദ്ധതിയില്‍ വേടന്റെ പാട്ടുകളും ഉള്‍പ്പെടുത്തി കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകള്‍.
കാലിക്കറ്റ് നാലുവർഷ ബിരുദപ്രോഗ്രാമില്‍ മലയാളം നാലാംസെമസ്റ്ററിലാണ് റാപ് ഗായകൻ വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയത്. കലാപഠനം, സംസ്കാരപഠനം എന്നിവയില്‍ താരതമ്യപഠനത്തിന്റെ സാധ്യതകള്‍ എന്ന നിലയിലാണ് വേടന്റെ പാട്ട് ചേർത്തത്.
കൂടാതെ റീല്‍സും വെബ് സീരീസും പോഡ്കാസ്റ്റും ഇംഗ്ലീഷ്, മലയാളം ബിരുദവിദ്യാർഥികള്‍ക്ക് പഠിക്കാൻ ഉണ്ടാകും. കണ്ണൂർ സർവകലാശാല ഇംഗ്ലീഷ് നാലാം സെമസ്റ്ററില്‍ ജനപ്രിയസംസ്കാരം എന്ന പാഠഭാഗത്തും വേടന്റെ പാട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അമേരിക്കൻ റാപ് സംഗീതവുമായി മലയാളത്തിലെ റാപ് സംഗീതത്തിനുള്ള താരതമ്യമാണ് നടക്കുക. ‘ഭൂമി ഞാൻ വാഴുന്നിടം…’ എന്ന വേടന്റെ പാട്ടും മൈക്കിള്‍ ജാക്സന്റെ ‘ദേ ഡോണ്‍ട് കെയർ അസ്…’ എന്ന പാട്ടുമായാണ് താരതമ്യപഠനം. രണ്ട് പാട്ടുകളുടെയും വിഡിയോ ലിങ്കാണ് നല്‍കിയത്.
ക്ലാസിക്കല്‍ കലാരൂപങ്ങളുടെ പുനരാവിഷ്കാരവുമായി ബന്ധപ്പെട്ട താരതമ്യപഠനത്തില്‍ ഗൗരി ലക്ഷ്മി പാടി ഹിറ്റായ ‘അജിതാ ഹരേ…’ എന്ന കഥകളിപ്പദത്തിന്റെ വിഡിയോ ലിങ്കും നല്‍കിയിട്ടുണ്ട്. ഈ പാട്ടിനെ കോട്ടയ്ക്കല്‍ പിഎസ്‌വി നാട്യസംഘത്തിന്റെയും മുരിങ്ങൂർ ശങ്കരൻ പോറ്റിയുടെയും ക്ലാസിക്കല്‍ ശൈലിയിലുള്ള ആലാപനവുമായാണ് താരതമ്യംചെയ്യുന്നത്.