
‘പുനർജ്ജനി’ പദ്ധതിയുടെ പേരില്‍ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശിപാർശ, ഇത് അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
കേസില്‍ വിജിലൻസിന്റെ അന്വേഷണം നടന്നുവരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തെളിവ് ശേഖരണം നടത്തിയെന്നാണ് അന്വേഷണ റിപ്പോർട്ടില്‍ വിജിലൻസ് പറയുന്നത്. സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചു. അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം അടക്കം ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന് വിജിലൻസ് ശിപാർശ ചെയ്തിരിക്കുന്നത്.
വിഡി സതീശനെതിരെ സ്പീക്കർ നടപടി സ്വീകരിക്കണമെന്നും വിജിലൻസ് ശിപാർശയില്‍ പറയുന്നു. മണപ്പാട് ഫൗണ്ടേഷൻ എന്ന പേരില്‍ പുനർജനി പദ്ധതിയ്ക്കായി ഫൗണ്ടേഷൻ രൂപീകരിച്ച് വിദേശത്ത് പോയി പണം സ്വീകരിച്ചുവെന്നാണ് വിജിലൻസ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഈ കണ്ടെത്തലാണ് റിപ്പോർട്ടായി മുഖ്യമന്ത്രിക്ക് കൈമാറിയിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുകെയില്‍ നിന്ന് 19,95,850 രൂപ വിവിധ വ്യക്തികളില്‍ നിന്ന് സ്വീകരിച്ച് മണപ്പാട് ഫൗണ്ടേഷന്റെ പേരില്‍ അയച്ചുവെന്ന് കണ്ടെത്തിയെന്ന് വിജിലൻസ് വ്യക്തമാക്കുന്നു. യുകെയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രളയബാധിതരായ സ്ത്രീകള്‍ക്ക് പുനരധിവാസത്തിന്റെ ഭാഗമായി നെയ്ത്ത് യന്ത്രം വാങ്ങാൻ 500 പൗണ്ട് വീതം നല്‍കണമെന്ന് വിഡി സതീശൻ അഭ്യർഥിക്കുന്ന വീഡിയോ തെളിവായി വിജിലൻസ് പരിശോധിച്ചിട്ടുണ്ട്.




