കേരളത്തില്‍ ലഹരിക്കടത്തിന് രാഷ്ട്രീയ സംരക്ഷണം നല്‍കുന്നത് സിപിഎം ; എസ്എഫ്‌ഐ നേതാവ് പിടിയിലായാല്‍ തങ്ങള്‍ മിണ്ടാതിരിക്കണമോ ; കടയ്ക്കല്‍ ക്ഷേത്രത്തില്‍ വിപ്ലവ ഗാനം പാടിയത് സംഘര്‍ഷം ഉണ്ടാക്കി ബിജെപിയെ സഹായിക്കാൻ : വി ഡി സതീശൻ

Spread the love

കൊച്ചി: കേരളത്തില്‍ ലഹരിക്കടത്തിന് രാഷ്ട്രീയ സംരക്ഷണം നല്‍കുന്നത് സിപിഎം ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കളമശേരി പോളി ടെക്‌നിക്കിലെ ലഹരിക്കടത്തിന് പിന്നില്‍ എസ്എഫ്‌ഐ ആണെന്നും എസ്എഫ്‌ഐ നേതാവ് പിടിയിലായാല്‍ തങ്ങള്‍ മിണ്ടാതിരിക്കണമോയെന്നും വിഡി സതീശന്‍ ചോദിച്ചു. കടയ്ക്കല്‍ ക്ഷേത്രത്തില്‍ വിപ്ലവ ഗാനം പാടിയത് സംഘര്‍ഷം ഉണ്ടാക്കി ബിജെപിയെ സഹായിക്കാനാണെന്നും സതീശന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിലാണോ പുഷ്പനെ അറിയാമോ എന്ന പാട്ട് പാടേണ്ടതെന്നും അധികാരത്തിന്റെ അഹങ്കാരം തലയ്ക്ക് പിടിച്ചതാണ് കാരണമെന്നും സതീശന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ രണ്ട് കിലോ കഞ്ചാവുമായി പിടികൂടിയത് എസ്എഫ്‌ഐ നേതാവിനെയാണ്. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഹോളി ആഘോഷത്തിന്റെ ഭാഗമായാണ് കഞ്ചാവ് എത്തിച്ചത്. എത്രയോ നാളുകളായി ഞങ്ങള്‍ തന്നെ പരാതി നല്‍കിയിരുന്നു. കളമശേരി പോളി ടെക്‌നിക്കില്‍ എസ്എഫ്‌ഐ നേതൃത്വത്തില്‍ വലിയ രീതിയിലാണ് മയക്കുമരുന്ന് വില്‍പ്പന നടത്തുന്നത്. എസ്എഫ്‌ഐ നേതാക്കള്‍ പിടിയിലായാല്‍ ഞങ്ങള്‍ പറയില്ലേ?. പൂക്കോടും കോട്ടയം നഴ്‌സിങ് കോളജിലും നടന്നതിന്റെ തുടര്‍ച്ചയാണ് കളമശേരിയിലും നടന്നത്. നേതാക്കള്‍ക്ക് ഡ്രഗ്‌സ് വേണം. അവര്‍ക്ക് അതിന് പണം കിട്ടാതെ വരുമ്പോഴാണ് റാഗിങ് നടത്തുന്നത്. പല സ്ഥലത്തും സെയില്‍ നടത്തുന്നത് നേതാക്കന്‍മാരാണ്. അവര്‍ പിടിയിലാല്‍ അവരെ കുറ്റപ്പെടുത്തുക തന്നെ ചെയ്യും. പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും സാമൂഹ്യസമ്മര്‍ദ്ദത്തിന്റെയും ഭാഗമായാണ് ഇപ്പോള്‍ റെയ്ഡ് നടത്തുന്നത്. ഇപ്പോഴാണോ സര്‍ക്കാര്‍ അറിയുന്നത് കേരളം മുഴുവന്‍ ലഹരിമരുന്നാണെന്ന്’- സതീശന്‍ ചോദിച്ചു.

ലഹരിക്കെതിരായ നടപടികള്‍ക്ക് പ്രതിപക്ഷം പൂര്‍ണ പിന്തുണ നല്‍കി. എന്നിട്ട് രണ്ട് വര്‍ഷം സര്‍ക്കാര്‍ അനങ്ങാതെ നിന്നു. ഏത് സംസ്ഥാനത്ത് നിന്നാണ് ലഹരി വരുന്നത്, ആരാണ് കൊടുക്കുന്നത് എന്നൊക്കെ അറിഞ്ഞാലേ ഇത് ഇല്ലാതാക്കാനാകൂ. പിടിയിലായവര്‍ കുറ്റവാളികളാണെന്ന് എസ്എഫ്‌ഐ സെക്രട്ടറി തന്നെ പറഞ്ഞു. പിന്നെ എന്തിനാണ് മന്ത്രിമാര്‍ക്ക് വിഷമമെന്നും സതീശന്‍ ചോദിച്ചു. സെമ്മര്‍ദം കൊണ്ട് നിരപരാധികളെ കുടുക്കില്ലെന്ന് പൊലീസ് തന്നെ പറഞ്ഞിട്ടുണ്ട്.ഇനി കെഎസ് യുക്കാരെ പെടുത്താനാണ് ശ്രമമെന്നും സതീശന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘കോണ്‍ഗ്രസ് ഇതിനെ രാഷ്ട്രീയവത്കരിക്കും. രാഷ്ട്രീയ രക്ഷാകര്‍തൃത്വം ഉള്ളതുകൊണ്ടാണ് ലഹരി വിതരണം വ്യാപകമാകുന്നത്. മുതിര്‍ന്ന നേതൃത്വം അറിഞ്ഞുകൊണ്ടാണോ എന്നറിയില്ല. ആലപ്പുഴയില്‍ ഒരു ലോഡ് പിടിച്ചല്ലോ?. അതിന് പിന്നില്‍ ആരാണെന്ന് അന്വേഷിക്കണം. എസ്എഫ്‌ഐയുടെ യൂണിയന്‍ ജനറല്‍ സെക്രട്ടറി പിടിയിലാവുമ്പോള്‍ ഞങ്ങള്‍ മിണ്ടാതിരിക്കണോ?. പൂക്കോട് വിദ്യാര്‍ഥിയെ 150 കുട്ടികള്‍ക്ക് മുന്നില്‍ വച്ച് വിവസ്ത്രനാക്കിയാണ് റാഗിങ് നടത്തിയത്. ആയാള്‍ ആത്മഹത്യ ചെയ്തതാണോ, കെട്ടിത്തൂക്കിയതാണോയെന്ന് ഇപ്പോഴും അറിയില്ല. കോട്ടയത്ത് കോമ്പസ് കൊണ്ട് ശരീരം കൊണ്ട് കുത്തിക്കീറി കീറിയ ഭാഗത്ത് ഫെവികോള്‍ ഒഴിച്ചു. അത്തരം റാഗിങ് നടത്താന്‍ ലഹരിക്ക് അടിമകള്‍ക്കായവര്‍ക്കേ പറ്റു. അത് ചെയ്തത് അവിടുത്തെ കോളജ് യൂണിയന്‍ ഭാരവാഹികളാണ്. അപ്പോ ഞങ്ങള്‍ മിണ്ടാതിരിക്കണോ?. ഞങ്ങള്‍ അത് പറയുക തന്നെ ചെയ്യും’.

‘കടയ്ക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ഗാനമേളയില്‍ പുഷ്പനെ അറിയാമോ, ലാല്‍ സലാം സഖാക്കളെ എന്ന പാട്ടുകളാണ് പാടുന്നത്. അപ്പോള്‍ വീഡിയോ വാളില്‍ ഡിവൈഎഫ്‌ഐ, അരിവാള്‍ ചുറ്റിക നക്ഷത്രം തെളിയുന്നു. നാണംകെട്ട പാര്‍ട്ടിയാണ് സിപിഎം. അതിന്റെ പേരില്‍ സംഘര്‍ഷം ഉണ്ടാക്കി ബിജെപിക്ക് സ്‌പേസ് ഉണ്ടാക്കികൊടുക്കയാണ്. ഇവര്‍ക്ക് പാടാന്‍ വേറെ സ്ഥലമില്ലേ?. അധികാരത്തിന്റെ അഹങ്കാരം തലയ്ക്ക് പിടിച്ചിരിക്കുകയാണ്’ സതീശന്‍ പറഞ്ഞു.