ആചാരാനുഷ്ഠാനങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തണമോ എന്നത് സമുദായങ്ങള്‍ തീരുമാനിക്കണം, കാവി ഉടുക്കുന്നവനും ചന്ദനം തൊടുന്നവനും ആര്‍.എസ്.എസ് ആണെന്നു പറഞ്ഞാല്‍ അംഗീകരിക്കാനാകില്ല, സനാതന മൂല്യം കൂടി സംഘ്പരിവാറിന് കൊടുക്കരുതെന്നും വി ഡി സതീശൻ

Spread the love

പത്തനംതിട്ട: കാലാനുസൃതമായ മാറ്റങ്ങള്‍ ആചാരാനുഷ്ഠാനങ്ങളില്‍ വരുത്തണമോ എന്ന് അതത്‌ സമുദായങ്ങള്‍ തീരുമാനിക്കേണ്ടതാണെന്നും അതിന് പൊതു ചര്‍ച്ചയുടെ ആവശ്യമില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

വാകത്താനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് സമുദായത്തിലും ഉണ്ടാകേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് ആ സമുദായത്തില്‍ ചര്‍ച്ചയാകാം. അക്കാര്യത്തില്‍ പൊതുചര്‍ച്ചയുടെ ആവശ്യമില്ല. പൊതുചര്‍ച്ച നടത്താന്‍ പറ്റിയ അന്തരീക്ഷമല്ല നമ്മുടെ നാട്ടില്‍.

കാവി ഉടുക്കുന്നവനും ചന്ദനം തൊടുന്നവനും ആര്‍.എസ്.എസ് ആണെന്നു പറഞ്ഞാല്‍ അംഗീകരിക്കാനാകില്ല. അതുപോലെയാണ് സനാതന മൂല്യത്തെ കുറിച്ചും പറയുന്നത്. സനാതന മൂല്യം കൂടി സംഘ്പരിവാറിന് കൊടുക്കരുതെന്നും വി ഡി സതീശൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, സനാതന ധര്‍മം അശ്ലീലമാണെന്ന എം.വി ഗോവിന്ദന്റെ പ്രസ്താവന അജ്ഞതയും സനാതന ധര്‍മം എന്ന സാംസ്‌കാരിക പൈതൃകത്തെ സംഘ്പരിവാറിന്റെ പറമ്പില്‍ കൊണ്ടു പോയി കെട്ടാനുമുള്ള ഗൂഢനീക്കത്തിന്റെ ഭാഗവുമാണെന്ന് വിഡി സതീശന്‍ ആരോപിച്ചു. സനാതന ധര്‍മം നമ്മുടെ പാരമ്പര്യമാണ്. പിന്നീട് വന്ന ചാതുര്‍വര്‍ണ്യത്തോടും വര്‍ണവ്യവസ്ഥയോടും മനുസ്മൃതിയോടും യോജിക്കാനാകില്ല.

എല്ലാ മതങ്ങളിലും ആദ്യം ഉണ്ടായതിനെ പൗരോഹിത്യവും രാജഭരണവും ദുര്‍വ്യാഖ്യാനം ചെയ്തിട്ടുണ്ട്. എന്നിട്ടാണ് അതാണ് സനാതന ധര്‍മം എന്നു പറയുന്നത്. സനാതന ധര്‍മത്തെ സംഘ്പരിവാറിന്റേതാക്കി മാറ്റുകയാണ് മുഖ്യമന്ത്രിയും സിപിഎമ്മും ചെയ്യുന്നത്. ഇതൊക്കെ മനസിലാക്കാതെയാണോ അതോ മനപൂര്‍വമാണോ എന്നതില്‍ സംശയമുണ്ടെന്നും പ്രതിപക്ഷ നേതാവ് വാകത്താനത്ത് മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാവരുമായും നല്ല ബന്ധം സ്ഥാപിക്കണമെന്നാണ് എല്ലാ നേതാക്കള്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്നും അവരെ എല്ലായിടത്തും പരിപാടികള്‍ക്ക് വിളിക്കുന്നത് സന്തോഷമാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി വിഡി സതീശന്‍ പറഞ്ഞു. മാര്‍ത്തോമസഭയുടെ കീഴിലുള്ള ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലി സമാപനത്തില്‍ പങ്കെടുക്കാനാണ് ഞാന്‍ ഇപ്പോള്‍ റാന്നിയില്‍ എത്തിയത്.

നാളെ കോട്ടയത്ത് ഓര്‍ത്തഡോക്സ് സഭയുടെ ഭദ്രാസന ദിനമാണ്. പുതുപ്പള്ളി പള്ളിയിലേക്ക് മുഖ്യാതിഥിയായി ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയെ എന്‍.എസ്.എസ് പരിപാടിക്ക് ക്ഷണിച്ചു. നിരവധി നേതാക്കള്‍ ഇത്തരത്തില്‍ പരിപാടികള്‍ക്ക് പോകുന്നുണ്ട്. ഇതൊക്കെ നല്ല കാര്യമല്ലേ. രമേശ് ചെന്നിത്തല മുനമ്പത്ത് പോയതില്‍ എന്താണ് തെറ്റ് എന്നും വിഡി സതീശന്‍ ചോദിക്കുന്നു.