
തിരുവനന്തപുരം: വിഡി സതീശന്റെ പരാമർശത്തിന് മറുപടിയുമായി മുതിര്‍ന്ന സിപിഐഎം നേതാവ് ഇപി ജയരാജൻ. പാലക്കാട് സിപിഐഎം-ബിജെപി ഡീൽ എന്ന വിഡി സതീശന്റെ ആരോപണം തള്ളിയാണ് ഇപി ജയരാജൻ രംഗത്തെത്തിയത്.
സതീശന്റെ പരാമർശം ശുദ്ധ അസംബന്ധമാണെന്നും ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ് വർഗ്ഗീയതയോട് ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നത് എന്ന് ജനങ്ങൾക്ക് അറിയാമെന്നും ജയരാജൻ മറുപടി നൽകി.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളർച്ചയെ മങ്ങലേൽപ്പിക്കാൻ നടത്തിയ പ്രതികരണമാണ് സതീശന്റേത് എന്നും ജയരാജൻ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജി സുധാകരനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ ‘ചെറ്റത്തരം’ പരാമർശത്തെക്കുറിച്ച് ജയരാജൻ മറുപടി പറയാൻ തയ്യാറായില്ല. ശരിയായ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ച് വിടാൻ ശ്രമിക്കുകയാണെന്നും അത്തരം ചോദ്യങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ല എന്നുമാണ് ജയരാജൻ പറഞ്ഞത്. പരാമർശത്തിൽ ഒരു പ്രശ്നവുമില്ല എന്നും ജയരാജൻ വ്യക്തമാക്കി. വികസനത്തെക്കുറിച്ച് സംസാരിക്കേണ്ട സമയത്ത് മുഖ്യമന്ത്രിയെ വ്യക്തിഹത്യ നടത്തുകയാണ് എന്നും ജയരാജൻ പറഞ്ഞു.
ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കരുത്തും ശക്തിയും വർധിച്ചാലേ ലോകത്തിന് ഭാവിയുള്ളൂ എന്നും ജയരാജൻ കൂട്ടിച്ചേർത്തു. ഇന്ത്യൻ പാർലമെന്റിലെ ഇടതുപക്ഷ സ്വാധീനം വർധിച്ചിരുന്നെങ്കിൽ ഇന്ത്യ നേരിടുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം ആയേനെ എന്നും ജയരാജൻ പറഞ്ഞു.



