
സ്വന്തം ലേഖകൻ
കോട്ടയം : പാമ്പുപിടിക്കുന്നതിനിടെ മൂർഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിൽസയിൽ കഴിയുന്ന വാവ സുരേഷിന്റെ തിരിച്ചുവരവിനായി പ്രാർത്ഥനയോടെ കോട്ടയത്തെ കുറിച്ചിയിലുള്ള പാട്ടശ്ശേരി ഗ്രാമം. നാടിന്റെ രക്ഷകനായി എത്തിയയാളാണ് ഒരനക്കവുമില്ലാതെ വെന്റിലേറ്ററിൽ കിടക്കുന്നത്. ഇത് സഹിക്കാനാകുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി മുഴുവൻ തങ്ങൾ വാവ സുരേഷിന് വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു. വാവ സുരേഷ് അത്രയ്‌ക്ക് പ്രിയപ്പെട്ടവനായി തങ്ങൾക്ക് മാറിക്കഴിഞ്ഞു. ദൈവം വാവ സുരേഷിനെ തിരികെ കൊണ്ടുവരുമെന്നും പ്രദേശവാസികൾ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരാഴ്ച മുൻപാണ് പ്രദേശത്തെ ഒരു വീടിന് മുന്നിലെ പാറക്കല്ലുകൾക്കിടയിൽ ആറടിയിലേറെ നീളമുള്ള മൂർഖൻ പാമ്പിനെ കണ്ടത്. അന്ന് തന്നെ വാർഡ് മെമ്പർ വഴി വാവ സുരേഷിനെ വിളിച്ചിരുന്നു. എന്നാൽ, വാഹനാപകടത്തിൽപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് എന്ന മറുപടിയാണ് ലഭിച്ചത്.
തുടർന്ന് ഞായറാഴ്ച വാവാ സുരേഷ് തന്നെ തിരികെ വിളിച്ച് തിങ്കളാഴ്ച എത്തും എന്ന് അറിയിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം നാലേകാലോടെയാണ് വാവാ സുരേഷ് സ്ഥലത്തെത്തിയത്. ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാൽ നാട്ടുകാരാണ് കല്ലുകൾ മാറ്റി കൊടുത്തത്.
തുടർന്ന് വളരെ വേഗത്തിൽ പാമ്പിനെ പിടിക്കാനായി. എന്നാൽ ചാക്കിലാക്കുന്നതിനിടെ പാമ്പ് കടിയേറ്റു. അതോടെ പാമ്പിനെ വലിച്ച് നിലത്തിട്ടെങ്കിലും വീണ്ടും തിരികെ പോയി പാമ്പിനെ പിടിച്ച് കുപ്പിയിലാക്കിയ ശേഷമാണ് വാവസുരേഷ് ആശുപത്രിയിലേക്ക് പോയതെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.