വാതിലും ജനലും അടയ്ക്കാത്ത ഗ്രാമം: പോലീസ് സ്റ്റേഷനും ബാങ്കും വാതിൽ അടയ്ക്കാറില്ല: വേറെയെങ്ങുമല്ല നമ്മുടെ നാട്ടിൽ തന്നെ

Spread the love

ഡൽഹി: നമ്മുടെയൊക്കെ വീടുകള്‍ സുരക്ഷിതമാണെന്ന് നമ്മുക്ക് തോന്നുന്നത് വീടിന്റെ വാതിലുകളും ജനലുകളും ഭദ്രമായി പൂട്ടിയിടുമ്ബോഴാണ്.
വീട് പൂട്ടാതെ പുറത്തു പോകുന്നത് നമ്മുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്.

അപ്പോള്‍ ഒരു നാട് മുഴുവൻ തങ്ങളുടെ വീടിൻറെ വാതിലോ ജനലോ പൂട്ടാറില്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ. വാതിലുകള്‍ പൂട്ടാത്ത ഗ്രാമമോ, അതെ കേട്ടത് ശരിയാണ് ഈ ഗ്രാമത്തിലെ വീടുകള്‍ പൂട്ടാറില്ല. എന്നാല്‍ പൂട്ടാൻ വേണ്ടി ഈ ഗ്രാമത്തിലെ ആരും തന്നെ തങ്ങളുടെ വീടുകളില്‍ വാതിലുകളോ ജനാലകളോ ഒന്നും തന്നെ സ്ഥാപിച്ചിട്ടില്ല എന്നതാണ് സത്യം.

അപ്പോള്‍ പിന്നെ ഈ ഗ്രാമത്തില്‍ കള്ളന്മാർക്ക് ഒരു പഞ്ഞവുമുണ്ടാകില്ല എന്ന ചോദ്യം ഉയരാം. വാതിലോ ജനലോ ഇല്ലാത്തൊരു ഗ്രാമത്തില്‍ മോഷണം നിത്യാഭ്യാസം ആകും എന്ന് പലർക്കും തോന്നാം. എന്നാല്‍ ഈ ഗ്രാമത്തില്‍ കൊള്ളയില്ല മോഷണവുമില്ല. മഹാരാഷ്ട്രയിലെ ശനി ശിംഘനാപൂര്‍ (Shani Shingnapur) എന്ന ഗ്രാമത്തിന്‍റെ കഥയാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനി ശിംഘനാപൂരിലെ വീടുകള്‍ക്കോ, കടകള്‍ക്കോ, എന്തിനേറെ പറയുന്നു പോലീസ് സ്റ്റേഷാനോ പൂട്ടാറില്ല. ഗ്രാമത്തിന്റെ രക്ഷാധികാരിയായി അവര്‍ കണക്കാക്കുന്ന ശനിദേവനോടുള്ള അചഞ്ചലമായ വിശ്വാസമാണ് ഇതിന് കാരണം. ആരെങ്കിലും നല്ലതിനെ എതിർത്ത് തീയതിന് വേണ്ടി പ്രവർത്തിച്ചാല്‍ അവരോടു ശനിശ്വരൻ കണക്ക് ചോദിക്കും എന്നത് ഈ ഗ്രാമത്തിലെ ജനതയുടെ വിശ്വാസമാണ്. വീടുകളില്‍ നിന്നോ മറ്റ് ഒരിടത്തു നിന്നും ഒരാളും ശനീശ്വരനെ മറികടന്ന് ഒന്നും എടുത്ത് കൊണ്ട് പോകാനുള്ള ധൈര്യം കാട്ടാറില്ല.

നായകളുടെ ശല്യം തടയുന്നതിന് വേണ്ടി മാത്രം വീടിന്റെ കട്ടളയില്‍ താത്കാലികമായി തടികള്‍ കൊണ്ട് തീർത്ത പാളികള്‍ ചാരിവയ്ക്കാറുണ്ട്. ഇത് അല്ലാതെ മറ്റൊരു തരത്തിലും അവർ വീടുകള്‍ അടച്ചിടാറില്ല. വിലപിടിപ്പുള്ള ആഭരണങ്ങള്‍ ഉള്ള ആളുകളുടെ വീടുകള്‍ പോലും സമാനരീതിയില്‍ തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്.

ശനി ശിംഘനാപൂരിന്റെ മറ്റൊരു രസകരമായ സവിശേഷത ഗ്രാമത്തിലെ പോലീസ് സ്റ്റേഷനാണ്. 2015 സെപ്റ്റംബറില്‍ മാത്രമാണ് ഗ്രാമത്തില്‍ ഒരു പോലീസ് സ്റ്റേഷൻ ആരംഭിക്കുന്നത്. മോഷ്ണങ്ങളോ പിടിച്ചുപറിയോ ഗ്രാമത്തില്‍ അരങ്ങേറാത്തത് കൊണ്ട് തന്നെ ആരും പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്താറില്ല. പോലീസ് സ്റ്റേഷൻ പോലും വാതിലുകളോ ജനാലകളോ ഇല്ലാതെയാണ് നിർമിച്ചിരിക്കുന്നത്. ഇത് പോലെ വ്യത്യസ്തമാണ് ഇവിടത്തെ ബാങ്കും, ഇന്ത്യയിലെ ആദ്യത്തെ പൂട്ടില്ലാത്ത ഒരേ ഒരു ബാങ്കാണ് ഇവിടുത്തേത്. 2011 -ല്‍ ആരംഭിച്ച യുണൈറ്റഡ് കൊമേഴ്‌സ്യല്‍ ബാങ്കിന് ലോകത്തില്‍ പൂട്ടിയിടാത്ത ബാങ്ക് എന്ന ഖ്യാതി സ്വന്തമായി. ഒരു ചില്ലിന്‍റെ പ്രവേശന കവാടവും, ഗ്രാമീണരുടെ വിശ്വാസം മാനിച്ച്‌ കാണാൻ പോലും കഴിയാത്ത നിയന്ത്രിത വൈദ്യുതകാന്തിക ലോക്കും മാത്രമാണ് ബാങ്കിന്റെ സുരക്ഷക്കായി സ്ഥാപിച്ചിട്ടുള്ളത്.

ശനീശ്വരനെ എതിർത്ത് വീടുകളില്‍ വാതിലോ ജനലോ സ്ഥാപിക്കാൻ ശ്രമിച്ചാല്‍ ആ വ്യക്തി മരണപ്പെടും എന്ന് ഗ്രാമവാസികള്‍ വിശ്വസിക്കുന്നു. ഇങ്ങനെ ഒരുപാട് അനുഭവങ്ങള്‍ അവർക്ക് പറയാൻ ഉണ്ട്. ശനി ശിംഘനാപൂരിന്റെ ഈ കഥകള്‍ കേള്‍ക്കുമ്ബോള്‍ ആരും ആദ്യം ഇതൊന്നും വിശ്വസിക്കണം എന്നില്ല, എന്നാല്‍ ഇവിടെ എത്തിക്കഴിയുമ്ബോള്‍ മനസ്സിലാകും ഒരു ഗ്രാമം മുഴുവൻ ശനി ദേവനില്‍ അവർ അർപ്പിക്കുന്ന വിശ്വാസത്തിന്റെ വലിപ്പം എത്രയാണ് എന്ന്.
ശനി ശിംഘനാപൂരിലെ വിചിത്രമായ വിശ്വാസവും, ഗ്രാമത്തിലെ ശനിഭഗവാന്റെ ശക്തിയെ പറ്റിയും അറിഞ്ഞ് ഇവിടേക്ക് എത്തുന്നവർ നിരവധിയാണ്.

ഗ്രാമത്തിന്റെ എല്ലാ ഐശ്വര്യങ്ങള്‍ക്കും കാരണം ഇവിടത്തെ ക്ഷേത്രത്തിലെ ശനി ദേവനാണെന്നാണ് ഗ്രാമീണരുടെ വിശ്വാസം. ഗ്രാമത്തില്‍ ശനിദേവനായി സമർപ്പിച്ചിട്ടുള്ള ക്ഷേത്രത്തില്‍ ഭഗവാനെ നിലത്താണ് പ്രതിഷ്ഠിച്ചിരികുന്നത്. ശനിദേവനെ പ്രതിഷ്ഠിച്ചിരിക്കുന്നതിന് ചുറ്റും ശ്രീകോവില്‍ പണിതുവെങ്കിലും ഇടിമിന്നലേറ്റ് ശ്രീകോവില്‍ പൂർണമായും തകർന്നിരുന്നു. ഇതിനു ശേഷം ക്ഷേത്രത്തില്‍ ശ്രീകോവില്‍ നിർമിക്കാൻ മുതിർന്നിട്ടില്ല.

നിരവധി സഞ്ചാരികളാണ് ശനി ശിംഘനാപൂരിലേക്ക് ദിനംപ്രതി എത്തുന്നത്. ഇവിടേക്ക് എത്തിച്ചേരാൻ സഞ്ചാരികള്‍ക് ബസുകളോ, ട്രെയിനിനെയോ ആശ്രയിക്കാവുന്നതാണ്. മഹാരാഷ്ട്ര സ്‌റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് ബസുകള്‍ ഇവിടെ ലഭ്യമാണ്. ശിർദിയില്‍ നിന്നു ഏകദേശം 70 കിലോമീറ്റർ അകലെയാണ് ശനി ശിംഘനാപൂർ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന്റെ അടുത്തുള്ള പ്രധാന റെയില്‍വേ സ്റ്റേഷനുകളാണ് രഹുരി, അഹമദ്നഗര്‍ ശ്രീരാംപൂര്‍, ശിര്‍ദി തുടങ്ങിയവ. ഗ്രാമത്തില്‍ നിന്നും 90 കിലോമീറ്റർ അകലെയാണ് ഔറംഗബാദ് വിമാനത്താവളം.