
കൊച്ചി: സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറുകളുടെ വിതരണം തടസ്സപ്പെട്ടതോടെ ബദല്‍ മാർഗ്ഗമായി വിറകിനെ ആശ്രയിച്ച് സ്ഥാപനങ്ങള്‍.
ഇതോടെ വിറക് വിപണിയില്‍ വില കുതിച്ചുയരുകയാണ്. ഒരു ടണ്‍ വിറകിന് 5000 രൂപ എന്ന റെക്കോർഡ് വിലയിലാണ് ഇപ്പോള്‍ വില്‍പ്പന നടക്കുന്നത്.
ഹോട്ടലുകളും ചെറുകിട നിർമ്മാണ യൂണിറ്റുകളും വിറകിനായി നെട്ടോട്ടമോടുന്നതോടെ വരും ദിവസങ്ങളിലും വില വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികള്‍ നല്കുന്ന സൂചന.
വാണിജ്യ സിലിണ്ടറുകള്‍ ലഭിക്കാതായതോടെ വിവിധ നഗരങ്ങളിലെ ഹോട്ടലുകള്‍ അടച്ചു തുടങ്ങി. തലസ്ഥാനത്തെ തന്നെ 10% ഹോട്ടലുകളാണ് നിലവില്‍ പൂർണമായും അടച്ചിട്ടുള്ളത്.
കോട്ടയം ജില്ലയിൽ മാത്രം 67 ഹോട്ടലുകൾ അടച്ചു. പല സ്ഥലങ്ങളിലും വിറകടുപ്പിലേക്ക് മാറി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗാർഹിക ആവശ്യങ്ങളെയും, പെട്രോള്‍പമ്പുകളെയും വൈകാതെ ഇത് കാര്യമായി ബാധിക്കും എന്നാണ് വിവരം . അതേസമയം വിതരണത്തില്‍ മുൻഗണനാക്രമം നിശ്ചയിച്ച് പ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. കേന്ദ്രസർക്കാരിനോട് ഗാർഹികേതര സിലിണ്ടറുകളുടെ എണ്ണം കൂട്ടി ചോദിക്കാനും തീരുമാനമുണ്ട്. എല്‍പിജിയുടെ ആഭ്യന്തര ഉല്പാദനം 28 ശതമാനം വർദ്ധിപ്പിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു.
അതേസമയം പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ എല്‍.പി.ജി ബുക്കിങ് നിയമങ്ങളില്‍ കേന്ദ്ര സർക്കാർ പുതിയ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി.ഗ്രാമീണ മേഖലകളിലെ സിലിണ്ടർ ബുക്കിങ് ഇടവേള 45 ദിവസമാക്കി വർധിപ്പിച്ചു.
നഗര മേഖലകളില്‍ എല്‍പിജി ബുക്കിങ് ഇടവേള 25 ദിവസമായി തന്നെ തുടരും. ഇന്നലെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നതായി അധികൃതര്‍ അറിയിച്ചു. അതേസമയം വാണിജ്യ പാചകവാതക സിലിണ്ടറുകള്‍ കിട്ടാതായതോടെ രാജ്യത്ത് ഹോട്ടലുകള്‍ കൂട്ടത്തോടെ അടയ്ക്കുന്ന സാഹചര്യവുമുണ്ട്.



