വാർത്തകളിൽ നിറയുന്ന പക്ഷികൾ: ഇന്ത്യയിൽ നിന്നു പറന്നുയർന്ന പക്ഷി 15,000 കിലോമീറ്റർ താണ്ടി വിവിധ രാജ്യങ്ങളിൽ സഞ്ചരിച്ച ശേഷം ഇന്ത്യയിൽ തിരിച്ചെത്തി

Spread the love

ഡൽഹി: മണിപ്പൂരില്‍ നിന്ന് കടല്‍താണ്ടി ആഫ്രിക്കയിലെത്തിയ അമുർ ഫാല്‍ക്കണ്‍ വാർത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണല്ലോ. അതിനിടെ മറ്റൊരു പക്ഷിയും ഇപ്പോള്‍ വാർത്തകളില്‍ താരമാകുകയാണ്.
മാരീച്’ എന്ന് പേരിട്ട യൂറേഷ്യൻ ഗ്രിഫണ്‍ കഴുകൻ നാലു രാജ്യങ്ങളില്‍ പര്യടനം നടത്തി ഇന്ത്യയില്‍ തിരിച്ചെത്തിയെന്നാണ് വനംവകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന ‘മാരീച്’ തന്റെ മുറിവുകള്‍ ഭേദമായതോടെയാണ് ആകാശം കീഴടക്കാൻ ചിറകുവിരിച്ചത്.
വിദിഷയിലെ ഹലാലി അണക്കെട്ടില്‍ നിന്ന് പറന്നുയർന്ന് ഏകദേശം 15,000 കിലോമീറ്റർ താണ്ടിയ ശേഷമാണ് ‘മാരീച്’ വീണ്ടും നാട്ടിലെത്തിയത്. ഇപ്പോള്‍ രാജസ്ഥാനിലെ ധോല്‍പൂർ ജില്ലയിലാണ് മാരീച്.

video
play-sharp-fill

ജനുവരി 29-ന് സത്‌ന ജില്ലയിലെ നാഗൗർ ഗ്രാമത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ മാരീചിനെ ആദ്യം മുകുന്ദ്‌പൂർ മൃഗശാലയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് ഭോപ്പാലിലെ വാൻ വിഹാർ ദേശീയോദ്യാനത്തിലേക്ക് മാറ്റി. രണ്ട് മാസത്തെ പരിചരണത്തിന് ശേഷം മാർച്ച്‌ 29-ന് ഹലാലി അണക്കെട്ടില്‍ നിന്നാണ് മാരീചിനെ വീണ്ടും ആകാശത്തിലേക്ക് വിടുന്നത്.

നാല് രാജ്യങ്ങളിലൂടെ 15,000 കിലോമീറ്റർ
പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ, കസാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലൂടെ മാരീച് സഞ്ചരിച്ചതായി വിദിഷ ഡിഎഫ്‌ഒ ഹേമന്ത് യാദവ് പറഞ്ഞു. സാറ്റലൈറ്റ് റേഡിയോ കോളറിന്റെ സഹായത്തോടെ കഴുകന്റെ മുഴുവ ൻ യാത്രയും തുടർച്ചയായി ട്രാക്ക് ചെയ്തിരുന്നു. കഴുകന്മാരുടെ കുടിയേറ്റരീതിയും സംരക്ഷണത്തിനുള്ള തന്ത്രങ്ങളും മനസ്സിലാക്കുന്നതില്‍ ഈ ഡാറ്റ നിർണായകമാണ്. മാരീചിന്റെ ഈ ദീർഘയാത്ര ഇന്ത്യയിലെ പക്ഷിസംരക്ഷണ രംഗത്തെ ശ്രദ്ധേയ നേട്ടമായി കരുതപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂറേഷ്യൻ ഗ്രിഫണ്‍: ആകാശത്തിലെ അതികായൻ
യൂറോപ്പ്, വടക്കേ ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ പർവത-വർഗ്ഗപ്രദേശങ്ങളില്‍ കാണപ്പെടുന്ന യൂറേഷ്യൻ ഗ്രിഫണ്‍ ലോകത്തെ വലിയ കഴുകൻ ഇനങ്ങളില്‍ ഒന്നാണ്. മണിക്കൂറുകളോളം ഉയരത്തില്‍ പരക്കാൻ കഴിവുള്ള ഇവ, പ്രകൃതിയിലെ പ്രധാന ശുചീകരണപ്രവർത്തകർ ആണെന്ന് വന്യജീവി വിദഗ്ധർ പറയുന്നു. ചത്തമൃഗങ്ങളെ ഭക്ഷിക്കുന്നതിനാല്‍ രോഗവ്യാപനം തടയാനും പരിസ്ഥിതിയിലെ പോഷകങ്ങളുടെ പുനരുപയോഗം ഉറപ്പാക്കാനും ഇവയ്ക്ക് വലിയ പങ്കുണ്ട്.
നീളം: 95-110 സെ.മീ
ചിറകുവിസ്‌തൃതി: 2.5-2.8 മീറ്റർ
ഭാരം: 6-11 കിലോഗ്രാം
നിറം: ഇളം ബ്രൗണ്‍ തൂവലുകള്‍, പ്രായമായ പക്ഷികള്‍ക്ക് വെളുത്ത തലയും കഴുത്തില്‍ തൂവല്‍-കോളറും