
വർക്കലയിലെ വൃദ്ധ മാതാപിതാക്കൾക്ക് ആശ്വാസം: മൂന്ന് മക്കളും എല്ലാ മാസവും പത്താം തീയതിക്ക് മുൻപായി 10,000 രൂപ തുല്യമായി ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് സബ് കളക്ടറുടെ ഉത്തരവ്.
തിരുവനന്തപുരം: വർക്കല അയിരൂരില്‍ വൃദ്ധ മാതാപിതാക്കളെ വീട്ടില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ നിർണായക ഉത്തരവിറക്കി സബ് കളക്ടർ.
വൃദ്ധദമ്പതികളുടെ മൂന്ന് മക്കളും എല്ലാ മാസവും പത്താം തീയതിക്ക് മുൻപായി 10,000 രൂപ തുല്യമായി മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നാണ് സബ് കളക്ടറുടെ ഉത്തരവ്.
മാതാപിതാക്കളുടെ മരുന്ന്, ഭക്ഷണം, വസ്ത്രം എന്നിവയ്ക്ക് ചിലവാകുന്ന തുക മക്കള്‍ മൂന്നുപേരും തുല്യമായി നല്‍കി സംരക്ഷണം ഉറപ്പാക്കേണ്ടതാണ്. മാതാപിതാക്കള്‍ താമസിക്കുന്ന വീട്ടില്‍ തുടർന്ന് അവരുടെ സ്വെെര്യ ജീവിതത്തിന് തടസം നില്‍ക്കാൻ പാടില്ലെന്നും ഉത്തരവില്‍ നിഷ്കർഷിക്കുന്നു. സബ് കളക്ടറുടെ ഉത്തരവിന്റെ പകർപ്പ് മാതാപിതാക്കള്‍ക്ക് കെെമാറി.
ഇന്നലെ പൊലീസ് കേസെടുത്തതിന് പിന്നാലെ മകള്‍ വീടിന്റെ താക്കോല്‍ മാതാപിതാക്കള്‍ക്ക് കെെമാറിയിരുന്നു. വീട്ടില്‍ നിന്ന് വൃദ്ധ മാതാപിതാക്കളെ പുറത്താക്കിയ സംഭവത്തില്‍ മകളെയും മരുമകനെയും പ്രതി ചേർത്ത് അയിരൂർ പൊലീസാണ് കേസെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയിരൂർ തൃമ്പല്ലൂർ ക്ഷേത്രത്തിന് സമീപം വൃന്ദാവനത്തില്‍ സുഷമ(72), ക്യാൻസർ രോഗിയായ ഭർത്താവ് സദാശിവൻ (79) എന്നിവരെ വെള്ളിയാഴ്ച വൈകിട്ട് വീടിന് പുറത്താക്കിയെന്ന പരാതിയിലാണ് മകള്‍ സിജി,വയനാട്ടില്‍ ഫാർമസിസ്റ്റായി ജോലി ചെയ്യുന്ന ഭർത്താവ് ബാഹുലേയൻ എന്നിവർക്കെതിരെ പൊലീസ് നിയമനടപടി സ്വീകരിച്ചത്.
മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും നിയമത്തിന്റെ 24-ാം വകുപ്പും,വഞ്ചനാപരമായ പ്രേരണ,തെറ്റായ വാഗ്ദാനങ്ങള്‍, പ്രധാനപ്പെട്ട വസ്‌തുതകള്‍ മറയ്‌ക്കല്‍ എന്നിവ ചുമത്തിയുമാണ് കേസ്.