
തിരുവനന്തപുരം: വർക്കല കസ്റ്റഡി മർദനത്തില്‍ പരാതിക്കാരന് സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിറക്കി.
വർക്കല എസ്‌ഐ പി ആർ രാഹുലിനെതിരായ പരാതിയിലാണ് നടപടി. കൊല്ലം ചാത്തന്നൂർ സ്വദേശിയും നിർമാണതൊഴിലാളിയുമായ സുരേഷിന്റെ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.
2022ലാണ് കേസിനാസ്പദമായ സംഭവം. വർക്കല സ്റ്റേഷനിലെ എസ്‌ഐ പി ആർ രാഹുല്‍ സുരേഷിനെ ക്രൂരമായി മർദിച്ചുവെന്നാണ് പരാതിയിലുള്ളത്. മണല്‍ ഖനനവുമായി ബന്ധപ്പെട്ട കേസില്‍ സുരേഷിനെ വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ട് പോയി. ശേഷം മണിക്കൂറുകളോളം സ്റ്റേഷനില്‍ വച്ച് ഉപദ്രവിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുരുതരമായി പരിക്കേറ്റ സുരേഷിനെ പിന്നീട് വിട്ടയച്ചു. തുടർന്ന് സുരേഷ് മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. വിശദമായ വാദം കേട്ടതിന് ശേഷം മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസാണ് ഉത്തരവിറക്കിയത്.
പിഴ എസ് ഐയില്‍ നിന്ന് സര്‍ക്കാര്‍ ഈടാക്കണമെന്നും രണ്ട് മാസത്തിനകം തുക നല്‍കിയില്ലെങ്കില്‍ എട്ടുശതമാനം പലിശ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വകുപ്പ്തല അന്വേഷണവും നടക്കുന്നുണ്ട്. നെയ്യാറ്റിന്‍കര ഡിവൈഎസ്പി ആണ് അന്വേഷണം നടത്തുന്നത്.




