
കോട്ടയം: ഗർഭിണികൾക്കും പ്രസവാനന്തരം അമ്മമാർക്കും ആയുർവേദ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ പരിചരണം ലഭ്യമാക്കുന്നതിനായി വനിതാ സഹകരണ സംഘങ്ങളുടെ സംസ്ഥാന ഫെഡറേഷനായ വനിതാഫെഡ് ‘സൂതികാമിത്രം’ പദ്ധതി ആരംഭിക്കുന്നു.
സഹകരണ, ആയുഷ് വകുപ്പുകളുടേയും നാഷണൽ ആയുഷ് മിഷന്റെയും പിന്തുണയോടെ നടപ്പിലാക്കുന്ന പദ്ധതി സെപ്റ്റംബർ 23 ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. പരമ്പരാഗത ശുശ്രൂഷാ രീതികളെ പുനരുജ്ജീവിപ്പിക്കുകയും വനിതകൾക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയുമാണ് ലക്ഷ്യം.
അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഉയർന്ന നിലവാരമുള്ള ആയുർവേദ പരിചരണം നൽകാൻ വനിതകളെ പരീശീലിപ്പിക്കും. ഇതിനായി പ്ലസ്ടു യോഗ്യതയുള്ള 20 മുതൽ 45 വയസ്സുവരെയുള്ള വനിതകളെ കണ്ടെത്തി സൗജന്യ സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഭാഗമാക്കും. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ വിവിധ വനിതാ സഹകരണ സംഘങ്ങൾ വഴി 140 പേർക്കാണ് പരിശീലനം നൽകുന്നത്. ഇതിനുള്ള ചെലവ് സഹകരണ വകുപ്പിന്റെ പദ്ധതിവിഹിതത്തിൽ നിന്ന് കണ്ടെത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിശീലനം പൂർത്തിയാക്കുന്നവർക്ക് വിവിധ ആശുപത്രികൾ, പ്രസവ കേന്ദ്രങ്ങൾ, വീട്ടു ശുശ്രൂഷാ കേന്ദ്രങ്ങൾ, സംരംഭങ്ങൾ എന്നിവിടങ്ങളിൽ തൊഴിൽ അവസരം ലഭിക്കും. സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി വനിതാഫെഡ് ഓൺലൈൻ ലേബർ ബാങ്ക് രൂപീകരിക്കും. ഇതിലൂടെ രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികളെ ആവശ്യമുള്ളവർക്ക് ലഭ്യമാക്കും.
തൊഴിലാളികളുടെ വരുമാനത്തിന്റെ 5 ശതമാനം സേവന ഫീസായി ഫെഡറേഷൻ സ്വീകരിക്കും. ഈ തുക പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. സമൂഹത്തിന്റെ ആരോഗ്യസംരക്ഷണത്തിൽ വലിയ പങ്ക് വഹിക്കുന്നതോടൊപ്പം വനിതകൾക്ക് തൊഴിൽ സുരക്ഷയും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുന്നതിൽ പദ്ധതി നിർണായകമാകും.