വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ കോടതിക്ക് വീഴ്ച പറ്റിയെന്ന് നിയമോപദേശം; പ്രധാന തെളിവായ ഫോറൻസിക് റിപ്പോർട്ടടക്കം പരിഗണിച്ചില്ല; സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി

Spread the love

കൊച്ചി: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി.

video
play-sharp-fill

പ്രതിയെ വെറുതെ വിട്ട ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. കേസിലെ പ്രധാനപ്പെട്ട എട്ട് സാക്ഷി മൊഴികൾ കട്ടപ്പന കോടതി പരിഗണിച്ചില്ലെന്നും, ഫൊറൻസിക് റിപ്പോർട്ട് അവഗണിച്ചെന്നും അപ്പീലിലുണ്ട്.

പ്രതിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് സർക്കാർ അപ്പീലിൽ വ്യക്തമാക്കി. പ്രധാനപ്പെട്ട സാക്ഷിമൊഴികൾ സെഷൻ കോടതി അവഗണിച്ചു. ഫോറൻസിക് റിപ്പോർട്ടും കോടതി കൃത്യമായി പരിഗണിച്ചില്ലെന്നും അപ്പീലിൽ സർക്കാർ ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ പ്രധാനപ്പെട്ട തെളിവായി അന്വേഷണസംഘം സമർപ്പിച്ചിരുന്നത് ഫോറൻസിക് റിപ്പോർട്ടാണ്. മൃതദേഹം കണ്ടെത്തിയ മുറിക്കകത്തെ കിടക്കയിൽനിന്നു പ്രതിയുടെ തലമുടി ലഭിച്ചിരുന്നു. ഇത് ഇയാളുടേതാണെന്ന് ഫോറൻസിക് റിപ്പോർട്ടിൽ സ്ഥിരീകരിച്ചിരുന്നു. ഈ റിപ്പോർട്ടും കോടതി അവഗണിച്ചുവെന്നാണ് സർക്കാർ പറയുന്നത്.

ഇയാൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കുന്ന മുഴുവൻ തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. എന്നാൽ, പ്രോസിക്യൂഷനേയും അന്വേഷണ ഉദ്യോഗസ്ഥനേയും കുറ്റപ്പെടുത്തുന്ന നിലപാടാണു വിചാരണാകോടതി സ്വീകരിച്ചതെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടി.

കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്ന കാലത്ത് നീതിക്കായുള്ള സമൂഹത്തിന്‍റെ മുറവിളി കോടതി പരിഗണിക്കണമായിരുന്നു.

അതിൽ വീഴ്ചയുണ്ടായെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. സാഹചര്യതെളിവുകൾ പോലും പൊലീസ് ശേഖരിച്ചില്ലെന്ന വിമർശനം ഉന്നയിച്ചാണ് പ്രതിയായ അർജുനെ കേസിൽ കട്ടപ്പന കോടതി വെറുതെ വിട്ടത്. എന്നാൽ പൊലീസിനും പ്രൊസീക്യൂഷനും വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നും വിചാരണക്കോടതി ക്കാണ് വീഴ്ച്ച പറ്റിയതെന്നും നിയമോപദ്ദേശത്തിൽ പറയുന്നു.