പാലക്കാട്: കേരളത്തിന് പുതിയൊരു വന്ദേഭാരത് ട്രെയിൻ കൂടി ലഭിച്ചേക്കും. മംഗളൂരു-ഗോവ റൂട്ടില്‍ ഓടുന്ന വന്ദേഭാരത് സർവീസ് കോഴിക്കോട് വരെ നീട്ടണമെന്ന ആവശ്യം പരിഗണിക്കാമെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജർ ആർ.എൻ സിങ് അറിയിച്ചതായി എം.കെ രാഘവൻ എം.പി അറിയിച്ചു.മലബാർ മേഖലയിലെ എം.പിമാരുമായി നടത്തിയ ചർച്ചയിലാണ് ഉറപ്പ് ലഭിച്ചത്.
മംഗളൂരു-രാമേശ്വരം എക്സ്പ്രസ് ജൂണില്‍ സർവീസ് പുനരാരംഭിക്കുമെന്ന ഉറപ്പ് ദക്ഷിണ റെയില്‍വേ മാനേജർ നല്‍കിയെന്നും എം.പിമാർ അറിയിച്ചു. മലബാറില്‍ നിന്ന് കോളജില്‍ പോകാൻ വിദ്യാർഥികള്‍ ഉള്‍പ്പടെയുള്ളവർ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ കൂടുതല്‍ മെമു പാസഞ്ചർ ട്രെയിനുകള്‍ വേണമെന്ന് എം.പിമാർ ആവശ്യപ്പെട്ടു. നിലവില്‍ കേരളത്തില്‍ സർവീസ് നടത്തുന്ന 12 മെമു സർവീസുകളില്‍ ഒന്ന് മാത്രമാണ് മലബാറില്‍ സർവീസ് നടത്തുന്നത്. യാത്രക്ലേശം പരിഹരിക്കാൻ മംഗലാപുരത്ത് നിന്ന് പാലക്കാടേക്ക് പുതിയ പാസഞ്ചർ സർവീസ് ആരംഭിക്കുമെന്നും ദക്ഷിണ റെയില്‍വേ മാനേജർ എം.പിമാരെ അറിയിച്ചു.
റെയില്‍വേ സ്റ്റേഷനുകളില്‍നിന്നു വിവിധയിടങ്ങളിലേക്കുണ്ടായിരുന്ന ചെറിയ റോഡുകള്‍ അടയ്ക്കുമ്ബോള്‍ ആളുകളുടെ ആശങ്ക പരിഹരിക്കാൻ കളക്ടറുടെയും പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തില്‍ യോഗം ചേർന്ന് തീരുമാനമെടുക്കാൻ പ്രത്യേക സമിതിയെ നിയമിക്കും. എംപിമാരായ കെ. ഈശ്വരസ്വാമി, കെ. രാധാകൃഷ്ണൻ, എം.കെ. രാഘവൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഷാഫി പറമ്ബില്‍, വി.കെ. ശ്രീകണ്ഠൻ, വി. ശിവദാസൻ, പി.പി. സുനീർ, പി.ടി. ഉഷ എന്നിവർ പങ്കെടുത്തു.